2012, ഡിസംബർ 23, ഞായറാഴ്‌ച

സിലോസ്പാപ്പനും കുറെ അണ്ടിക്കള്ളന്മാരും


ക്രിസ്തുമസ് അവധിക്കു സ്കൂള്‍ അടച്ചാല്‍ പിന്നെ പരപ്പേരിയിലെ എളേമ്മാന്റെ വീടിലെക്കൊരുയാത്രയാണ്‌. മകരമഞ്ഞിന്റെ നേര്‍ത്ത തലോടലായി ഇന്നും മനസ്സില്‍ നിന്നൊഴിഞ്ഞു പോകാത്ത ഒരു ക്രിസ്തുമസ് കാലമുണ്ടായിരുന്നു ക്രിസ്തുമസ് നക്ഷത്രങ്ങളുടെ ഭംഗി ശരിക്കും ആസ്വദിച്ചിരുന്നത് ഇങ്ങനെ ഒരവധിക്കാലത്തായിരുന്നു . വീട്ടിനടുത്തൊന്നും ഒരു ക്രിസ്ത്യന്‍ വീടുണ്ടായിരുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കാരണം നക്ഷത്രങ്ങളെ തൊട്ടടുത്ത്‌ കാണാന്‍ ‍വീടിന് കുറച്ചകലെയുള്ള കോര്‍ട്ടെഴ്സില്‍ പോയി നോക്കണം. കൊച്ചു നഷ്ത്രങ്ങള്‍ ഒന്നോ രണ്ടോ എപ്പോഴും കത്തിതെളിഞ്ഞു നില്‍ക്കുന്നത് കാണാം. സാറാമ്മ ടീച്ചറും, അന്നാമ്മ ടീച്ചരുമായിരുന്നു അവിടെ താമസിച്ചിരുന്നത്. ക്രിസ്തുമസ് അടുക്കുമ്പോഴേക്കും ആ നക്ഷത്രങ്ങളും അവിടെന്ന് അപ്രത്യക്ഷമാകും...സ്കൂള്‍ അടച്ചാല്‍ അവരും അവധിയാഘോഷിക്കാന്‍ തെക്കോട്ടുപോകും.അവര്‍ പോകുമ്പോള്‍ കൂടെ നക്ഷത്രങ്ങളെയും കൊണ്ടുപോകും...പിന്നെ നക്ഷത്രങ്ങളെ ഒന്നടുത്തു കാണാന്‍ പരപ്പേരിവരെ പോകണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ്ബ്രിട്ടീഷുകാരുടെ കാലത്ത് പരപ്പേരിയില്‍ ഒരു സി.എസ്.ഐ ചര്ച്ച് സ്ഥാപിക്കുകയും അതിനോടനുബന്ധിച്ച് സ്കൂളും ആശുപത്രിയും നിര്‍മ്മിക്കുകയും ചെയ്തിരുന്നു.ചൂളക്ക് വെച്ച ചുമന്ന ഇഷ്ട്ടികകള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ കെട്ടിടങ്ങളായിരുന്നു എല്ലാം. ചര്ചിനോട് അടുത്തായി ഒരുപാടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ താമസിച്ചിരുന്നു ശാലക്കുളവും,പറങ്കിമാവുകല്‍ക്കൊണ്ട് കാടുപിടിച്ചു കിടക്കുന്ന ശാലപ്പറമ്പുംഎളേമ്മാന്റെ വീട്ടിനു തൊട്ടായിരുന്നു.ഡിസംമ്പര് മാസം ആകുമ്പോഴേക്കും ‍
എല്ലാ വീടുകളിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തിയിരുന്നു. നക്ഷത്രങ്ങള്‍ക്ക് ജാതിയും മതവുമൊന്നും ഉണ്ടായിരുന്നില്ല . എളേമ്മാന്റെ വീട്ടിന്റെ തെക്കേ മൂലയിലെ മാവിന്‍ കൊമ്പില്‍ വലിയൊരു ചുവന്ന നക്ഷത്രം തൂങ്ങിയാടി..
മഞ്ഞുപെയ്തിറങ്ങിയ തലമുടിയുമായി സിലോസ്പാപ്പന്‍ ‍ഒരപ്പൂപ്പന്‍ താടി പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു... സിലോസ്പ്പാപ്പന്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്...വീട് അടിച്ചു തെളിക്കാനും ഭക്ഷണം പാകംചെയ്യാനുമായി ഒരു സ്ത്രീ വരാറുണ്ട്. സിലോസ്പാപ്പന്റെ ബന്ധുക്കളൊക്കെ അങ്ങ് അമേരിക്കയിലോ കാനഡയിലോ ആയിരുന്നു. ഏക്കറോളം പറന്നു കിടക്കുന്ന വിശാലമായ പറങ്കിമാവിന്‍ തോപ്പ് കാട്പിടിച്ചങ്ങനെ കിടക്കുന്നു.മുള്ളുവേലി കൊണ്ട് വളച്ചു കെട്ടിയ തോട്ടത്തിലേക്ക് കടന്നാല്‍ തന്നെ ആല്‌സെഷ്യന്‌ നായയുടെ ഗംഭീര കുര കേള്‍ക്കാം.പകല്‍ വെട്ടത്തില്‍ പോലും സിലോസ്പാപ്പന്റെ കശുമാവിന്‍ തോട്ടത്തില്‍ പ്രവേശിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ സിലോസ് പാപ്പന്റെ ഉച്ചഉറക്കിനായി കാത്തിരിക്കും.പാത്തും പതുങ്ങിയും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി വലിയ മുള്ള്‌വേലിക്കെട്ടു ചാടിക്കടക്കും. ഒരാള്‍ സിലോസ് പാപ്പന്‍ ഉണരുന്നതും നോക്കി,മറ്റൊരാള്‍ വേലിക്കെട്ടിനപ്പുറവും,വേറൊരാള്‍ പറങ്കി മാവിന് മുകളിലുമായി"ഓപെറെഷന്‍ പറങ്കിയണ്ടി" ആരംഭിക്കും. അങ്ങിനെ എത്ര നാള്‍ അണ്ടികട്ടെന്നറിയില്ല. ക്രിസ്തുമസ്സ് അവധിക്കാലം നക്ഷത്രങ്ങള്‍ കൊണ്ട്, മത്താപ്പൂവും കമ്പിപൂത്തിരിയും കൊണ്ട് ആഘോഷമാക്കാനും സിനിമാ ശാലകളില്‍ കയറിയിരങ്ങാനും പണം വേണ്ടേ. പറങ്കിയണ്ടി വിറ്റു കിട്ടുന്ന പണം ഒരുക്കൂട്ടി വെച്ചായിരുന്നു ഉത്സവങ്ങള്‍ക്കും നേര്ച്ചകള്‍ക്കും കളിപ്പാട്ടങ്ങള്‍
വാങ്ങിയിരുന്നത്.പാവം ഈ മഞ്ഞു പെയ്യുന്ന അപ്പൂപ്പനെ പറ്റിച്ചായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്നും സങ്കടമാണ് മനസ്സ് നിറയെ....
നാല്‍പ്പതു ദിവസം കട്ടാല്‍ നല്‌പ്പത്തൊന്നാമത്തെ ദിവസം പിടിക്കപ്പെടും എന്നു പറഞ്ഞ പോലെ
ഓപെറെഷന്‍ പറങ്കിയണ്ടി ഒരുനാള്‍ പിടിക്കപ്പെട്ടു. കാദര്‍ ഓടി രക്ഷപ്പെട്ടു,ബാബു വേലിക്കെട്ടിനപ്പുറത്തെ ഏതോ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു. പറങ്കിമാവിന്‍ കൊമ്പത്ത്ഇരുളുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു..അതിനിടയിലെപ്പഴോ
മൂത്ര മൊഴിച്ചോ എന്നോര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. കശുമാവിന് താഴെ ചൂരല്‍ കസേരയുമിട്ട് അല്‍സേഷ്യന്‍ നായയെ തലോടി അപ്പൂപ്പന്‍ ഇരിക്കുന്നുണ്ടായിരുന്നു. നായയുടെ കുര അകന്നകന്നു പോകുന്നത് കേട്ടയുടന്‍ പറങ്കിമാവിന്‍ കൊമ്പില്‍ നിന്നും അടുത്ത പറമ്പിലേക്ക് എടുത്തു ചാടി...ഇപ്പോഴും ഒരു നേര്‍ത്ത വരപോലെ തുടയില്‍ പാട് കാണാം.
പിറ്റേന്ന് രാവിലെ വീട്ടിലേക്ക് കയറി വരുന്ന സിലോസ് പാപ്പാനെ കണ്ട് ഞങ്ങള്‍ ഞെട്ടി...ഓടിയൊളിക്കാന്‍ ഇരുള്‍മുറികള്‍ തിരഞ്ഞു...ഇതിനിടയില് എളേമ്മാന്റെ ഉച്ചത്തിലുള്ള വിളികേള്‍ക്കുന്നുണ്ടായിരുന്നു.ഹൃദയ മിടിപ്പിന്റെ വേഗത കൂടി വന്നു. കാലൊച്ച അകന്നകന്നു പോയതും ഞങ്ങള്‍ ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങി.
എവിടെ ആയിരുന്നെടാ....? നാളെ ക്രിസ്തുമസ്സല്ലെ, സിലോസ് പാപ്പന്‍ ഇപ്പോ വന്ന് പോയതേയുള്ളൂ
അപ്പോഴാണ് എളേമ്മയുടെ കൈ നിറയെ മിട്ടായികള്‍ കണ്ടത് കൂടെ ചെറിയൊരു സമ്മാനപൊതിയും ഉണ്ടായിരുന്നു...അത് തുറക്കാന്‍ വേണ്ടി ഞങ്ങള്‍ പിടിവലിയായി അതിനിടയില് സമ്മാനപ്പൊതി താഴെ വീണു, ചിതറി വീണു കിടക്കുന്ന പറങ്കിയണ്ടി കണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. അണ്ടിക്കള്ളന്മാരായ ഞങ്ങളെ സ്നേഹം കൊണ്ട് പകരം വീട്ടിയതായിരിക്കാം
ഓരോ ക്രിസ്തുമസ് കാലവും വരുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും സിലോസ് പാപ്പനെ സ്മരിക്കും....ഒരു ക്രിസ്തുമസ് അപ്പൂപ്പനെ പോലെ കൈനിറയെ സമ്മാനങ്ങളുമായി ഈ അണ്ടിക്കള്ളന്മാരെ കാണാന്‍ വരുമെന്ന് പ്രതീക്ഷയോടെ ജനലരികില്‍ കാത്ത് നില്‍ക്കാറുണ്ട്
ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാത്ത കുട്ടിക്കാലത്തെ കൗതുക കണ്ണുകളുമായി.......

