2016 മാർച്ച് 3, വ്യാഴാഴ്‌ച

ഡിബോറ വായിക്കുമ്പോൾ - രഹിൻ ഖാദർ





"ഡിബോറ" പേരിലെ കൗതുകം കൊണ്ട്‌ തന്നെയാണു കണ്ണിൽ ഉടക്കിയത്‌. അതെന്തായാലും വെറുതെ ആയില്ല. 

പതിനാലു ചെറുകഥകൾ പതിനാലു ലോകങ്ങളിലേക്കുള്ള വലിയ വാതായനങ്ങളിലൂടെ യോജനകൾ താണ്ടികുതിപ്പിച്ച ഒരു സൃഷ്ടി. 

ബെൻജമിന്റെ "ആട്‌ ജീവിതത്തിനു" ശേഷം ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ നിർബന്ധിതമായ കഥകൾ. 

ജനിച്ചിതുവരെ ഭൂമിയിലെ മൺതലങ്ങളിൽ തന്റെ പാദം തൊടാത്ത, ഭൂമിയെ തൊട്ട്‌ നടക്കാൻ കൊതിക്കുന്ന അംബര ചുംബികളായ കെട്ടിട വാസിയായ ഡിബോറ എന്ന പെൺകുട്ടി, ചന്ദ്രയാനിലേക്ക്‌ പോവാൻ ഉഴിഞ്ഞു വെച്ച ജീവിതം, അവളുടെ ശതകോടീശ്വരനായ പിതാവിന്റെ പൈലറ്റായ കാമുകനോടൊപ്പം മരണത്തിലേക്ക്‌ ക്രാഷ്‌ ലാന്റ്‌ ചെയ്യുന്ന മനോരഥസൃഷ്ടിയിൽ സലീം അയ്യനത്ത്‌ നമ്മളെ ഒരു ഭാവി ലോകത്തിന്റെ ഉമ്മറപ്പടിയിലെത്തിക്കുന്നു.

എന്നാൽ കൊശവത്തിക്കുന്നിന്റെ കഥയിൽ തികച്ചും ജീവിതങ്ങളിലുടെ നിഷ്കപടമായി കടന്ന് പോവുന്നു. അവിടെ കഥകൃത്തിന്റെ ബഹുലപ്രവീണമായ രചനാസിദ്ധി മനസ്സിലാവും. വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ ആവർത്തനം ഒട്ടും തന്നെയില്ല എന്നത്‌ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രത്യേകത.

സാമൂഹിക വിഷയങ്ങളും ഭാവി പുരോയാനങ്ങളും ഗതകാലസുഖസ്‌മരണയുടെ നഷടമാണെന്ന് എവിടെയൊക്കെയോ സലീം വരച്ചുകാട്ടുന്നുണ്ടോ എന്ന് ഒരു സംശയം വായിച്ച്‌ കഴിഞ്ഞപ്പ്പോൾ തോന്നി.


03/03/2016

2016 ഫെബ്രുവരി 29, തിങ്കളാഴ്‌ച

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍-ഹണി ഭാസ്കരന്‍

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍
-------------------------------------------------------------------------
 
