കലാകാരന്‍ എപ്പോഴും
സാമൂഹിക പ്രതിബദ്ധത ഉള്ളവന്‍ ആയിരിക്കുന്നത് അവന്‍റെ കലയിലൂടെ അവന്‍ സമൂഹത്തോട് സംവധിക്കുമ്പോഴാണ്. സലീമിന്‍റെ ഓരോ കഥകളിലും സമൂഹത്തിനുള്ള സന്ദേശമുണ്ട്, അല്ലെങ്കില്‍
ഒരു മുന്നറിയിപ്പുണ്ട്. അതാണ് ഒരു യഥാര്‍ത്ഥ കലാകാരന്‍റെ ധര്‍മ്മം എന്നു ഞാൻ വിശ്വസിക്കുന്നു.
മാനവരാശി
നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതി വരച്ചുകാട്ടുന്ന കഥയാണ് “ഉറുമ്പിന്‍ തെരുവിലെ
നക്ഷത്രങ്ങള്‍”. “നമ്മള്‍ കുഞ്ഞു ജീവികളായത് എത്ര നന്നായി. മനുഷ്യന്‍റെ കാമ കാഴ്ചയിലൊരു നിഴല്‍ വെട്ടമായിരുന്നെങ്കില്‍ നമ്മുടെ
കുട്ടികളും...” കഥയിലെ പെണ്ണെഴുത്തുകാരി പുളിയന്‍ രാധയുടെ ആത്മഗതം കഥാകൃത്തിന്റെ
തന്നെ ആത്മഗതമാണ്. മാത്രമോ, ഒന്നാലോചിച്ചാല്‍ നാമോരോരുത്തരുടെയും ആത്മഗതമായി അത്
മാറും. അതുപോലെയാണ് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നത്, കണ്ണടച്ച് തുറക്കുന്ന
അതെ വേഗത്തില്‍.
റെയില്‍വേ സ്റ്റേഷന്‍
പരിസരത്തെ കുറ്റി കാട്ടില്‍വെച്ചു മാനഭംഗതിന്നു ഇരയാകപ്പെടുന്ന ഒരു കൊച്ചു മാര്‍വാഡി
പെണ്‍കുട്ടി, അവളെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഒരു പ്രയോജനവുമില്ലാതെ
പിന്മാറേണ്ടി വരുന്ന അവസ്ഥ. ആക്രമിക്കാന്‍ ആയുധങ്ങളില്ലാത്ത, പൊരുതി നില്‍ക്കാന്‍
ത്രാണിയില്ലാത്ത അവസ്ഥയില്‍ ഘ്രാണ ശക്തിയില്‍ മാത്രം പ്രബലരായതുകൊണ്ട് എന്ത്
കാര്യം എന്ന ചോദ്യം ഉറുമ്പ് മഹാസഭയുടെ അധ്യക്ഷന്‍ ചോദിക്കുന്നത് പ്രതികരണ ശേഷി നഷ്ടപെട്ടുകൊണ്ടിരിക്കുന്ന
നമ്മുടെ സമൂഹത്തിനു നേരെയാണ്.
കഥാകൃത്തിന്റെ രോഷവും,
ആത്മ സംഘര്‍ഷങ്ങളും ഇതുപോലെ ഓരോ കഥകളിലും അനുഭവേദ്യമാകുന്നുണ്ട്, ഒപ്പം വായനാ സുഖം
തരുന്നതിലും കഥാകൃത്ത് ഒട്ടും പിറകിലല്ല എന്നതും സത്യം.