2012, ഡിസംബർ 11, ചൊവ്വാഴ്ച

ഡിബോറ- പ്രണയകഥകളുടെ ശാസ്ത്രലോകം- (പുസ്തക പരിചയം) മനോരാജ്

http://manorajkr.blogspot.com/2012/11/blog-post.html
ന്തായിരിക്കാം ഒരു പുസ്തകത്തിലേക്ക് ആദ്യമേ വായനക്കാരനെ ആകര്‍ഷിക്കുന്ന ഘടകം ? എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുതിയ ആള്‍, പുസ്തകത്തിന്റെ തലക്കെട്ട്,കവര്‍ ചിത്രം,ബ്ലര്‍ബ്ബ് ,അവതാരിക ഇങ്ങിനെ ചില ഘടകങ്ങളിലൂടെയാവാം അതിന്റെ സഞ്ചാരം. ഇവിടെ അത്ര പരിചിതനല്ലാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം എന്ന നിലയില്‍ ഡിബോറ എന്ന സമാഹാരത്തിലേക്ക് ആകര്‍ഷിച്ചത് ഡിബോറ എന്ന വ്യത്യസ്തമായ തലക്കെട്ടും 'സ്വാഭാവികതയിലെ അസ്വഭാവികതയെ കലയെന്ന് വിളിക്കുമ്പോള്‍ അസ്വഭാവികതയിലെ സ്വാഭാവികതയെ നമുക്കെന്ത് വിളിക്കാം?' എന്ന് പുസ്തകത്തിന്റെ ബ്ലര്‍ബിലുയര്‍ത്തിയിരിക്കുന്ന ചോദ്യവുമായിരുന്നു.
അസ്വഭാവികതയില്‍ സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ് സലിം അയ്യനേത്തിന്റെ കഥകള്‍ എന്ന് വായനയ്ക്ക് ശേഷം ഉറപ്പിക്കുവാന്‍ കഴിഞ്ഞു.വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ നിറഞ്ഞ കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു സമാഹാരം.അത്തരം വായനാനുഭവങ്ങള്‍ സന്തോഷകരം തന്നെയാണ്.പുസ്തകത്തിലെ14 കഥകളും മനോഹരം എന്ന് ഞാന്‍ പറയുന്നില്ല.കഥാകൃത്ത് പോലും അങ്ങിനെ അവകാശപ്പെടുന്നില്ല എന്നതാണ് സത്യം!പക്ഷെ,ഡിബോറ,കൊശവത്തികുന്ന്,മൂസാട്,ഗന്ധകഭൂമി അലീനയോട് പറഞ്ഞത്,നിഴല്‍ കൂത്ത്,ഫ്രീകോള്‍ മാമാങ്കം,ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍,വെള്ളച്ചാമി,എന്നീ കഥകള്‍ വായിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച വിശേഷണം അല്ലെങ്കില്‍ ശ്രമം നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഉറപ്പ്.
സ്നേഹവും സ്നേഹഭംഗങ്ങളും ആണ് സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ആദ്യ കഥയായ ഡിബോറക്കൊപ്പം ഒന്ന് സഞ്ചരിച്ച് നോക്കാം. ചന്ദ്രയാന്‍ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട,ഭൂമിയിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിലെ,അതും മള്‍ട്ടിമില്യനിയര്‍ ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഡിബോറ. പക്ഷെ,ഇത് വരെ കാണാത്ത ഭൂമിയെയും അവിടത്തെ പച്ചപ്പിനെയും ജൈവികതയെയും അവള്‍ ഏറെ സ്നേഹിക്കുന്നു.അതുപോലെ തന്നെ പപ്പയുടെ ശമ്പളക്കാരന്‍ മാത്രമായ പൈലറ്റ് റസലിനെയും.റസലുമായി ചേര്‍ന്നുള്ള ഒരു ഹെലികോപ്റ്റര്‍ സഞ്ചാരത്തില്‍ നിന്നുമാണ് കഥാകൃത്ത് കഥ സൃഷ്ടിച്ചിരിക്കുന്നത്.ഭൂമിയിലേക്കുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് ഡിബോറയും റസലും ഒരു ക്രാഷ് ലാന്‍ഡിങിന്റെ ദാരുണതയിലേക്ക് എടുത്തെറിയപ്പെടുന്നു.സ്നേഹവും പ്രണയവും ഫാന്റസിയും നിറച്ച് വായനക്കാരനെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതോടൊപ്പം തന്നെ കഥാകൃത്ത് പരിസ്ഥിതിയെ സം‌രക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മറ്റുംവായനക്കാരന്റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.തന്റെ മാധ്യമത്തിലൂടെ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ സമൂഹത്തോട് പ്രതികരിക്കുവാന്‍ കഥാകൃത്ത് കാട്ടുന്ന ഉത്സുകത അഭിനന്ദനാര്‍ഹം തന്നെ. സമാഹാരത്തിലെ മറ്റു പല കഥകളിലും ഇത്തരം സാമൂഹിക ഇടപെടലുകള്‍ കഥകള്‍ക്കിടയില്‍ നടത്തുവാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമായ കാര്യമായി തോന്നി.
അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമം ഏറ്റവും അധികം ദര്‍ശിച്ച കഥയായ ഡിബോറയില്‍ നിന്നും സമാഹാരത്തിലെ രണ്ടാമത്തെ കഥയായ 'കൊശവത്തികുന്നില്‍'എത്തുമ്പോള്‍ കഥാകൃത്ത് ആകാശകാഴ്ചയുടെ വിസ്മയങ്ങളില്‍ നിന്നും കാല്പനീകതയില്‍ നിന്നും പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ പിടിച്ചുവലിച്ച് അസൂയാവഹമായ കൈത്തഴക്കോത്തോടെ പാത്ര നിര്‍മിതി നടത്തുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കേണ്ടിവരും.അല്ലെങ്കില്‍ വായിച്ചറിയേണ്ടി വരും.കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു.ഒരു കുലം മറ്റൊരു കലത്തിന്റെ തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ദാരുണമായ അവസ്ഥ!അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.
ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ ഹോമോ സെക്സിന്റെ തിക്താനുഭവങ്ങളിലേക്കും ഭാവാന്തരങ്ങളിലേക്കും കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു.ജയിലിലെ പീഢനങ്ങളില്‍ നിന്നും ഒരു മനുഷ്യന് എത്രത്തോളം ലൈംഗീക അരാജകത്വം സംഭവിക്കാം എന്നത് സൂക്ഷ്മമായി തന്നെ സലിം ഈ കഥയിലൂടെ പറയുന്നു.
സമാഹാരത്തിലെ ഏറെയാകര്‍ഷിച്ച കഥയായിരുന്നു ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍.മനുഷ്യന്റെ കുടിലതകളിലേക്ക് ,തിന്മകളിലേക്ക്..ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ് കഥാകൃത്ത്.ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത,അല്ലെങ്കില്‍ പണവും സ്വാധീനവും ഇല്ലാത്ത വലിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്. കഥ പറയുന്ന ശൈലിയില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാകുമായിരുന്നു ഇത് എന്ന് തോന്നി.സമൂഹത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തുവാന്‍ സാമ്പ്രദായിക കഥനശൈലി അനുവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു പോരായ്മ പോലെ!
നിഴല്‍ കൂത്ത് എന്ന കഥയില്‍ പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീര്‍ എന്ന നായകനെ വായനക്കാരന് ദര്‍ശിക്കുവാന്‍ കഴിയും.സ്വന്തം മകളുടെ വിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ.വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെ കാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു.വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയ ഒരു കഥ.
ഒരു പക്ഷെ, ചരിത്രത്തില്‍ ഫാന്റസിയെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെള്ളിച്ചാമി എന്ന കഥ.വളരെ നല്ല ഒരു നരേഷനിലൂടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ,തീവ്ര സ്നേഹഭംഗങ്ങളുടെ കഥകൂടെ കഥാകൃത്ത് പറയുവാന്‍ ശ്രമിക്കുന്നുണ്ട്.