ദാര്‍ശനികതയുടെ തലങ്ങളില്‍നിന്ന് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില എഴുത്തുകാര്‍ ഉണ്ട്. അവര്‍ ഭൂതകാലത്തെ ഒരു ക്യാന്‍വാസായി തുറന്നുവെച്ച് വര്‍ത്തമാന കാലത്തെ അതിനു മീതെ വരച്ചു വെക്കും. വരാനിരിക്കുന്ന കാലത്തെ കുറിച്ച് കൃത്യമായ ആശങ്കകള്‍ പങ്കു വെക്കും. സലീം അയ്യനത്തിന്റെ ഡിബോറ അത്തരം കഥകളുടെ പകര്‍പ്പാണ്. സാധാരണ ഭാഷയില്‍ അസാധാരണമായ ക്രാന്ത ദര്‍ശിത്വത്തോടെ എഴുതപ്പെട്ട കഥകള്‍. പ്രവാസ ജീവിതം നയിക്കുന്ന ഒരാളുടെ പതിവ് ശൈലിയായ ഗൃഹാതുരതയുടെ അതിഭാവുകത്വമോ മുഷിപ്പിക്കലോ കഥകളില്‍ ഇല്ല. വായിച്ചു പോകുന്ന വഴിയെ കഥാപാത്രങ്ങളും ചേരുന്നു. സമകാലിക വിഷയങ്ങളും കഥകളില്‍ കടന്നു വരുന്നുണ്ട് എന്നത് ആനന്ദം പ്രദാനം ചെയ്യുന്നു. പുതുകാല ചെറുകഥാകൃത്തുക്കളില്‍ തന്റേതായ ഇടം നേടിയ കഥാകാരന്‍. 
അനുഭവിപ്പിക്കാന്‍ സാധിക്കുന്ന എഴുത്ത് മാത്രമേ വായനക്കാരനെ എക്കാലവും ചിന്തിപ്പിക്കുകയുള്ളൂ. റിയലിസവും മാജിക്കല്‍ റിയലിസവും കൂടി ചേര്‍ന്ന് വായനക്കാരനെ വ്യത്യസ്തമായ അനുഭവ ഭാഷ്യങ്ങളിലേക്ക് എത്തിക്കുന്ന കഥകള്‍. 
'പാത്രങ്ങള്‍ ജീവിതത്തിന്റെ അക്ഷയ പാത്രങ്ങളാണ്. സംസ്‌കാരത്തിന്റെ തിരിച്ചറിവുകള്‍ ആണ്. ചീനച്ചട്ടിയില്‍ ചൈനീസ് സംസ്‌കാരം ഒളിപ്പിച്ചുവെച്ചത് പോലെ നമുക്ക് ലോകത്തിനു മുന്നില്‍ തുറന്നു വെക്കാന്‍ നമ്മുടെതായ പാത്ര സംസ്‌കാരം എവിടെ? എന്ന് 'കൊശവത്തിക്കുന്ന്' എന്ന കഥയില്‍ കഥാകാരന്‍ ചോദിക്കുന്നു. ആഗോളവത്കരണത്തിന് എതിരെയുള്ള ശബ്ദമായി 'കൊശവത്തിക്കുന്ന്' മാറുന്നു. കഥയിലെ കഥാപാത്രമായ വനജയെന്ന ചെട്ടിച്ചിപ്പെണ്ണിലൂടെ പെണ്ണടയാളത്തിന്റെ നനഞ്ഞ മുഖം കോറിയിടാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കുലത്തൊഴില്‍ അന്യംനിന്നുപോകുമ്പോള്‍ അവരുടെ ജീവിതം അന്യാധീനപ്പെട്ട ഭൂപ്രദേശം പോലെ ആവുന്നതിനെ കുറിച്ച് ഓര്‍ത്തു കഥാകാരന്‍ വേവലാതിപ്പെടുന്നു. മാംസക്കൊതിയന്മാര്‍ അവിടുത്തെ പെണ്‍ജീവിതങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്തു വേദനിക്കുന്നു. സമൂഹത്തിന്റെ ചിന്തകളെ നവീകരിക്കാന്‍ പാകപ്പെട്ട ഒരു കഥയായി 'കൊശവത്തിക്കുന്ന്' മാറുമ്പോള്‍ കഥാകാരന്‍ മുന്നോട്ടു വെക്കുന്ന മാനുഷിക മുഖം പ്രശംസ അര്‍ഹിക്കുന്നു. 
നാടായ നാടെല്ലാം അലഞ്ഞു തിരിയുന്ന നേര്‍ച്ചയാടുകളെ കുറിച്ചുള്ള കഥ 'മൂസാട്' വ്യത്യസ്തമായൊരു അനുഭവമായി മാറി. തനതു ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഭാഷയിലെ നാട്ടുപ്രയോഗങ്ങള്‍ മുന്നോട്ടു വെച്ച കഥ കൂടി ആയിരുന്നു 'മൂസാട്'. 
''മനം നിറഞ്ഞ പ്രണയം തന്നെയാണ് ജീവിതത്തെ അര്‍ഥ പൂര്‍ണമാക്കുന്നത്'' എന്ന് 'ഗന്ധകഭൂമി അലീനയോടു പറഞ്ഞത്' എന്ന കഥയില്‍ കഥാകാരന്‍ പറയുന്നു. എന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രണയവും രതിയും മാത്രമാണ് ശരി എന്ന് പറയുന്നിടത്ത് കഥാകാരന്‍ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍, മനുഷ്യാവകാശങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നില്ലേ എന്ന് ചിന്തിക്കുമ്പോള്‍ കഥാകാരന്റെ പുരോഗമന ചിന്തയെ ചോദ്യം ചെയ്യേണ്ടിവരുന്നു. 
