ഇനി ഉറുമ്പുകൾ കഥ പറയട്ടെ .. വരിവരിയായ് നീങ്ങുന്ന ഉറുമ്പുകൾ ചുണ്ടോട്
ചുണ്ട് ചേർക്കുന്നത് കണ്ട് അന്ധാളിക്കേണ്ട .. മൗനത്തിന്റെ തീവ്രമായ
ഭാഷ കൊണ്ട് അവരും പറയുന്നുണ്ട് ഉറുമ്പിൻ തെരുവിന്റെ നഗ്നസത്യങ്ങൾ
......
സ്റ്റേഷന് അരികിലെ മുത്തശ്ശിപ്ലാവിന്റെ ക്ലാവ് പിടിച്ച പൊത്തിൽ നിന്നും
വയസ്സൻ കട്ടുറുമ്പ് പുറത്തേക്ക് ഏന്തിവലിഞ്ഞ് നോക്കി ....
വടക്ക് നിന്നും കൂകിയെത്തിയ മലബാർ എക്സ്പ്രസിന്റെ ചൂളം വിളി ഉറുമ്പിൻ
തെരുവിനെ ശബ്ദമുഖരിതമാക്കി .. കാഴ്ച നഷ്ടമാകുന്ന വയസ്സൻ ഉറുമ്പിന്റെ
കണ്ണുകളിലേക്ക് സൂര്യരശ്മികൾ അരിച്ചെത്തി. മനുഷ്യർക്കൊപ്പം ഉറുമ്പുകളും
ജീവിതത്തിന്റെ ഏറ്റിറക്കത്തിൽ ഒരു നേർരേഖ വരയ്ക്കുന്നതായി വയസ്സന്
തോന്നി.
തൊട്ടടുത്ത കോടതിയിലെ മച്ചിൻപുറത്ത് നിന്നും ചിതൽ കയറിയ കഴുക്കോലിൽ
സ്വയം വെട്ടിത്തെളിച്ച പാതയിലൂടെ ഉറുമ്പിൻ കൂട്ടങ്ങൾ വരിവരിയായ്
നീങ്ങുന്ന നിഴലിച്ച കാഴ്ച വയസ്സനുറുമ്പിനെ ഉന്മേഷവാനാക്കി .
സിമന്റും കുമ്മായവും അടർന്നുവീണ ഭിത്തിയിലൂടെ പഴമയുടെ ജീർണിച്ച മണവും
പേറി അവൻ വരിക്കപ്ലാവിന്റെ വേരുകൾക്കിടയിൽ ഒത്തുകൂടി.
ചെറുപ്പക്കാരനായ ഒന്ന് രണ്ട് ഉറുമ്പുകൾ തള്ളപ്ലാവിൽ വലിഞ്ഞുകയറി,
മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ വെമ്പി നിൽക്കുന്ന വയസ്സനുറുമ്പിനെ
കൈകളിൽ താങ്ങി പുറത്തിറങ്ങാൻ സഹായിച്ചു വയസ്സനുറുമ്പിന്റെ താങ്ങുവടി .
പുറത്തേക്ക് വലിച്ചിട്ടു ... അത് കൈകളിൽ ഭദ്രമാക്കി . അയാൾ ഇരിക്കുന്ന
പാറക്കല്ലിന് അരികെ കൊണ്ട് വയ്ക്കാൻ കുട്ടികൾ ബഹളം വെച്ചു .. ഒരു കാൽ
അടർന്നുപോയ കണ്ണട വാഴനൂല് കൊണ്ട് കെട്ടി ശരിപ്പെടുത്തി ചെറുപ്പക്കാരുടെ
നേതാവ് ... വയസ്സനുറുമ്പിന്റെ കണ്ണുകളിൽ വെച്ച് കൊടുത്തു ...
എന്താ കുട്ടികളെ... ഇന്നലെ നിങ്ങൾ ഉറങ്ങിയില്ലേ....?
പാതിരാവിലെപ്പഴോ പെയ്തൊഴിഞ്ഞ മഴ മച്ചിൻപുറത്തെ ആർദ്രമാക്കിയത്
കൊണ്ടായിരുന്നില്ല, ഞങ്ങൾ ഉറങ്ങാതിരുന്നത്....
പിന്നെ...........? വയസ്സൻ ഉറുമ്പ് ഒന്നുറക്കെ ചുമച്ചു തുപ്പി........
രക്തം കലർന്ന തുപ്പൽ ...