ഡിബോറ എന്ന ഈ സമാഹാരത്തെ ഒറ്റ വാചകത്തില്‍ ഒന്ന് വിശേഷിപ്പിക്കുവാന്‍ പറഞ്ഞാല്‍ എന്ത് പറയും?നഷ്ടസ്നേഹങ്ങളുടെ കഥ പറയുന്ന പുസ്തകം എന്നോ?അതോ ഫാന്റസികളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരുകി കയറ്റിയ പുസ്തകം എന്നോ?തീര്‍ച്ചയില്ല.. ഈ കഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല;മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്.ഇതിലെ എല്ലാ കഥകളും മഹത്തരമാണെന്ന അബദ്ധസങ്കല്പം ഇല്ലെന്ന് കഥാകൃത്തും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്.പക്ഷെ,ഒന്നുണ്ട്.മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹങ്ങളുടെ,സ്നേഹ നിരാസങ്ങളുടെ കഥ പറയുന്ന ഈ സമാഹാരം നിലവാരമുള്ള വായന നമുക്ക് നല്‍കുന്നുണ്ട്.

2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

ഡിബോറ: കാലത്തെ പിറകിലാക്കിയ കഥ-വെള്ളിയോടെന്‍


രചനാ സാഹിത്യത്തിൽ ഏറ്റവും ദുഷ്കരമായ ഒരു പ്രവർത്തിയാണ്‌ ചെറുകഥയുടെ
നിർമ്മിതി . ഒരു പ്രത്യേക ഫ്രെയിമിനകത്ത്‌
കഥയും കഥാപരിസരവും കഥാപാ
ത്രങ്ങളെയും ഒതുക്കുന്നതോടൊപ്പം തന്നെ, പ്രാപഞ്ചികമായ ആശയങ്ങളെ അനാവൃതമാ
ക്കുകയും വേണം കഥാകൃത്ത്‌. നോവൽ സാഹിത്യത്തിൽ ആഖ്യാതാവിന്‌ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ചെറിയൊരു അംശം പോലും കഥാകൃത്തിന്‌ ലഭിക്കുന്നില്ലഎന്നതാണ്‌ യാഥാർത്ഥ്യം. നൂറു വർഷത്തെ മലയാള ചെറുകഥാ സാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, അതിനകത്ത്‌ നിരവധി രചനാ സങ്കേതങ്ങൾ പരീക്ഷിക്കപ്പെട്ടതോ ടൊപ്പം തന്നെ മനുഷ്യന്റേയും മനുഷ്യേതരമായ വസ്തുക്കളുടെയും ചിന്തകളും അവസ്ഥകളും ഭാവതലങ്ങളും വിഷയീഭവിച്ചിട്ടുണ്ട്‌. നൂതനമായ ഭാഷയും സാങ്കേതികതയും സമ്മേളിച്ചിരിക്കുന്ന ഒരു കഥാസമാരമാണ്‌ സലീം അയ്യനത്തിന്റെ ഡിബോറ.ഡിബോറയിലെ കഥ കൾ അവസാനിക്കുന്നിടത്ത്‌ നിന്ന്‌ വായനക്കാരൻ കഥാ വായന ആരംഭിക്കുമ്പോൾ , കഥയിൽ അന്തർലീനമായിരിക്കുന്ന ഭാവതലങ്ങളും മനുഷ്യാവസ്ഥയും നിസ്സഹായതയും പ്രണയവുമെല്ലാം പ്രത്യക്ഷപ്പെടുന്നു.

ഇതിലെ പ്രഥമ കഥയായ ഡിബോറയിലൂടെ കഥാകൃത്ത്‌ കാലത്തിന്‌ മുമ്പേ സഞ്ചരി
ക്കുന്നു.ആദ്യന്തം ഒരു തരം പ്രവചനാത്മക സ്വഭാവം നിലനിർത്തിക്കൊണ്ടു പോകുന്ന ഒരു
കഥയാണ്‌ ഡിബോറ.മണ്ണ്‌ മനുഷ്യന്റെ ഏക്കാളത്തേയും ആഗ്രഹങ്ങളിലൊന്നാണ്‌. ചരിത്ര
ത്തിലെ രക്തയോട്ടങ്ങൾ പരിശോധിക്കുമ്പോൾ അവയൊക്കെ മണ്ണിന്‌ വേണ്ടിയായിരുന്നു
എന്നത്‌ ഒരു ചരിത്രസത്യം.എന്നാൽ ഇതിലെ ഡിബോറയെന്ന പെൺകുട്ടി മണ്ണിനെ ആഗ്രഹി
ക്കുന്നത്‌ ഒരു സ്പർശനത്തിന്‌ വേണ്ടിയാണ്‌ . കാമുകനായ റസലിനോടുള്ള അനുരാഗ
ത്തോളം തന്നെയാണ്‌ അവൾക്ക്‌ മണ്ണിനോടും. ഒടുവിൽ ഹെലിക്കോപ്റ്ററിൽ കത്തിയെ
രിഞ്ഞ്‌ റസലിനോടൊപ്പം മണ്ണിലേക്ക്‌ ലയിക്കുമ്പോൾ , അവൾ ജീവിതത്തിൽ ആദ്യത്തേതുംഅവസാനത്തേതും എന്നാൽ മരണത്തിൽ ആദ്യത്തേതുമായ തൃത്താല രതി അനുഭവിക്കുകയാണ്‌.