സമൂഹത്തിലേക്കു തുറന്നു വെച്ച ഒരു കണ്ണായി മാറുന്ന കഥയാണ് 'ഗോദ്രയിലെ വിളക്കുമരങ്ങള്‍'. തെരുവും കലാപവും രക്ത ഗന്ധങ്ങളും ഉഷ്ണ ജീവിതങ്ങളും കഥയിലൂടെ ഒരു ചരിത്ര സംഭവം പോലെ കടന്നു പോകുന്നു. കഥാകാരന്റെ കൈയാപ്പ് പതിഞ്ഞ മാനുഷിക വശമേറിയ കഥയായി ഇതിനെ മുന്നോട്ടു വെക്കാം. കഥാകാരന്‍ ചുറ്റുപാടുകളെ കുറിച്ച്, ചുറ്റും സംഭവിക്കുന്ന അപചയങ്ങളെ കുറിച്ച് തികച്ചും ബോധവാനാണ്. മുറിവേല്‍ക്കപ്പെട്ട ജനാധിപത്യത്തെ അടയാളപ്പെടുത്താന്‍ ഗുജറാത്തിനെ കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ബോധത്തോടും നിലപാടുകളോടും കൂടി തന്നെയാണ്. വരാനിരിക്കുന്ന രാഷ്ട്രീയ മൂല്യച്യുതികളെ കാണാന്‍ കഥാകാരന് എളുപ്പം സാധിച്ചിട്ടുണ്ട്. 
'ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍' എന്ന കഥ ഭരണകൂട വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്ന കഥയാണ്. ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും നീതിയെ കൈകാര്യം ചെയ്യുന്ന അരാഷ്ട്രീയമായ സമ്പ്രദായത്തില്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തില്‍ അത് വരുത്തുന്ന മാറ്റങ്ങളും കഥാതന്തുവിനെ ശക്തിപ്പെടുത്തുന്നു. ഉറുമ്പുകളിലൂടെ പറഞ്ഞുപോകുന്ന കഥ ഇന്നത്തെ ഫാസിസ്റ്റ് ഭരണ രീതിയില്‍ നാം വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. കപടമായ ജനാധിപത്യ ബോധം പേറുന്നവരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഈ കഥക്ക് ആകുമെന്നതില്‍ സംശയമില്ല. ഏറ്റവും ലളിതമായ ഭാഷയില്‍ ഏറ്റവും മനോഹരമായി എഴുതപ്പെട്ട തീവ്രമായ സാമൂഹിക അവബോധം വെച്ചുപുലര്‍ത്തുന്ന കഥയാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കാമക്കണ്ണുകളുമായി അനേകം പേര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് കഥാകാരന്‍ ജാഗരൂകനാവുന്നു, വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. 
'നിഴല്‍ക്കൂത്ത്' എന്ന കഥയില്‍ നഷ്ട്ടപ്പെട്ടു പോകുന്ന മാനുഷിക ബന്ധങ്ങളെ കുറിച്ച് കഥാകാരന്‍ എഴുതുന്നു. വിവാഹ സുദിനം ഈവന്റ് മാനെജ്‌മെന്റുകള്‍ കൈയടക്കുമ്പോള്‍ ആചാരങ്ങള്‍ ഓര്‍മകളുടെ പിന്‍ചട്ടയില്‍ ഒതുങ്ങുന്നതിനെകുറിച്ച് വ്യസനപ്പെടുന്നു. 
'ഫ്രീ കോള്‍ മാമാങ്കം' എന്ന കഥ പ്രവാസിയുടെ സ്വപ്‌നങ്ങളുടെയും നൊമ്പരത്തിന്റെയും കഥയാണ്. ഏറെക്കാലം മരുഭൂമിയില്‍ ചെലവഴിച്ചിട്ടും തന്നേതന്നെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന റഹിംക്ക എന്ന പ്രവാസിയുടെ കണ്ണീരിന്റെ കഥ. മറ്റു കഥകളില്‍ നിന്ന് അല്‍പം നിലവാരം കുറഞ്ഞൊരു കഥയായി തോന്നി 'ഒരു ി70 സീരീസ് മോഷണം' എന്ന കഥ. ലേഖനം എഴുതുന്ന രീതിയില്‍ അനുഭവത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചത് വായനയില്‍ കല്ലുകടി ആവുന്നു. ഒരുപക്ഷെ മറ്റു കഥകള്‍ മുന്നോട്ടു വെച്ച നല്ല വശങ്ങളെ കണ്ണ് തട്ടാതിരിക്കാന്‍ എന്ന പോലെ ഇതിലെ ന്യൂനതകള്‍ മാറുന്നു. 
'വാകമരങ്ങള്‍ പൂത്ത വഴികള്‍' ഭാഷയെ, ഗൃഹാതുരതയെ, നാടിനെ മനോഹരമായി ആവിഷ്‌കരിച്ച കഥയാണ്. വിജയനും സുമിജയും വായനയില്‍ നമ്മോടു സംവദിക്കുന്നുണ്ട് എന്നത് കഥയുടെ വൈകാരികതയുടെ വിജയം കൊണ്ടാണ്. മഞ്ഞുതുള്ളിയുടെ സുതാര്യതയുള്ള പ്രണയം പിന്നീടുള്ള 'ശബ്ദം' എന്ന കഥയില്‍ വന്നു പോകുന്നുണ്ട്. 
കാലിക പ്രസക്തമായ സംഭവങ്ങളിലൂടെ 'ഡിബോറ' വായനക്കാരനെ ഒരു ബെഞ്ചിനു മീതെ കയറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്, ശിക്ഷിക്കുകയും പുനര്‍ വിചിന്തനത്തിനു വിധേയമാക്കുകയും ചെയ്യുകയാണ്. സലിം അയ്യനത്തിന്റെ രചനകള്‍ മുന്നോട്ടുവെക്കുന്ന ഈ ധാര്‍മികതയും, ദാര്‍ശനികതയും തന്നെയാവും വരും കാലങ്ങളിലും കഥാകാരനെയും കഥകളെയും സാഹിത്യ ലോകത്ത് അടയാളപ്പെടുത്താന്‍ സഹായിക്കുക എന്നതില്‍ തര്‍ക്കമില്ല.  