ഭക്ഷണ ശേഖരണത്തിനിടയിൽ..... ഞങ്ങൾ കണ്ട ഭീതി നിറഞ്ഞ കാഴ്ച....
എവിടെ..?
റയിൽവേ സ്റ്റേഷനുത്ത കുറ്റിക്കാട്ടിൽ....
ഇതിന് മുമ്പും ഇവിടെ പെൺകുട്ടികൾ മാനഭംഗത്തിനിരയായിട്ടുണ്ട്.... ആളുകൾ
വെട്ടേറ്റ് മരിച്ചിട്ടുണ്ട്...
പക്ഷേ.... ഇത് നമ്മൾ ഉറുമ്പുകൾ ദൃസാക്ഷികളായതാണ്
മനുഷ്യന്റെ അശ്വമേധത്തിനിടയിൽ ഞെരിഞ്ഞമർന്ന ഉറുമ്പുകൾ... അവരുടെ ജീവൻ
ബലിയർപ്പിക്കപ്പെട്ട കേസിന്റെ വിസ്താരമാണ് ഇന്ന് ചോണൽ പറഞ്ഞു..
കുന്നുകൂടികിടക്കുന്ന ചപ്പു ചവറുകൾക്കിടയിലൂടെ പത്ത് വയസ്സ് പോലും
തികയാത്ത മാർവാഡിക്കുട്ടിയെ ആ കഷ്മലൻ വലിച്ചിഴച്ചതു... ഓർക്കാൻ
പോലുമാവുന്നില്ല. നേതാവിന്റെ ആ ശരീരം രോഷം കൊണ്ട് വിർച്ചു...
ഉറുമ്പുകൾക്ക് ഘ്രാണശക്തിയുണ്ടായിട്ടെന്താ... ആക്രമിക്കാൻ
ആയുധങ്ങളില്ലാതെ...?, പൊരുതിനിൽക്കാൻ കവചങ്ങളില്ലാതെ പ്രതികരണശേഷി
നഷ്ടപ്പെട്ട സമൂഹത്തിന്റെ വക്താക്കളാണ് ഉറുമ്പുകളെന്ന് നാളെ ചരിത്രം
കുറ്റപ്പെടുത്തില്ലേ....? രോഷാകുലനായ പുളിയനുറുമ്പ് പറഞ്ഞു...
ചോണീ.... കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി പറയൂ..... ഉറുമ്പ് മഹാസഭയുടെ
സംസ്ഥാന അദ്ധ്യക്ഷ - ചോണിയോട് വയസ്സൻ ഉറുമ്പ് തിരക്കി.....
ഭോഗസുഖം അയാളെ കൂടുതൽ ശക്തനാക്കി, പിടിവിടുവിക്കാൻ ഞങ്ങൾ ചോണനുറുമ്പുകൾ
പരമാവധി ശ്രമിച്ചു... കടിച്ചു... കട്ടുറുമ്പുകൾ കുത്തിനോക്കി....,
വെരുകിന്റെ അമറലോടെ എല്ലാം കഴിഞ്ഞ് അയാൾ എഴുന്നേറ്റപ്പോൾ.... ഉറുമ്പിൻ
കൂട്ടങ്ങൾ കണ്ണുപൊത്തി.... കടിച്ചു തുപ്പിയ പെൺകുട്ടിയെ
വഴിയിലുപേക്ഷിച്ച് ആ കാമഭ്രാന്തൻ കൈതപ്പൊന്തയും കടന്ന് എങ്ങോട്ടോ ഓടി
മറഞ്ഞിരുന്നു...
ഒരു നിമിഷത്തേക്ക് ആ രാക്ഷസരൂപത്തെ പിൻതുടർന്ന് പിച്ചിചീന്തുവാൻ
കൊതിച്ചു... ഞങ്ങൾ വെറും നിസ്സാര ജീവികളാണെന്ന തോന്നൽ ഏറെ തളർത്തി....