മൂസാട്‌ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ യാത്രികനായ മനുഷ്യന്റെ
ഗൃഹാതുരതയും ഇടം നഷ്ടപ്പെടലുകളും ലൈംഗികതയിലെ മാനുഷികതയും മിത്തുകളും
എല്ലാം സമന്വയിക്കപ്പെട്ടിരിക്കുന്നത്‌ വായനക്കാരന്‌ ദൃശ്യമാകും.നേർച്ചയാട്‌ എന്ന മൂസാട്‌
തന്നെ നിയോഗിക്കപ്പെട്ടിടത്തേക്ക്‌ നീങ്ങാതെ, തന്റെ ബാല്യകാലവും ഗന്ധവും അലിഞ്ഞു
ചേർന്ന സ്വന്തം നാട്ടിൽ അലഞ്ഞു തിരിയുമ്പോൾ അവിടെയും അത്‌ വേണ്ടാത്തവനായി
മാറുന്നു.ദൈവ ഭക്തിക്ക്‌ പകരം കൃത്രിമമായ ദൈവഭയം മനസ്സിനകത്ത്‌ സൃഷ്ടിക്കപ്പെട്ട്‌ ,
ആത്മീയതയിലേക്ക്‌ സഞ്ചരിക്കുമ്പോഴും അവന്റെ മനസ്സ്‌ ഭൗതികതയുടെ വർണ്ണപ്പകിട്ടുക
ളിൽ ഉല്ലസിച്ചു നടക്കുന്നത്‌ കാണാം.എന്നാൽ ഒരു പ്രവാസിയുടെ ഒരിക്കലും അടങ്ങാത്ത
തേങ്ങലുകളും വായനക്കാരന്‌ വരികളിൽ ദൃശ്യമാണ്‌.ഇങ്ങനെ വിവിധങ്ങളായ അർത്ഥതല
ങ്ങളെ വിളക്കിച്ചേർത്ത ഒരു കഥയാണ്‌ മൂസാട്‌.

ഒരു കലാപത്തിന്റെ തെറ്റിലേക്കും ശരിയിലേക്കും പോകാതെ അതിലെ ഇരകളുടെ വേദ
നകൾക്ക്‌ സമാന്തരമായി നീങ്ങുകയാണ്‌ ഗോദ്രയിലെ വിളക്കുമരങ്ങൾ.ഗോദ്രയിലെ കലാപ
ബാധിതനായ ഒരു ഇരയുടെ ദു:ഖാങ്ങൾ വായനക്കാരന്‌ അനുഭവേദ്യമാകുമ്പോൾ , മനുഷ്യ
സമൂഹത്തിന്റെ ചിന്താ മണ്ഢലത്തെ കഥാകൃത്ത്‌ നയിക്കുന്നത്‌ , കലാപങ്ങൾ സൃഷ്ടിക്ക
പ്പെടുന്നത്‌ ആർക്കു വേണ്ടി , എന്തിന്‌ വേണ്ടി എന്ന ചോദ്യത്തിലേക്കാണ്‌.
ഈ കഥാ സമാഹാരത്തിലെ ഏറ്റവും മനോഹരമായ കഥയായി വിശേഷിപ്പിക്കാവുന്ന
താണ്‌ ഉറുമ്പിൻ തെരുവിലെ നക്ഷത്രങ്ങൾ . മനുഷ്യനിൽ സന്നിവേശിച്ചിരിക്കുന്ന മൃഗീയത
യുടെ പരിണതഫലങ്ങൾ ഉറുമ്പിൻ സമൂഹം അപഗ്രഥിക്കുന്ന ഈ കഥ, പറയപ്പെട്ട കഥ
കളെ വ്യത്യസ്തമായ രചനാസങ്കേതങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെയും അതിശ
യോക്തിയിലേക്ക്‌ വഴുതി വീഴാതെ , വളരെ തന്മയത്വത്തോടെ ചെറുകഥയുടെ ഫ്രെയിമിന
കത്ത്‌ ഒതുക്കി നിർത്തുന്നതിൽ കഥാകൃത്ത്‌ വിജയിച്ചിരിക്കുന്നു.
കാലം ആവശ്യപ്പെടുന്ന ഒരു കഥയാണ്‌ , സലീം അയ്യനത്തിന്റെ ബീജത്തിൽ നിന്നും
രൂപാന്തരം പ്രാപിച്ച ഗന്ധകഭൂമി അലീനയോട്‌ പറഞ്ഞത്‌ എന്ന കഥ.ആൺവേശ്യകൾ
വിൽക്കപ്പെടുമ്പോൾ തന്നെ, എതിർ ലിംഗത്തോട്‌ തോന്നുന്ന വിരക്തിയും എതിർ ലിംഗ
ത്തിന്‌ ആ വിരക്തിയിൽ നിന്നും രൂപപ്പെടുന്ന നിർവ്വികാരതയുമെല്ലാം വരച്ചിടുന്നു ഈ കഥ
യിൽ. ഈ കഥപറച്ചിലിന്‌ ചരിത്രത്തിന്റെ പിൻബലവും ദൈവീകതയുടെ വിലക്കുകളും
ഉപോത്ബലകമായി വെച്ചിരിക്കുന്നു കഥാകൃത്ത്‌.