2016 ഫെബ്രുവരി 14, ഞായറാഴ്‌ച

ഡിബോറ- വാകപ്പൂ തണൽ വിരിച്ച നാട്ടുവഴികൾ- ബിജു നാഥ്‌


സലിം അയ്യനേത്ത് . പ്രവാസിയായ ഒരു എഴുത്തുകാരന്‍..
തന്റേതായ ശൈലിയില്‍ എഴുത്തിനെ വളരെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ചെറുപ്പക്കാരന്‍ . ഡിബോറ എന്ന കഥാ സമാഹാരത്തെ സമീപിക്കുന്ന വായനക്കാരന്റെ കണ്ണുകളില്‍ ആദ്യം വീഴുക കഥാകാരന്റെ വായനക്കാരോടുള്ള പ്രതികരണങ്ങളെ എങ്ങനെ താന്‍ കാണുന്നു എന്ന താക്കീത് ആണ് . ഈ ധിഷണശാലിയുടെ വായനയെ സമീപിക്കുന്നവരെ മുന്‍കരുതല്‍ എടുക്കാന്‍ പ്രേരകമാക്കുന്ന ഒരു ഘടകവും /
സലിം അയ്യനെത്തിനെ വായിക്കുമ്പോള്‍ ഒരു ബൗദ്ധിക വിരുന്നു പ്രതീക്ഷിക്കരുത് . നാട്ടിന്‍ പുറത്തുകാരനായ ഒരു എഴുത്തുകാരന്റെ സാധാരണമായ എഴുത്തില്‍ , ലളിതമായ വാക്കുകളില്‍ വായനക്കാരന്‍ തൃപ്തനാകും . പറഞ്ഞു പഴകിയ കഥകള്‍ ആണ് പലതും ചിലതൊക്കെ പുതുമ അവകാശപ്പെടാനും കഴിയും . വ്യെക്തമായ പഠനങ്ങളും ഗൃഹപാഠവും ചെയ്തു എങ്കില്‍ നല്ലൊരു വായനാ തലം സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ എന്ന് മനസിലാക്കാം കാതലായ ചില രചനകളില്‍ . എങ്കില്‍ തന്നെയും നമ്മുടെ വായനകളെ നമുക്ക് ഇഷ്ടമായ തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം എഴുത്തുകാരന്‍ ഒരുക്കി വച്ചിരിക്കുന്നു ഓരോ രചനകളിലും എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് .
ആഴമേറിയ ചില ചിന്തകളെയും. വരും കാലത്തിനെയും. രാഷ്ട്രീയ സാമൂഹിക ചിന്തകളെയും കൊരുത്തു വച്ചിരിക്കുന്നുണ്ട് പലയിടങ്ങളിലായി .
'ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ സംഭവിച്ചവയാണ് തന്റെ എഴുത്തുകള്‍' എന്ന് കഥാകാരന്‍ തുടക്കത്തിലേ പറയുന്നുണ്ട് തന്റെ രചനകളെ കുറിച്ച് . പക്ഷെ ആ ഭ്രമാത്മക ചിന്തകള്‍ തികഞ്ഞ ബോധത്തില്‍ നിന്നും തന്നെയാണ് ഉണ്ടാകുന്നത് എന്ന് വായനക്കാരന്‍ തിരിച്ചറിയുന്നിടത്തു എഴുത്തുകാരന്‍ പരാജയവും വായനക്കാരന്‍ വിജയവും ആകുന്നു എന്നത് ഡിബോറയ്ക്ക് അവകാശപ്പെടാന്‍ ഉള്ള ഒരു മേന്മയാകുന്നു .
കൈരളി ബുക്സ് പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകത്തിന്‌ നൂറു രൂപ ആണ് മുഖ വില ഇട്ടിരിക്കുന്നത് മനോഹരമായ പുറംചട്ടയും പ്രിന്റിംഗ് എന്നിവയാലും നല്ലൊരു പുസ്തകം വായനക്കാരന് ലഭിക്കുന്നു .
കഥകളിലേക്ക് കടക്കുമ്പോള്‍ വായനക്കാരനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പ്രശസ്ത സാഹിത്യകാരനായ ശ്രീമാന്‍ ആലങ്കോട് ലീലാ കൃഷ്ണന്റെ അവതാരികയാണ് . അദ്ദേഹവും ആവര്‍ത്തിക്കുന്നത് ഒരു നിരൂപണം അല്ല വായിച്ചു പോകല്‍ ആണ് ഈ പുസ്തകം നിങ്ങളോട് ആവശ്യപ്പെടുന്നത് എന്നുതന്നെയാണ് . അകപ്പേജുകളില്‍ പതിന്നാലു കഥകള്‍ ആണ് വിന്യസിച്ചിരിക്കുന്നത് . ആദ്യം തന്നെ ടൈറ്റില്‍ പേരായ ഡിബോറ നമ്മെ സ്വാഗതം ചെയ്യുന്നു. തികച്ചും ഡിബോറ പ്രതിനിധാനം ചെയ്യുന്ന വിഷയം ശൂന്യാകാശത്തില്‍ ജീവിതം പറിച്ചു നടാന്‍ വേണ്ടി പാകപ്പെടുത്തി എടുക്കുന്ന കുടുംബങ്ങളില്‍ ഒന്നിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും ദുരന്തവാഹിയായ അവസാനവും ആണ് . ജലത്തിന്റെ ദൌര്‍ലഭ്യം മുന്നില്‍ കണ്ടുകൊണ്ടു മനുഷ്യന്‍ വരും കാലങ്ങളില്‍ അന്യഗ്രഹങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കും