മൃതമായികിടക്കുന്ന പെൺകുട്ടിയുടെ നഗ്നമേനിയിൽ പുഴുക്കൾ അരിച്ചു
കയറാതിരിക്കാൻ കരിയിലകൾകൊണ്ട് മൂടിയിട്ടു... ഈച്ചകളും ചെറുപ്രാണികളും
മരണ മണം തിരിച്ചറിഞ്ഞ് എവിടുന്നൊക്കെയോ മൂളിക്കിതച്ചെത്തി... ചുറ്റും
വട്ടമിട്ടു പറന്നു... നഖക്ഷതമേറ്റ ശരീരത്തിൽ നിന്ന് രക്തവും ശുക്ലവും
കൂടികളർന്ന തലപെരുക്കുന്നമണം
സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളാണ് ചിരുതയുടെ പുസ്തകവും
ചോറ്റുപാത്രവും കരിയിലകൾക്ക് മീതെ ചിതറിക്കിടക്കുന്നത് കണ്ടത്,
പൂമ്പാറ്റകളുടെയും തേൻതുമ്പികളുടെയും പൂർണ്ണ ചിത്രങ്ങളിൽ രക്തം കട്ട
പിടിച്ചിരുന്നു.
വയസ്സൻ.... ഉറുമ്പ് കണ്ണടയൂരി... കണ്ണുകൾ തുടച്ചു... പഴകിപ്പോയ
നെക്സലിസത്തിന്റെ ഓർമ്മകൾ അയാളെ അസ്വസ്ഥനാക്കി
ചിരുതയ്ക്ക് നീണ്ട മുടിയും, വിടർന്ന കണ്ണുകളും ഉണ്ടായിട്ടല്ലേ അവൾക്ക്
ഈ ഗതി വന്നത് ... പെണ്ണുറുമ്പുകൾ മൂക്കത്ത് വിരൽവെച്ചു.
നമ്മൾ കുഞ്ഞു ജീവികളായത് എത്രനന്നായി... മനുഷ്യന്റെ കാമകാഴ്ചയിലൊരു
നിഴൽവെട്ടമായിരുന്നെങ്കിൽ നമ്മുടെ കുട്ടികളും.... പെണ്ണഴുത്തുകാരി പുളിയൻ
രാധ സങ്കടപ്പെട്ടു... ബെല്ലടിച്ചു - ചിരുതയുടെ വിളറിവെളുത്ത ശരീരം കണ്ട്
കുട്ടികൾ അവരവരുടെ വീട്ടിലെ ഇരുണ്ട മുറികളിൽ കടന്ന് വാതിലടച്ചു...
പോലീസ് ഏമാൻമാർ ഏതാനും പാമ്പാട്ടികളെ ജീപ്പ്പിൽ പൊക്കിയെടുത്തിട്ട്...
കൈത്തരിപ്പ് മാറ്റി...
ഇനി പറയൂ... ഞങ്ങൾ എന്താണ് ചെയ്യേണ്ടത് അങ്ങയുടെ വാക്കുകൾക്ക്
വേണ്ടിയാണ്.... ഞങ്ങൾ കാത്തിരിക്കുന്നത്...
കുട്ടികളേ.... പ്രതികരണം...
കഠിനാദ്ധ്വാനത്തിന്റെ പ്രതീകമായ തൊഴിലാളി വർഗ്ഗമായാണ് വേദഗ്രന്ധങ്ങൾ
നമ്മളെ വിശേഷിപ്പിച്ചിരിക്കുന്നത്.. ഈ ഭൂമിയിൽ നമ്മൾ നക്ഷത്രങ്ങളെപ്പോലെ
കോടാനുകോടികൾ... ഭൂമിയിൽ സഞ്ചരിക്കുന്ന നക്ഷത്രങ്ങളാണ് ഉറുമ്പുകൾ....
എന്നിട്ടുംനമ്മുടെ തെരുവിൽ നമ്മൾ ന്യൂനപക്ഷമാണ്... ഭൂരിപക്ഷത്തിന്റെ
അവഗണനക്കെതിരെ പല്ലിളിക്കാൻ വിധിക്കപ്പെട്ടവർ... എപ്പോഴും ഒരു
ദുരന്തമോ... വരൾച്ചയോ... കലാപമോ... നമ്മൾ പ്രതീക്ഷിക്കണം...
മഴക്കാലത്തേക്കും, കലാപകാലത്തേക്കുമുള്ള ഭക്ഷണം പ്രത്യേക അറകളിൽ
സൂക്ഷിച്ച് വയ്ക്കണം.. നനവുപറ്റിയ ധാന്യങ്ങൾ, മുളച്ചു
നഷ്ടപെടാതിരിക്കാൻ.. ഉണക്കി തുളയുണ്ടാക്കി വെച്ചിരിക്കണം... ഇത്
ഒന്നാംഘട്ടം
ഇനി രണ്ടാം ഘട്ടം-
നമ്മുടെ കുഞ്ഞുങ്ങൾക്ക് ചുറ്റും കാമക്കണ്ണുകളുമായി ഒരായിരം ഈനാംപേച്ചികൾ
ഒളിച്ചിരിപ്പുണ്ട് ഏതു നിമിഷവും അവർ പിച്ചി ചീന്തപ്പെടും നമ്മുടെ
മാളങ്ങൾ താണും പൊന്തിയും... തിരിഞ്ഞും വളഞ്ഞും വേണം നിർമ്മിക്കാൻ...