ഒരു ചലച്ചിത്ര സംവിധായകന്റെ വളർച്ച മുരടിച്ചു പോയ മോഹത്തിന്റെ കഥ പറയുക
യാണ്‌ ആൽമരങ്ങൾ തേടി എന്ന കഥ.സർഗ്ഗ സൃഷ്ടിയുടെ പ്രകാശനമാണ്‌ അതിന്റെ
സൃഷ്ടാവിന്റെ ഏറ്റവും വലിയ സന്തോഷമെന്നത്‌ നിസ്തർക്കമാണെന്നത്‌ പോലെ തന്നെ,
ഏറ്റവും കഠിനമായ സന്താപമാണ്‌ അത്‌ ചാപിള്ളയാണെന്ന്‌ അറിയുമ്പോൾ അനുഭവപ്പെടു
ന്നത്‌. ഒടുവിൽ ആ സർഗ്ഗധനനെ ആത്മഹത്യയിലേക്ക്‌ പോലും നയിക്കാൻ പ്രേരകമാണ്‌
അത്തരം നിരാശപ്പെടുത്തലുകൾ. എന്നാൽ, അതിന്റെ പൂർത്തീകരണത്തിന്‌ കാലം മറ്റോ
രാളെ നിയോഗിക്കുമെന്നത്‌ ഒരു കാവ്യ നീതിയാണ്‌.
തലമുറകൾ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞിട്ടും ഇന്ത്യക്കാരന്റെ മനസ്സിലും ശരീര
ത്തിലുംമായാത്തമുറിവുകൾഎറിഞ്ഞുടച്ചിട്ടാണ്‌വെള്ളക്കാരൻ
ഭാരതഭൂമിവിട്ടതെന്ന യാഥാർത്ഥ്യം വായനക്കാരനെ ഓർമ്മപ്പെടുത്തുകയാണ്‌ വെള്ളച്ചാമി എന്ന കഥ.വെള്ളച്ചാമി ഇന്ത്യക്കാരനും ബ്രിട്ടീഷുകാരനുമിടയിലെ ഒരു നൂൽ പാലമായി വർത്തിക്കുന്നു
ഈ കഥയിൽ. ഭാഷയിലെ നിഗോ‍ൂഡത വെള്ളക്കാരന്റെ അധിനിവേശം പോലെ തന്നെ മുഴച്ചു
നിൽക്കുകയാണ്‌ ഈ കഥയിൽ.
ചാറ്റൽ മഴ പെയ്തൊഴിഞ്ഞ മണ്ണിന്റെ ഗന്ധമാണ്‌ കൊശവത്തിക്കുന്ന്‌ എന്ന കഥയ്ക്ക.​‍്‌
വേരറ്റു പോകുന്ന സംസ്കാരങ്ങളെ കുറിച്ച്‌ പരിഭവിക്കുന്ന കഥാകൃത്ത്‌ അവയുടെ പ്രതീക
മായി വനജയെ അവതരിപ്പിക്കുന്നു.വരണ്ട വയൽ പോലെ വിണ്ടു കീറിയ തൊലിപ്പുറ
ങ്ങൾ,ഗ്രാമത്തിന്റെ ദൈന്യതയും ദാരിദ്രവുമാണ്‌ സൂചിപ്പിക്കുന്നതെന്ന്​‍്‌ വായനക്കാരന്‌
അനായാസം വായിച്ചെടുക്കാൻ കഴിയും.
പെണ്ണ്‌ പുരുഷന്‌ എന്നും ഒരു അനുഭൂതിയാണ്‌. അത്‌ അവളായാലും അവരായാലും. മുള
ക്കാതെ പോയ മോഹ വിത്തിന്റെ കഥ പറയുന്ന ശബ്നം എന്ന കഥ പറയുന്നതും അത്തര
മൊരു അനുഭൂതിയാണ്‌ . നൂതനമായ ഒരു മോഷണ വിദ്യയുടെ കഥ പറയുന്നു ഒരു ച70
സീരീസ്‌ മോഷണം. മറ്റ്‌ കഥകളിൽ അവലംബിച്ച ഗൗരവപരമായ ഒരു സമീപനം ഈ കഥ
യിൽ പുലർത്തിയോ എന്ന്‌ സംശയമാണ്‌. അനുഭവങ്ങളോടുള്ള ഒരു പ്രതിഷേധ മുദ്രാ
വാക്യം മാത്രമായാണ്‌ ഈ കഥ വായിച്ചെടുക്കാൻ കഴിയുന്നത്‌. പതിനാല്‌ കഥകളടങ്ങിയ
ഈ സമാഹാരത്തിൽ വായനക്കാരൻ അബദ്ധത്തിൽ കടിച്ച കല്ലാണ്‌ ഈ കഥയെന്ന്‌
പറയാം. വലിയ കഥകൾക്കിടയിലെ ഒരു തമാശയാണ്‌
ഈ കഥ.മനുഷ്യന്‌ ആശയസംവേദനം ഒരു ലഹരിയായി മാറുന്നതിന്റെ കഥയാണ്‌ ഫ്രീ കോൾ മാമാങ്കം. ആ ലഹരിമറ്റുള്ളവർക്ക്‌ അലോസരമാകുന്നതും ദൃശ്യമാകുന്നു ഈ കഥയിൽ.
സാങ്കേതിക വിദ്യയുടെ അതിപ്രസര കാലത്ത്‌ , മനുഷ്യനിൽ ജൈവീകമായ പ്രണയം
ഇല്ലാതാകുന്നതിൽ പരിഭവിക്കുന്ന കഥയാണ്‌ ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന
കഥ.ലൈംഗിക ശേഷി നഷ്ടപ്പെട്ട മനുഷ്യന്‌ ഉത്തേജക മരുന്ന്‌ അനിവാര്യമായത്‌ പോലെ ,
മനുഷ്യന്‌ പ്രണയിക്കാൻഉത്തേജക ഗുളിക നിർബ്ബന്ധമാകുന്നിടത്ത്‌ , ഗ്രാമത്തിന്റെ
വിശുദ്ധി നിറഞ്ഞ പ്രണയത്തിന്റെ ഓർമ്മകളിലേക്ക്‌ മൂങ്ങാംകുഴിയിടുകയാണ്‌ കഥാകൃത്ത്‌.
മലയാള സാഹിത്യത്തിലെ വാഗ്ദാനമായ സലീം അയ്യനത്തിന്റെ ഡിബോറയിലെ മിക്ക കഥ
കളും കാലത്തെ കവച്ചുവെക്കുന്നവയാണന്നതും നിസ്തർക്കം. പാം പബ്ലിക്കേഷൻസ്‌
പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില,100 രൂപ.

http://www.malayalasameeksha.com/search/label/velliyidan

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

"കാലത്തിനുമുന്‍പേ സഞ്ചരിക്കുന്ന കഥകള്‍" (മലയാളമനോരമ 02/10/2012)വായനാനുഭവം ഷാജിഹനീഫ്