എന്ന ശാസ്ത്രത്തിന്റെ മുന്കാഴ്ച്ചയെ ആണ് കഥാകാരന്‍ ഇവിടെ കൂട്ടുപിടിക്കുന്നത് . ആകാശത്തോളം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹം . അവര്‍ ഒരിക്കലും മണ്ണിനെ സ്പര്‍ശിക്കുന്നില്ല . അവരുടെ സഞ്ചാരം കോപ്ടറുകളിലും സ്പേസ് ക്രൂയിസിലും മാത്രം , നിലം തൊടാത്ത റോഡുകള്‍ , ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ , ഡിബോറ എന്ന നായികയുടെ അമ്മയുടെ ശവകുടീരം പോലും ഈ സംവിധാനങ്ങള്‍ നിറഞ്ഞ ഒരു കാഴ്ച ആണ് . അവിടെ ഭൂമിയിലെ പുഷ്പങ്ങള്‍ ഇന്ന് വലിയ വില കൊടുക്കേണ്ട ഒരു വസ്തുത ആണെന്ന വാക്ക് തന്നെ ഭൂമിയില്‍ സംഭവിക്കാവുന്ന ദുരന്തചിത്രത്തെ കാണിക്കുന്നുണ്ട് . ആ ലോകത്തില്‍ പക്ഷെ ഫിക്ഷന്‍ കഥകളെ അനുസ്മരിപ്പിക്കാന്‍ വേണ്ടി മാത്രം കോടികള്‍ നിമിഷങ്ങള്‍ക്ക് വിലയുള്ള ഡിബോറയുടെ പിതാവിന്റെ ശത്രുക്കളെ സൃഷ്ടിക്കുകയും അവരുടെ ഒരു ആക്രമണ ശ്രമത്തിനിടയില്‍ ഡിബോറയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും അവള്‍ പ്രണയിക്കുന്ന (എല്ലാ പ്രണയ കഥകളിലും നായകന്‍ പാവപ്പെട്ടവനും നായിക പണക്കാരിയും ആകുന്ന സ്ഥിരം ശൈലി ഇതിലും കാണാം ) കോപ്ടര്‍ പൈലറ്റിനെ ജീവിതത്തോടുള്ള വിരക്തിയും , പ്രണയം പൂവിടില്ല എന്ന മനോവിഷമവും കൊണ്ട് നാശം വരട്ടെ എന്നുള്ള ചിന്തയാല്‍ ചുംബിക്കുകയും അയാള്‍ കോപ്ടര്‍ നിയന്ത്രിക്കാന്‍ കഴിയാതെ അത് തകര്‍ന്നു ആകാശത്ത് തന്നെ ഒരു അഗ്നിഗോളമായി അവര്‍ തീരുകയും ചെയ്യുന്നത് ആണ് കഥ . നെറ്റില്‍ നിന്നും ഭൂമിയെ കണ്ടും സ്നേഹിച്ചും കഴിയുന്ന ഡിബോറയില്‍ കൂടി മണ്ണിന്റെ സ്പന്ദനം കൊതിക്കുന്ന മനുഷ്യന്റെ മനസ്സിനെ വരയ്ക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് . ഒരുപാട് പാളിച്ചകള്‍ ഇവയിലെ കാലഘടനയിലും മറ്റും വായിച്ചെടുക്കാം എങ്കിലും ആശയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നുണ്ട് ഈ കഥ .
തുടര്‍ന്ന് വരുന്ന കൊശവത്തിക്കുന്നു എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് ഒരു സാമൂഹിക വിഷയം ആണ് . അന്യം നിന്ന് പോകുന്ന ഒരു കുലത്തൊഴില്‍ ആയ മണ്‍പാത്ര നിര്‍മ്മാണവും അത് കുലത്തൊഴിലാക്കിയ ജനതയുടെയും കഥ ആണ് ഇതില്‍ പറയാന്‍ ശ്രമിക്കുന്നത് . വനജ എന്ന കു
കൊശവത്തി പെണ്ണും അവളിലൂടെ അനാവൃതമാകുന്ന കൊശവത്തിക്കുന്നും ആണ് ഇതിവൃത്തം . ഇവിടെ കൗമാരക്കാരന് കൊശവത്തി പെണ്ണിന്റെ അഴകുടലിനോട് തോന്നുന്ന അഭിനിവേശം പ്രണയം ആണോ എന്ന തെറ്റിദ്ധാരണ നായകനില്‍ തന്നെ ഉണ്ടാകുന്നുണ്ട് . തനിക്കും വനജയ്ക്കും ഇടയില്‍ എന്തായിരുന്നു എന്ന ഒരു ചിന്ത കൊടുത്തു ആ ഉടലിന്റെ ദാഹത്തെ പ്രണയം ആയി മാറ്റുവാന്‍ ഉള്ള വൃഥാ ശ്രമം ആയി അത് കാണേണ്ടി ഇരിക്കുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കമ്പനിയുടെ മാനേജരായി കൊശവത്തിക്കുന്നിലേക്ക് അയാള്‍ തിരഞ്ഞു വരുന്നത് അതെ വനജയെ ആണ് . പക്ഷെ അപ്പോഴേക്കും കൊശവത്തിക്കുന്നിലെ മണ്ണ് ചുവന്നു കഴിഞ്ഞിരുന്നു . തൊഴില്‍ നഷ്‌ടമായ കുടുംബങ്ങള്‍ ശരീരം വില്‍പ്പന കൊണ്ട് അന്നം തേടുന്ന അവസ്ഥയിലേക്ക് അവിടം മാറിക്കഴിഞ്ഞു . അവിടെ നിന്നും വനജയെയും മകളെയും രക്ഷിച്ചു കൊണ്ട് അയാള്‍ പോകുന്നിടത്ത് കഥ അവസാനിക്കുന്നു . കുലത്തൊഴില്‍ നഷ്ടമാകുന്ന സമൂഹങ്ങള്‍ ഒക്കെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്നുവെന്നും അവരൊക്കെയും ശരീരം വില്‍ക്കുന്ന രീതിയിലേക്ക് ജീവിതത്തെ സമരസപ്പെടുത്തുന്നു എന്നുമുള്ള കാഴ്ചപ്പാട് ആധുനികം അല്ല എന്നൊരു പോരായ്മ ഇതില്‍ വായിക്കപ്പെടുന്നുണ്ട്‌ .