“ഡിബോറ” എന്ന ആദ്യ കഥ
വായിക്കുമ്പോള്‍ തന്നെ നമുക്കിത് തിരിച്ചറിയാന്‍ പറ്റും. ഫാന്‍റെസിയുടെ അതി പ്രസരണമാണ് കഥയിലുടനീളം. പ്രണയത്തിന്‍റെയും, ആകാംക്ഷയുടെയും, നിരാശയുടെയും വിവിധ തലങ്ങള്‍ വളരെ തന്മയത്വതോട്
കൂടെ വായനക്കാരനെ അനുഭവിപ്പിക്കുന്നതോടൊപ്പം “അങ്ങനെയെങ്കില്‍ നമ്മള്‍ മാത്രം
രക്ഷപെട്ടാല്‍ മതിയോ” എന്ന ഡിബോറ യുടെ ചോദ്യം തറഞ്ഞു കേറുന്നത് ഓരോ മലയാളിയുടെയും
സ്വാര്‍ത്ഥതയിലെക്കാണ. ചന്ദ്രനിലേക്ക് കുടിയേറി പാര്‍ക്കുന്നതിനു മുന്നോടി ആയുള്ള ശൂന്യാകാശത്തിലെ
വാസത്തില്‍, സാര്‍വലൌകികതയുടെ മടിത്തട്ടില്‍ വിമ്മിഷ്ടപെട്ടു കൊണ്ടിരിക്കുന്ന
ഡിബോറ പക്ഷെ ഭൂമിയിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. ഈ സൌഭാഗ്യങ്ങളില്‍ എല്ലാം
അസ്വസ്ഥയായ അവള്‍ ആഗ്രഹിക്കുന്നത് “റസല്‍” മായുള്ള പ്രണയവും, ഭൂമിയിലേക്കുള്ള
പറക്കലും ആണ്. മാനുഷികമായ വികാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ കഥാകൃത്ത്
കാട്ടുന്ന ഈ മിടുക്കാണ് അസ്വാഭാവികതയിലെ സ്വാഭാവികതയായി വായനക്കാരന്
അനുഭവപ്പെടുന്നത്.
“ഡിബോറ” യില്‍ നിന്നും “കൊശവത്തിക്കുന്നു”
ലേക്ക് ഒരുപാട് ദൂരം ഉണ്ട്. ഒരു നാട്ടിന്‍പുറത്തിന്‍റെ, ഒരു സംസ്കാരത്തിന്‍റെ, മണ്‍പാത്ര
വ്യവസായത്തിന്‍റെ തകര്‍ച്ച, അതാണ്
“കൊശവത്തിക്കുന്നു”. അലൂമിനിയം, സ്റ്റീല്‍ പാത്ര വ്യവസായത്തിന്‍റെ, ഉപഭോഗ സംസ്കാരത്തിന്‍റെ, ആഗോളവത്കരണത്തിന്‍റെ കടന്നു കയറ്റം കാരണം കൊശവത്തികുന്നില്‍ പൊടിപിടിച്ചു
കിടക്കുന്ന പാത്രങ്ങള്‍ കൊണ്ട് ഗ്രാമം ചുകന്നു, മറ്റൊരു ചുകന്ന തെരുവ് പോലെ
എന്നാണു കഥാകൃത്ത് പറയുന്നത്. ബിംബങ്ങള്‍ പ്രതീകങ്ങള്‍ ആകുമ്പോള്‍, നമ്മുടെ
മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ആകുന്നു.
പുരാണങ്ങളിലെ “സോദോം”
& “ഗോമോറ” യും ഒരിക്കല്‍ കൂടെ ഗന്ധക ഭൂമിയിലൂടെ പുനരാവിഷ്കരിക്കപെടുന്നു.
സ്വവര്‍ഗരതിയുടെ വൈചിത്ര്യതയും അസ്വസ്തതയും ആണ് കഥാകൃത്ത് ഇവിടെ നമുക്ക് പറഞ്ഞു
തരുന്നതു.
നാട്ടിന്‍പുറത്തെ പ്രണയവും
ആചാരങ്ങളും നമുക്ക് പരിചിതമാക്കി തരുന്ന “മൂസാട്”. അങ്ങനെയങ്ങനെ 14
വ്യ്ത്യസ്തങ്ങള്‍ ആയ കഥകള്‍. വായനക്കാരന് ഇവയോരോന്നും ഓരോ അനുഭവങ്ങളാണ്.
ആയിരിക്കും തീര്‍ച്ച.
അതെ, ഇനി സലിം കഥ
പറയട്ടെ.... ഡിബോറ, തുന്നല്‍ പക്ഷിയുടെ വീട്... ആ എഴുത്ത് നിര്‍ബാധം തുടരട്ടെ. പ്രിയ
കഥാകൃത്തിനു എല്ലാവിധ ആശംസകളും..
പ്രദീഷ് പി.സി.
ഷാര്‍ജ
18-10-2013