പ്രവാസം അതൊരു ഒറ്റല്‍ വലയാണ്. നമ്മള്‍ അതില്‍ കുരുങ്ങിയ പരല്‍ മീനുകളും. അകപ്പെട്ടുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും പുഴയുടെ കുഞ്ഞോളങ്ങളുമായി സംവദിക്കാനാവില്ല. ഒരു വലയില്‍ കിടന്നു പിടക്കുന്ന പരല്‍മീന്‍ കണക്കെ നമ്മുടെ ജീവിതവും.
ഒരു N 70 സീരീസ് മോഷണം എന്ന ആത്മാംശമുള്ള കഥയില്‍ സലീം കുറിയ്ക്കുന്ന വാക്കുകളില്‍ പ്രവാസിയുടെ ഉള്ളുറഞ്ഞ നൊമ്പരത്തിന്റെ ആകെ തുകയുണ്ട്.
ഗള്‍ഫിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്നഫലമായി രൂപംകൊണ്ട പാം പുസ്തകപ്പുരയുടെ പ്രഥമ കഥാസമാഹാരമായി പിറന്ന സലീം അയîനത്തിന്റെ തുന്നല്‍ പക്ഷികളുടെ വീടിലൂടെ തന്നില്‍ ഏവരോടും സംവദിക്കുന്ന ഒരു കഥാകാരനുണ്ട് എന്ന് തെളിയിച്ച സാഹിത്യസദസ്സിലെ പുതുനക്ഷത്രമായ ഈ ചെറുപ്പക്കാരന്റെ മൂന്നാമത്തെ സര്‍ഗ്ഗോപഹാരമാണ് ഡിബോറ, പേര് പോലെ തന്നെ ഇതിലെ ശീര്‍ഷക കഥ നമ്മെ അതിശയിപ്പിക്കുന്നു. ഫിക്ഷനും ഫാന്റസിയും കൂടിക്കലര്‍ന്ന ഇക്കഥയില്‍ കാലാന്തരത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന പ്രണയം വരച്ചുകാട്ടുമ്പോള്‍ അതിവിദൂരമല്ലാത്ത ഒരു സമ്പൂര്‍ണ ശാസ്ത്ര സാങ്കേതികയുഗത്തില്‍ മണ്ണിനും വിണ്ണിനുമിടയിലെ ത്രിശങ്കുജീവിതമായി മാറുന്ന മനുഷ്യന്റെ ദുരവസ്ഥ സങ്കീര്‍ണമായൊരു സങ്കല്‍പലോകം തീര്‍ത്ത് വരച്ചിടുമ്പോഴും അതില്‍ സയിന്‍സ് ഫിക്ഷന്റെ അതിപ്രസരം ചിലപ്പോഴൊക്കെ വായനക്കാരനെ അസ്വസ്ഥനാക്കുന്നു. കഥകളൊക്കെ റിയലിസ്റ്റിക് ആകണം എന്നില്ല. എങ്കിലും തിരെഞ്ഞെടുത്ത വിഷയത്തിന്റെ പരിപൂര്‍ണതയ്ക്കായി ചിലയിടങ്ങളില്‍ നടത്തിയ ഏച്ച്കൂട്ടലുകള്‍ മുഴച്ചു തന്നെ നില്‍ക്കുന്നു.
രണ്ടാം കഥയായ കൊശവത്തിക്കുന്നിലേക്കെത്തുമ്പോള്‍ നാം ആദ്യം കണ്ട കഥാപരിസരത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരന്തരീക്ഷത്തില്‍ നാട്ടുനോവുണര്‍ത്തുന്ന ഒരു ക്ളാസിക്കല്‍ ചിത്രം പോലെ വനജ എന്ന ചെട്ടിച്ചിപ്പെണ്ണും കൊശവത്തിക്കുന്നിന്റെ വര്‍ണനയും, ഗൃഹാന്തരത്തിലേക്ക് അധിനിവേശം നടത്തുന്ന നവീന സംസ്കാരത്തിന്റെ ചിഹ്നങ്ങളായ ലോഹപ്പാത്രങ്ങളും പ്ളാസ്റ്റിക് കുടങ്ങളും മണ്‍കുടങ്ങളുടെ സ്നേഹഭാവത്തിനെ മണ്ണില്‍ നിന്ന് പിറന്ന് മണ്ണിലേക്ക് തന്നെ മടങ്ങുന്നതിനിടക്കുള്ള അതിജീവനത്തിന്റെ അന്നം വിളമ്പു പാത്രങ്ങളും മണ്ണ് കൊണ്ട് തന്നെയാകുന്നതിന്റെ കാവ്യനീതി നഷ്ടപ്പെടുന്ന നമ്മുടെ പാത്രസംസ്കാരത്തിലൂടെ വരച്ചിടുന്നു സലീം.
നിരവധി സമ്മാനങ്ങള്‍ നേടിയ മൂസാട് എന്ന കഥ അന്യംനിന്ന ഗ്രാമീണ ജീവിതവും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ചില വിശ്വാസങ്ങളും വായനക്കാരോട് പങ്കുവയ്ക്കുന്നതിനോടൊപ്പം മൂസാടും, അമീറും, ബുഷ്റയും പരസ്പരം പൂരകങ്ങളായി ഇതില്‍ വര്‍ത്തിക്കുന്നു. ബുഷ്റയുടെ മംഗല്യഭാഗ്യത്തിനായാണ് ഹാജിയാര്‍ ആടിനെ നേര്‍ച്ചയാക്കുന്നത് അതും ഇഷ്ടതോഴനായ അമീറില്‍ നിന്നും അകറ്റിമാറ്റി. ഒടുവില്‍ നാടുവിട്ടുപോയ അമീറും നാടുചുറ്റല്‍ കഴിഞ്ഞെത്തിയ മൂസാടും ബുഷ്റയില്‍ പ്രതീക്ഷയാകുന്നു. സത്യത്തില്‍ പ്രവാസത്തിന്റെ പ്രതീകമാണ് മൂസാട്. ഓരോ പ്രവാസിയും മൂസാടുകളെ പോലെ നാടുകടത്തപ്പെട്ടവനായി ദിക്കുകള്‍ സഞ്ചരിച്ച് ഒടുവില്‍ സ്വന്തം ഇടത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ തിരസ്കരിക്കപ്പെട്ടവനായി മാറുന്നതിന്റെ വേദന നിറഞ്ഞ കാഴ്ചയും, ദിവ്യ പ്രണയങ്ങളെ അജ്ഞാതകാരണങ്ങളാല്‍ തല്ലിക്കെടുത്തുന്നവര്‍ക്ക് ദൈവകോപം ഉണ്ടാകുമെന്നും ഈ കഥയിലൂടെ പറയുന്നു.
ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ സ്വവര്‍ഗ്ഗ ലൈംഗികതയുടെ അപതാളവും പ്രകൃതി തന്നെ തീര്‍ത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ ദിവ്യസംഗീതത്തില്‍ അപശ്രുതിയുണ്ടാകുന്ന സ്വവര്‍ഗ്ഗ രതിയുമാണ് വിഷയം. ജീവിവര്‍ഗ്ഗത്തില്‍ മനുഷ്യന്‍മാത്രമാണ് ഉല്‍പാദനത്തിനല്ലാതെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ശീര്‍ഷം, ഉദരം, ലിംഗം സമാന്തരമായുള്ള മൃഗശരീര ശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായാണ് മനുഷ്യനിര്‍മ്മിതി. മനുഷ്യനില്‍ ശിരസ്സ് (ചിന്ത) ആദ്യവും, ഉദരം രണ്ടാമതും, മൂന്നാമതായി മാത്രമേ ലൈംഗികത വരൂ, എന്നാല്‍ മൃഗങ്ങളുടെ ശരീരം തിരശ്ചീനമായതിനാല്‍ ഈ മൂന്ന് വികാരങ്ങളും നേര്‍രേഖയിലായിട്ട് പോലും അവ ആദ്യം അന്നത്തെ കുറിച്ചേ ചിന്തിക്കൂ. എന്നാല്‍ മനുഷ്യന്‍ പുരുഷന്‍ സദാ ലൈംഗികചിന്തകളും പേറി നടക്കുന്നു.
പട്ടിണിയിലും ദുരന്തങ്ങളിലും എന്തിനേറെ ശവഭോഗത്തിന് പോലും മുതിരുന്ന മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ അധ:പതിക്കുമ്പോള്‍ നാം സൂക്ഷിക്കുക. ശിശു ബാല പീഢനങ്ങളെ ഒരിക്കലും മൃഗീയം എന്ന് ഉപമിക്കാതിരിക്കാന്‍ മനുഷ്യനുമായി താരതമ്യം ചെയ്താല്‍ മൃഗങ്ങള്‍ക്കായിരിക്കും ഏറെ സംസ്കാരം. അവ പ്രത്യുല്‍പാദനത്തിന് മാത്രമായാണ് ഇണ ചേരുന്നത്.
മലയാളികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭൂപ്രദേശം പശ്ചാത്തലമാക്കിയുള്ള ഈ കഥയില്‍ ലൈംഗിക അരാജകത്വത്തിലേക്ക് തിരിയുന്ന പുതു തലമുറക്കുള്ള ഒരു മുന്നറിയിപ്പും കൂടിയുണ്ട്. പ്രകൃതിയുടെ താളം തെറ്റിയാല്‍ അധവാ തെറ്റിച്ചാല്‍ ഒരു മഹാദുരന്തം നമ്മെ കാത്തിരിക്കുന്നു.
നാട്ടില്‍ തിരിച്ചെത്തിയ ഒരു ഷാര്‍ജ പ്രവാസിയുടെ സൈകത ഗൃഹാതുരതയാണ് റോളാസ്ക്വയര്‍. പണ്ടെങ്ങോ പരദേശത്ത് നിന്നും ആല്‍മരങ്ങള്‍ കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച പരിസ്ഥിതി സ്നേഹിയായ അജ്ഞാതനായ ഏതോ ഒരറബിയുടെ സ്മരണയായ് ആ ചത്വരം പച്ചയോടെ ഇത്രയും നാളും അവിടെ ഉണ്ടായിരുന്നു.
ആല്‍മരങ്ങള്‍ തേടി എന്ന കഥക്കുള്ളില്‍ തന്നെ മറ്റൊരു കഥയുണ്ട്. അതാകട്ടെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഹൈദ്രുഹാജിയും, വിഷ്ണുവും, ബാവനുവുമുള്ള ഇക്കഥയെ നായകനായ പ്രേംജിയുടെ ഒരു ചലച്ചിത്ര സ്വപ്നത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ പാതിവഴിയില്‍ നിലച്ചുപോയ പ്രേംജിയുടെ സിനിമാസ്വപ്നം പോലെ തന്നെ കഥക്കുള്ളിലെ കഥയും ഭ്രൂണാവസ്ഥയില്‍ ചാപിള്ളയാകുന്നു.