തുടര്‍ന്ന്‍ വരുന്നതു മൂസാട് എന്നൊരു കഥയാണ് . ഇതില്‍ കഥാപാത്രമാകുന്നത് ഒരാടു ആണെങ്കിലും അത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ ജീവിതം തന്നെയാണ് . ഹാജിയുടെ മകള്‍ ബൂഷറയും അമീറും കുട്ടിക്കാലം മുതലേ ഉരുത്തിരിഞ്ഞു വന്ന ഒരു അടുപ്പവും പ്രണയവും ഹാജിയാര്‍ വളര്‍ത്തുന്ന ആട്ടിന്കുട്ടികളിലൂടെ കാണിക്കുകയും ഒടുവില്‍ ഒരുനാള്‍ ആ ആട്ടിന്‍കുട്ടിയെ ഉള്ളാളിലേക്ക് പള്ളിക്ക് ഇരുത്തുകയും ചെയ്യുന്നതും തിരികെ അവിടെയ്ക്ക് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന ആ ആടിന്റെ കഴുത്തിലെ സഞ്ചിയിലെ നേര്ച്ച പണം ഹാജിയാര്‍ പച്ചില കാണിച്ചു വശത്താക്കുകയും ബൂഷറ കാണുമ്പോള്‍ ആടിനെ തല്ലിയോടിക്കുന്നതും പിന്നൊരു നാളില്‍ ആ ആടിനെ തെരുവില്‍ ഹാജിയും കൂട്ടരും കൂടി തല്ലിഇടുന്നതും ഹാജിയില്‍ വസൂരിമാല ഉണ്ടാകുന്നതും ആണ് കഥയിലെ കാഴ്ച . കുടുംബത്തിലെ ബന്ധുവായ പയ്യനെ അന്യനാട്ടിലേക്ക് (ഇവിടെ ഉള്ളാള്‍ ഉപയോഗിക്കുന്ന പ്രതീകം വച്ച് സൗദി ആകാം .) അയക്കുന്നതും അവിടെ നിന്നും നിറയെ പണവും ആയി വന്നപ്പോള്‍ അവനെ ബൂഷറ എന്ന പച്ചില കാണിച്ചു പണം മുഴുവന്‍ വശത്താക്കുന്നതും ഒരുനാള്‍ അവന്‍ മകളുടെ അടുത്ത് പ്രണയനിമിഷങ്ങള്‍ പങ്കിടുന്നത് കണ്ട ഹാജിയും അനുയായികളും അവനെ തല്ലി അവശനാക്കി തെരുവില്‍ തള്ളുന്നതും പ്രതീകാത്മകമായി അവതരിപ്പിച്ചു . ഒടുവില്‍ ആത്മീയതയുടെ പുറം പാളി കൊണ്ട് കുറ്റബോധത്തിന്റെ രോഗ തന്തുക്കളെ വാരി വിതറി കഥയെ ശുഭാപര്യവസാനിയാക്കി കഥാകൃത്ത്‌ ആശ്വസിക്കുന്നു .
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥയില്‍ നമുക്ക് കാണാന്‍ കഴിയുക സ്വവര്‍ഗ്ഗരതിയും ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ആണ് . അലീനയുടെ ഭര്‍ത്താവ് ജന്മനാ ഒരു സ്വവര്‍ഗ്ഗരതിയുടെ ആസ്വാദകന്‍ ആയിരുന്നില്ല എന്നു കഥാകൃത്തിന്റെ വരികളില്‍ വായിക്കാന്‍ കഴിയുന്നുണ്ട് . കുറച്ചു കാലം ജയിലില്‍ കിടക്കേണ്ടി വരുന്ന കാലത്തും അയാളില്‍ രതി വൈകൃതങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പോലും അയാള്‍ അതിനെ കാണുന്നത് അറപ്പോടെ ആണെന്ന് വിവരിക്കുന്നതിലൂടെ അത് വ്യെക്തമാണ് . എങ്കിലും ജയിലില്‍ വച്ചു അയാള്‍ തന്റെ കാമം സഹതാടവുകാരനില്‍ തീര്‍ക്കുന്നതും ജയില്‍ ജീവിത കാലത്തില്‍ പരിചയിച്ച ആ ശീലം മൂലം ഭാര്യയോടും അയാള്‍ ഗുദഭോഗത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നതും (സ്വവര്‍ഗ്ഗ രതി എന്നാല്‍ എന്തെന്ന വികലമായ ഒരു കാഴ്ചപ്പാട് ഇതില്‍ തന്നെ വെളിവാകുന്നു )പുരുഷന്മാരുമായി മാത്രം കൂടുതല്‍ കൂട്ട് കൂടുകയും അവരുമൊത്ത് അടച്ചിട്ട മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും എല്ലാം വിവരിച്ചു കൊണ്ട് അലീന അയാളെ തിരികെ കിട്ടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് . സോദോം ഗോമെറയുടെ സിമിറ്റിക് മതങ്ങളുടെ വിവരണകഥകള്‍ കൂട്ടുപിടിച്ചുകൊണ്ട് അവിടെ തന്നെയാണ് അലീന അതിനുള്ള ഉത്തരം