യുദ്ധക്കൊതിയന്മാർക്ക് കണ്ണെത്താത്ത ബാങ്കറുകൾ പോലെ..
മൂന്നാം ഘട്ടം-
ഉപദേശങ്ങളെ കാര്യമായെടുക്കുക.. പഴമക്കാരുടെ വാക്കുകൾ
തിരസ്കരിക്കാതിരിക്കുക.. സംഘടിത ശക്തിയിൽ വിശ്വാസമർപ്പിച്ച് നമ്മുടെ
ആയുധങ്ങൽ മൂർച്ചകൂട്ടി കാത്തിരിക്കുക...
വരട്ടെ... കോടതി വരട്ടെ... അതുവരെ കാത്തിരുന്നേ പറ്റൂ... വിധി
അനുകൂലമല്ലെങ്കിൽ ... ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ചാവേറുകളെപ്പോലെ...
കോടതി മുറിയിൽ പ്രതിഭാഗം വക്കീൽ ഗർജ്ജിക്കുന്ന കാട്ടാളനായി കറുത്ത
കോട്ടണിഞ്ഞ ക്രിമിനൽ കാട്ടാളൻ... അപ്പോഴാണ് ഉറുമ്പുകൾ ആ കാഴ്ച കണ്ടത്.
കണ്ണ് കെട്ടിയ നീതി ദേവതയുടെ കാതുകൾ ഗാന്ധിത്തലയുള്ള നോട്ടുകൾ കൊണ്ട്
അടച്ചിട്ടിരിക്കുന്നു.. വിളക്കുകൾ കെട്ട് കോടതി ഇരുളിന്റെ
കരിമ്പടത്തിനുള്ളിൽ നിഴലിച്ചു നിൽക്കുന്നു.. ന്യായാധിപന്റെ ഭാവരഹിതമായ
തിമിരം ബാധിച്ച കണ്ണുകൾ പീളകെട്ടി കൂടുതൽ വികൃതമായിരിക്കുന്നു...
ഉറുമ്പുകൾ ചുണ്ടോട് ചുണ്ട് ചേർത്ത്... മിന്നൽ വേഗത്തിൽ സന്ദേശങ്ങൾ കൈമാറി...
അവനെ രക്ഷപ്പെടാൻ അനുവധിക്കരുത്....
പുളിയനുറുമ്പുകളിൽ ഒരു കൂട്ടം നീതിയുടെ കാവൽഭടനെ ചുമന്ന് കൊണ്ട്പോയി...
മുൻസിപാലിറ്റി ഓടയിലേക്ക് തള്ളി...
അടുത്ത ദിവസം ഉറുമ്പിൻതെരുവ്
ഉണർന്നത് ആഹ്ലാദത്തിന്റെ പുതിയ വാർത്തയുമായാണ് ബലാത്സംഘത്തിൽ
വെറുതെവിട്ട നേതാവ് കാറപകടത്തിൽ മരണപ്പെട്ടു....
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതിയുടെ മസ്തിഷ്കത്തിൽ ചത്തുമലച്ച
കട്ടുറുമ്പുകളെ പറ്റി ഒന്നുമുണ്ടായിരുന്നില്ല...
പോസ്റ്റ്മോർട്ടം ടേബിളിൽ അവശേഷിച്ച കട്ടുറുമ്പുകളുടെ വിറങ്ങലിച്ച
ഭൗതികശരീരവും പേറി.... ഉറുമ്പുകൾ അവർ വരച്ച പാതയിലൂടെ മെല്ലെ നീങ്ങി...
നല്ല പ്രഭാതത്തിലേക്ക് ചുവടുകൾ വെച്ച്... അപ്പോഴും ഭൂമിയിലെ
നക്ഷത്രങ്ങളിൽ നിന്ന് കുഞ്ഞു ആത്മാവുകൾ... ആകാശ നക്ഷത്രങ്ങൾക്കൊപ്പം
ചേർക്കപ്പെട്ടിരുന്നു.....