ഈ നൂറ്റാണ്ടിലേറെ ചര്‍ച്ച ചെയîപ്പെടുകയും മതസൌഹാര്‍ദ്ദരെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഗോദ്ര ഗുജറാത്ത് കലാപഭൂമിയിലൂടെ തന്റെ അര്‍ദ്ദസഹോദരനായ സുലൈമാനെ തേടിയുള്ള കഥാകൃത്തിന്റെ യാത്രക്കൊടുവില്‍ അഹിംസയാണ് ലോകത്തിന് വെളിച്ചം പകരുക എന്നദ്ദേഹം നമ്മോട് പറയുന്നു.
തിര്യക്കുകളും ഉപകരണങ്ങളും ചെറുകഥയില്‍ പലപ്പോഴും കഥാപാത്രങ്ങളായിട്ടുണ്ട്. ഉറുമ്പുകള്‍ എന്ന പ്രശസ്തമായ നാടകത്തില്‍ ജി. ശങ്കരക്കുറുപ്പ് ഉറുമ്പുകളിലൂടെ നമുക്ക് വലിയൊരു കഥാലോകം തീര്‍ത്തിരുന്നു. സലീം ഉറുമ്പുകളെ കഥാപാത്രങ്ങളാക്കി ഉറുമ്പോളം ചെറുതെങ്കിലും വലിയൊരു തത്വം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആഖ്യാനത്തിലും വ്യാകരണത്തിലും ചില പാകപ്പിഴവുകളുണ്ടെങ്കിലും ഈ കഥയും നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.
വരും കാല ദുരന്തങ്ങളും അതിശയങ്ങളും ഏറെ വരച്ചുകാട്ടിയ ഈ സമാഹാരത്തിലെന്നെയേറെ വ്യാകുലപ്പെടുത്തിയ കഥ നിഴല്‍ക്കൂത്താണ്. ജനനവും, മരണവും, വിവാഹവുമെല്ലാം ഇവന്റ് മാനേജ്മെന്റിനെ ഏല്‍പിക്കുന്ന പുത്തന്‍പ്രവണതയിലെ ഭീകര ദുഃഖം വളരെ ലാളിത്യത്തോടെ സലീം അയîനത്ത് പറയുന്നു.
ആറാം ഇന്ദ്രിയവും മൂന്നാം കണ്ണും ഉള്ളവനായിരിക്കണം എഴുത്തുകാരന്‍. അവന് വരുംകാല സുനാമിയെ തടുക്കാനാകില്ലങ്കിലും ഒരു രാക്ഷസത്തിര നിങ്ങളെ നമ്മെ തുടച്ചുനീക്കാന്‍ വരുന്നു എന്ന സന്ദേശമെത്തിക്കുന്ന കടല്‍ പിറാവിന്റെ ദൌത്യമെങ്കിലും ഏറ്റെടുക്കാന്‍ കഴിയണം.
മിഖായേല്‍ പ്രഷ്വിന്‍ പറഞ്ഞതുപോലെ ഒരഗ്നി സ്ഫുലിംഗമാകണം ചെറുകഥ. അന്നമൊരുക്കാനും അനീതിമാത്രം വിളയാടുന്നൊരു നാടെരിക്കാനും കഴിവുള്ള ഒരു ചെറുതീപ്പൊരി അതിലുണ്ടായിരിക്കണം. നോവലിന്റെ വിശാലമായ ക്യാന്‍വാസോ സ്വാതന്ത്യ്രമോ കവിതകളില്‍ അറിയാതെ വന്നു പോകുന്ന അബദ്ധവാക്കുകളുടെ ന്യായീകരണങ്ങളോ വര്‍ണ വിസ്മയത്താല്‍ സാര്‍വലൌകികമായി സംവദിക്കുന്ന ചിത്രകലയിലെ സാധ്യതകളോ ചെറുകഥാ സാഹിത്യത്തില്‍ അസാധ്യം എന്നു തന്നെ പറയാം. ഒരു ചെറുപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തീര്‍ക്കണം വലിയൊരു വിസ്മയ ലോകം.
എന്തിനുമേതിനും ഇന്ന് നാം ഓരോ ദിനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു. അമ്മയെ സ്നേഹിക്കാന്‍ മദേഴ്സ് ഡേ, അച്ഛനുവേണ്ടി ഫാദേഴ്സ് ഡേയും, പ്രണയിക്കുന്നവര്‍ക്കായ് വാലന്റൈന്‍സ് ഡേ. അങ്ങിനെയങ്ങിനെ വായനക്കും, എഴുത്തിനും, കണ്ണിനും, കാതിനും, ഹൃദയത്തിനും ഇനി മരണമോര്‍ക്കാനും ഒരു ദിനം എന്നൊരു അവസ്ഥയില്‍ നിന്നുവേണം ഈ കഥ വായിക്കാന്‍. തികച്ചും യാന്ത്രികമായിക്കൊണ്ടിരിക്കുന്ന മനുഷ്യവികാരങ്ങളില്‍ കൌമാരപ്രണയത്തിനു പോലും വരും നാളുകളിലിനി നാം പ്രണയഗുളികകള്‍ തേടിപ്പോകേണ്ടി വരുന്ന മഹാദുരന്തനാളെയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.
അസമയത്ത് അലോസരപ്പെടുത്തി ഗള്‍ഫ് ബന്ധമുള്ള ഏവരേയും ഇന്ന് തേടിയെത്തുന്ന നെറ്റ്കോള്‍. ദശാബ്ദങ്ങള്‍ പ്രവാസമനുഭവിച്ച അത്രയൊന്നും അക്ഷരാഭ്യാസമില്ലാത്ത തന്റെ ഭാര്യ സൈനബ (സൈനാത്ത) മനംനിറയെ മതിവരുവോളം പ്രണയവാക്കുകള്‍ കൊണ്ട് മൂടുവാന്‍ കണ്ടെത്തിയ നവീനമാര്‍ഗ്ഗം അതിരുവിടുമ്പോള്‍ മുപ്പതാണ്ടില്‍ മുപ്പത്മാസം തികച്ച് തന്റെ പ്രേയസിയോടൊപ്പം ചിലവഴിക്കാനാകാത്ത ഒരു മനുഷ്യന്റെ ദുഃഖം സഹചാരികള്‍ പോലും മനസിലാകാത്ത വെറും വൈക്തിക ദുരന്തമായി ഈ കഥ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു.
എന്നും എവിടെയും കബളിപ്പിക്കപ്പെടുന്ന പാവം പ്രവാസിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഒരു മ്മ70 സീരീസ് മോഷണം. ഒരു ചിത്രകാരന്‍ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്യോമയാത്രയില്‍ വെറും പെയിന്റര്‍ ആയിമാറുന്ന കറുത്ത ഹാസ്യം പ്രവാസികള്‍ക്ക് മാത്രം സ്വന്തം. ആ പെയിന്റര്‍ ജീവിതം കുടുംബത്തിന് വേണ്ടി സമര്‍പ്പിച്ച് സകല കടമകളും ദൌത്യങ്ങളും തീര്‍ത്ത് നാടണയുമ്പോള്‍ കാത്തിരിക്കുന്ന കശാപ്പ് സംഘങ്ങളോട് എമിഗ്രേഷനില്‍ നിന്ന് തന്നെ തുടങ്ങുന്ന കയര്‍ക്കല്‍ ഒടുങ്ങുന്നത് ഒരു തിരിച്ചു പോക്കിന്റെ വാതായനത്തിലാണ്. തികച്ചും നിഷ്കളങ്കരാണ് പ്രവാസികള്‍. അവസരം കിട്ടുമ്പോഴൊക്കെ കബളിപ്പിക്കപ്പെടുന്ന ഇവരുടെ നാണയതുട്ടുകളാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. കാഴ്ചകാണാന്‍ വരുന്ന നേതാക്കളെ മനംനിറയെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുമ്പോഴും അവരുടെ മനസ്സിന്റെ നഷ്ടജീവിതത്തിന്റെ നാട്ടുജീവിതത്തിന്റെ കനലെരിവ് ആരും കാണാതെ പോകുന്നു. കലാസൃഷ്ടികളിലൊക്കെ ഇന്നും കോമാളി വേഷം കെട്ടിച്ച് നാം ആര്‍ത്തലച്ച് ചിരിക്കുന്നു.
’കാലികരാഷ്ട്രീയ ദുരന്തങ്ങള്‍ മുന്നേ കാണുന്നു മുന്‍പറഞ്ഞതുപോലെ ഒരു നല്ല എഴുത്തുകാരന്‍ എന്നതിനുദാഹരണമാണ് വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറഞ്ഞതെത്ര ശരി. ബോംബ് സ്ഫോടനത്തില്‍ മരിച്ച വിജയനുചുറ്റുമായി ചിതറിക്കിടക്കുന്ന ചീട്ടുകളിലെ പാതികത്തിയ ജോക്കര്‍ അമൂര്‍ത്തമായൊരു ചിത്രംപോലെ നമ്മുടെ ചിരിയിലും രോധനമുയര്‍ത്തുന്നു.
ശബ്നം എന്ന കഥ നമ്മോടൊന്നും കാര്യമായി സംവദിക്കുന്നില്ലങ്കിലും എഴുത്തുകാരന്റെ നഷ്ടപ്രണയത്തെ ഉണര്‍ത്തുന്ന ഏതോ ഒരു പേരിലുള്ള കൌതുകം കൊണ്ട് എഴുതിയപോലെയുണ്ട്.
കാലിക പ്രസക്തമായ മറ്റൊരു കഥയാണ് വെള്ളച്ചാമി, മുല്ലപ്പെരിയാര്‍ ഡാം എന്ന ദ്രവിഡീയതര്‍ക്കത്തിന് ഹേതുവായത് ഏതോ വെള്ളപ്പരിഷ്കാരികളാണെന്ന യാഥാര്‍ത്ഥ്യവും തിരശ്ശീലക്ക് പിന്നിലൊരു പ്രണയവും. എലീനമൌണ്ട് ബാറ്റനോട് ചാച്ചാനെഹ്റുവിന് തോന്നിയത് പോലുള്ള പ്രണയം. ആദിമദ്യാന്തം സലീമിന്റെ കഥകളില്‍ പ്രണയം ഒളിഞ്ഞും തെളിഞ്ഞും മുഖം കാണിക്കുന്നു. നിളയോടുള്ള എഴുത്തുകാരന്റെ ഒടുങ്ങാത്ത പ്രണയമാകാം അതിന് കാരണം. തീര്‍ച്ചയായും നമുക്കഭിമാനിക്കാം നമുക്കിടയില്‍നിന്ന് താരശോഭയോടെ മലയാളസാഹിത്യ ലോകത്ത് വെളിച്ചം വിതറുന്ന ഉള്‍ക്കനമുള്ള നല്ല കൃതികള്‍ ഇനിയും എപ്പോഴും പുഞ്ചിരിക്കുന്ന ചെറുപ്പക്കാരനില്‍ നിന്നുമുണ്ടാകും എന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു.http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=12514236&programId=6722890&tabId=15&contentType=EDITORIAL&BV_ID=%40%40%40

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ഓണക്കാഴ്ച





നാടോടുമ്പോള്‍
നടുവേ ഓടണമെന്ന് പറഞ്ഞവള്‍
നിരത്തി ഒരു മുഴുനീളന്‍ ലിസ്റ്റ്
മാവേലി സ്റ്റോറില്‍
കള്ളവുമില്ല ചതിവുമില്ല
ഉള്ളതെല്ലാം പൊളിവചനം

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍




ഇനി ഉറുമ്പുകൾ കഥ പറയട്ടെ .. വരിവരിയായ്‌ നീങ്ങുന്ന ഉറുമ്പുകൾ ചുണ്ടോട്‌
ചുണ്ട്‌ ചേർക്കുന്നത്‌ കണ്ട്‌ അന്ധാളിക്കേണ്ട .. മൗനത്തിന്റെ തീവ്രമായ
ഭാഷ കൊണ്ട്‌ അവരും പറയുന്നുണ്ട്‌ ഉറുമ്പിൻ തെരുവിന്റെ നഗ്നസത്യങ്ങൾ
......

2012, ജൂൺ 29, വെള്ളിയാഴ്‌ച

മുറിവുകള്‍



ഓരോ സര്ഗ്ഗസൃഷ്ടിയിലും
നിനക്കുള്ള സ്ഥാനം
എന്താണെന്നു എനിക്കിപ്പഴും
അറിയില്ല

2012, ജൂൺ 1, വെള്ളിയാഴ്‌ച

പ്രണയച്ചുഴി



ഹൃദയത്തില്‍ നിന്നും
അടിവയറ്റിലേക്കുള്ള
നോവിന്റെ നേര്‍രേഖയാണ് പ്രണയം

2012, മേയ് 30, ബുധനാഴ്‌ച

കൈരളി അറ്റ്ലസ് പുരസ്കാരം 2012


ദുബൈ: മലയാള സാഹിത്യ-സര്‍ഗാത്മക മുന്നേറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കൈരളി അറ്റ്ലസ് പുരസ്കാരം നേടിയതിന്‍െറ ആഹ്ളാദത്തിലാണ് പ്രവാസി എഴുത്തുകാരായ സലീം അയ്യനത്തും ഷാജി ഹനീഫും. കഥാവിഭാഗത്തില്‍ മികച്ച കഥക്കുള്ള കൈരളി പ്രോത്സാഹന

2012, മേയ് 8, ചൊവ്വാഴ്ച

ആത്മാവ് തൂക്കിയിട്ട പൂമരക്കൊമ്പ്





ഇന്നലെ വരെ

നീയെന്റെ നിഴലായിരുന്നു....

കോരിച്ചൊരിയും

മഴയില്‍ നീയെനിക്കൊരു കുടയായി

മഞ്ഞു പെയ്ത രാത്രിയില്‍ ‍

ചെമ്മരിയാടിന്റെ രോമംകൊണ്ടു നെയ്ത

കമ്പിളിപ്പുതപ്പുമായി നീ വന്നു...

2012, മേയ് 3, വ്യാഴാഴ്‌ച

ഉറക്കംനിലച്ച ഘടികാരം


നിന്റെ സൌന്ദര്യം

ആവാഹിച്ചുവെച്ച

രണ്ടിടങ്ങളില്‍ മാത്രമേ

ഉറക്കം കെട്ട എന്‍റെ ഘടികാരം‍

സമയമറിയിചിട്ടുള്ളൂ....

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

വിഷാദംപൂത്ത താഴ്വരകള്‍




വെറുക്കപ്പെട്ട

എന്‍റെ ഒറ്റപ്പെടലിലേക്ക്‌

മാംസ മുണങ്ങിയ എല്ലുകളിലെ

തപിച്ച മജ്ജയിലേക്ക്

ഇനിയും ഒരു പ്രണയത്തിന്റെ

എക്സറേ കിരണമായ് നീ

അരിച്ചെത്തരുത്

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

റിയാലിറ്റി ഷോ


ഞാനും എന്‍റെ ഫ്ലാറ്റും

മുന്നിലൊരു ടെലിവിഷനും

നിറയെ റിയാലിറ്റി ഷോകളും

മുറിയുടെ ചുമര്‍ തുരന്ന്

അയല്ക്കാരന്റെ സ്വകാര്യതയിലേക്ക്

എന്തിന് എത്തിവലിയണം

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

അഞ്ചാം യാത്ര


എന്‍റെ ശരീരത്തിലെ

ചുട്ടുപൊള്ളുന്ന വേനല്‍ കാലമേ

നീ കണ്ടിട്ടുള്ളു...

വേണ്ടു കീറിയ

ചതുപ്പ് നിലത്തോട്‌

ചേര്‍ന്ന് നീ നടന്നിട്ടും

എന്റെയുള്ളിലെ

വസന്തം കാണാതെ പോയല്ലോ....?

2012, മാർച്ച് 11, ഞായറാഴ്‌ച

കടലിരമ്പം





ഞാനൊരു ജല ജന്തു

കടല്‍ തിരകളാല്‍ തള്ളപ്പെട്ട

വെറുമൊരു കടല്‍ ജന്തു......

2012, ജനുവരി 21, ശനിയാഴ്‌ച

ഡിബോറ



പുറത്തെ മൂടല്‍മഞ്ഞില്‍ വഴിക്കാഴ്ച്ചകള്‍ മങ്ങിയിരുന്നു.മഞ്ഞുവീഴ്ച്ച എയര്‍ട്രാഫിക്കിനെ ഏറെ ദുഷ്‌ക്കരമാക്കി. ഇതറിയുമായിരുന്നെങ്കില്‍ യാത്ര ഇരുനൂറ്റിയിരുപത്തി അഞ്ചാം നിലയിലൂടെ കടന്നുപോകുന്ന നാഷ്ണല്‍ എയര്‍വേയിലൂടെ ആകാമായിരുന്നുവെന്ന് ഡിബോറ ഓര്‍ത്തു.ഹെലിപ്പാടില്‍ കോപ്റ്റര്‍ ഇറക്കുവാന്‍ റസല്‍ വല്ലാതെ ക്ലേശിക്കുന്നുണ്ടായിരുന്നു.