തേടുന്നതുമെന്നത് രസാവഹമായ ഒരു കാഴ്ചയാണ് . ഒടുവില്‍ സ്ത്രീയിലും പുരുഷനിലും ഉള്ള ആകര്‍ഷണത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞു അവള്‍ തിരികെ പോകുന്നിടത്ത് കഥ തീരുന്നു . ഇവിടെ അലക്സ് എന്ന കഥാപാത്രം ഒരു പക്ഷെ ഇഷ്ടമില്ലാതിരുന്ന ആ രതി ബന്ധങ്ങളിലെയ്ക്ക് തിരിഞ്ഞു എങ്കില്‍ അതിനു കാരണം അലീനയില്‍ നിന്നുമുള്ള ലൈംഗിക ആകര്‍ഷണവും ബന്ധപ്പെടലുകളും അയാളില്‍ മാനസികമായ സംതൃപ്തി നല്‍കിയിരുന്നില്ല എന്നതാകം എന്നും അലീന അത് തിരിച്ചറിയുന്നതോടെ അയാള്‍ സ്വാഭാവിക രീതിയിലേക്ക് കടന്നു വരുന്നു എന്നും വായനക്കാരന് ആശിക്കാം . എന്നിരിക്കിലും സ്വവര്‍ഗ്ഗ രതിയും പ്രണയവും രണ്ടാണ് എന്നും , സ്വവര്‍ഗ്ഗ രതി ഒരു മാനസികഅസുഖം ആണ് എന്നുമൊക്കെയുള്ള മതപരമായ ചില സങ്കുചിത കാഴ്ചപ്പാടില്‍ കഥാകൃത്ത്‌ തളച്ചിടപ്പെടുന്ന കാഴ്ച വായനക്കാരനെ തെല്ലു ബുദ്ധിമുട്ടിച്ചേക്കാം.
ആല്‍മരങ്ങള്‍ തേടി എന്ന കഥയില്‍ ഒരു തട്ടുപൊളിപ്പന്‍ സിനിമാ കഥയുടെ ബീജം ആണ് പ്രധാനവായനയായി കാണുക . രണ്ടു മതങ്ങള്‍ അവയില്‍ പെട്ട കൂട്ടുകാര്‍ അവര്‍ക്കിടയിലെ ആത്മബന്ധം, ലഹള , കൂട്ടുകാരനെ രക്ഷിക്കല്‍ എന്നിവയൊക്കെ അതാണ്‌ വായനയില്‍ തെളിയുന്നതും . ഇവിടെ അല്പം വ്യെത്യേസ്തത കണ്ടെത്താന്‍ ശ്രമിക്കുന്നത് കഥയുടെ പാതിയെ ഗള്‍ഫിലേക്ക് പറിച്ചു നട്ടുകൊണ്ട് ആണ് . അവിടെയും ആഡംബരത്തിന്റെ ധൂര്‍ത്തിന്റെ ബാക്കി പത്രമായ ആത്മഹത്യയില്‍ കഥയെ അവസാനിപ്പിക്കുന്നു .
ഗോധ്രയിലെ വിളക്ക് മരങ്ങള്‍ എന്ന കഥ ഗുജറാത്ത് കലാപത്തിന്റെ കഥയാണ് . ഗുജറാത്തിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ച സുലൈമാന്റെ കഥ . കലാപത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ടു മാനസികമായി തകര്‍ന്നുപോയ അയാള്‍ നാട്ടില്‍ വന്നു ബന്ധുക്കളെ കണ്ടു തിരികെ പോകുന്നതും അയാളെ വീണ്ടും തിരികെ കൊണ്ട് വരാന്‍ നായകന്‍ അവിടെയ്ക്ക് പോകുന്നതും അവിടെ കാണുന്ന കലപാത്തിന്റെ ബാക്കി പത്രങ്ങളുടെ കാഴ്ചകളുടെ വിവരണവും ആണ് കഥയില്‍ നിറയുന്നത് . ഒടുവില്‍ സുലൈമാനെ തിരഞ്ഞു ഒരു സന്യാസിയുടെ അടുത്തെത്തുന്നതും അയാള്‍ ഒരു മന്ദസ്മിതത്തിലൂടെ നായകനെ യാത്രയാക്കുന്നതും കഥയെ പൂര്‍ണ്ണമാക്കുന്നു. കലാപവും അത് മുറിവേല്‍പ്പിച്ച മനസ്സുകളും കലാപകാരികളും തമ്മിലുള്ള സ്പര്‍ദ്ധയും അകല്‍ച്ചയും അവരെ തന്നെ തമ്മില്‍ അടുപ്പിച്ചു കൊണ്ട് ഇല്ലാതാക്കി സമാധാനം എന്നാല്‍ സന്യാസം എന്ന അബദ്ധ കാഴ്ചപ്പാടില്‍ കഥ അവസാനിപ്പിക്കുന്നതില്‍ പല പോരായ്മകളും ഉണ്ട് എന്നതും അവതരണത്തില്‍ ഇടയില്‍ കാലത്തിന്റെ തിക്കുമുട്ടലില്‍ വായനക്കാരന് പരിക്കേല്‍ക്കുന്നതും കഥയുടെ ഭദ്രതയെ ബാധിച്ചിരിക്കുന്നു .
കൂട്ടത്തില്‍ വ്യെത്യേസ്ഥത പുലര്‍ത്തിയ മറ്റൊരു കഥയാണ് ഉറുമ്പിന്‍ കൂട്ടത്തിലെ നക്ഷത്രങ്ങള്‍ . സ്കൂള്‍ വിട്ടു വന്ന ഒരു പെണ്‍കുട്ടിയെ ഒരു രാക്ഷ്ട്രീയ നേതാവ് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊല്ലുന്നതിനു സാക്ഷികളാകുന്ന ഉറുമ്പുകളുടെ മനോവിചാരങ്ങളിലൂടെ കടന്നു പോകുന്ന കഥ ഒടുവില്‍ നീതിപീഠം പോലും പണം കൊണ്ട് കാതുകള്‍ മൂടി അയാളെ വെറുതെ വിടുമ്പോള്‍ പ്രതികാരദാഹത്താല്‍ കൂട്ടത്തില്‍ മുതിര്‍ന്ന വിപ്ലവചിന്തയുള്ള ഉറുമ്പ് അയാളുടെ മസ്തിഷ്കത്തില്‍ പ്രവേശിച്ചു അയാളെ വാഹനാപകടത്തില്‍ കൊല്ലുന്നതും ആയ ഒരു കഥ . പ്രതികരിക്കാന്‍ കഴിയാത്ത ജനതയെ ഉറുമ്പായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തപ്പെട്ട അവരില്‍ ഒടുവില്‍ നീതിപീഠം പോലും തങ്ങള്‍ക്ക് കാവല്‍ അല്ല എന്ന തിരിച്ചറിവില്‍ സ്വയം നിയമം കയ്യിലെടുത്തു നീതി നടപ്പിലാക്കാന്‍ ഉള്ള ശ്രമവും അതിനു വിപ്ലവപ്രസ്ഥാനത്തിന്റെ നിറവും കൊടുത്തു കഥയെ അവസാനിപ്പിക്കുമ്പോള്‍ കഥാകാരന്റെ മനസ്സില്‍ ഉണ്ടായ വികാരം പൊതു ജനങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന 'എങ്കില്‍ അവരെ നാം തെരുവില്‍ വിചാരണ ചെയ്തു തൂക്കിക്കൊല്ലാം' എന്ന ചിന്ത മാത്രമായപ്പോള്‍ എഴുത്തുകാരന്‍ വെറും വികാരജീവി ആയി മാറുന്ന കാഴ്ച കാണാന്‍ കഴിയുന്നു .
നിഴല്‍ക്കുത്ത് എന്ന കഥ ഇവന്റ് മാനേജ്മെന്റുകള്‍ ഇന്നത്തെ വിവാഹ അടിയന്തിര ചടങ്ങുകളെ പോലും ഏറ്റെടുക്കുന്ന ചിത്രം വരയ്ക്കുന്നു . മകളുടെ കല്യാണത്തിന് വെറും ക്ഷണിതാവ് ആയി വന്നു നില്‍ക്കുകയും പാവയെ പോലെ ചിലര്‍ പറയുന്നത് അനുസരിച്ച് ചലിക്കേണ്ടി വരികയും ഒടുവില്‍ അവര്‍ പറയുന്ന തുക നല്‍കിയില്ലെങ്കില്‍ വിവാഹമോചനവും അവര്‍ തന്നെ നടത്തി തരും എന്ന ഭീക്ഷണിയില്‍ തളരുകയും ചെയ്യുന്ന ഒരു വ്യെക്തിയെ കാണിച്ചു തരുന്നു . ഇവിടെ കാലത്തിനൊത്തു മാറാന്‍ കഴിയാത്ത ഒരു വ്യെക്തി ആണ് നായകന്‍ . പക്ഷെ അയാള്‍ ആധുനികതലത്തിലെ എല്ലാം ആസ്വദിക്കാന്‍ തയ്യാറെടുക്കുകയും ഒടുവില്‍ ബില്‍അടയ്ക്കാന്‍ ഉള്ള എസ് എം എസ് കിട്ടുമ്പോള്‍ തളരുകയും ചെയ്യുന്നത് എന്ത് കൊണ്ടെന്നു മനസ്സിലാകാതെ പോകുന്നു . കാരണം അയാള്‍ ഒപ്പിട്ട കരാര്‍ അവര്‍ അയാളെ കാണിക്കുന്നുണ്ട് . അതിനര്‍ത്ഥം അയാള്‍ക്ക് അറിയാം എത്രയാണ് തുകയെന്നും മറ്റും. അത് ഉറപ്പിക്കുമ്പോള്‍ ആ തുകയും അയാള്‍ കണ്ടിരിക്കണം എന്നാണല്ലോ . കഥയിലെ അവ്യെക്തത മൂലം അത് ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാല്‍ കഥ പറയാന്‍ ശ്രമിച്ച വിഷയം വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പ്രണയ ഗുളിക എന്നൊരു സങ്കല്പം പേറുന്ന ശാസ്ത്രം പ്രണയിക്കുമ്പോള്‍ എന്ന കഥ മറ്റൊരു ഫിക്ഷന്‍ തലത്തില്‍ നമ്മെ കൊണ്ട് പോകുന്നുണ്ട് . ഇന്നത്തെ സമൂഹത്തിനു പ്രണയം നഷ്ടമാകുന്നു എന്നും അത് പുതിയ തലമുറയുടെ അപചയമാണെന്നും പറയുന്ന കഥയില്‍ പ്രണയം ഉണ്ടാകാന്‍ ഉള്ള ഗുളിക തേടുന്ന യുവത്വത്തെയും കാണാന്‍ കഴിയുന്നു . ഒന്നിച്ചു കിടന്ന കട്ടിലുകള്‍ രണ്ടായി അകന്നു പോകുന്ന കിടപ്പറകള്‍ പ്രണയരാഹിത്യത്തിന്റെ വളരെ നല്ലൊരു ചിത്രം കാട്ടി തരുന്നു .
ഫ്രീകോള്‍ മാമാങ്കം എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് പ്രവാസികളുടെ വിഷയം ആണ് . പ്രവാസത്തില്‍ ഉറ്റവരെയും ഉടയവരെയും ബന്ധം നിലനിര്‍ത്താന്‍ വേണ്ടി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ഒരു പ്രതിനിധി . അയാളുടെ പ്രശ്നം അയാളെ ആരും ഭാര്യ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് . ഓരോ പ്രവാസിയും തന്റെ തൊഴില്‍ സമയം കഴിഞ്ഞാല്‍ ചിലവഴിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ ആണ് . അവര്‍ അകലെ ആയതിനാല്‍ തന്റെ പ്രാധാന്യം അവര്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അവന്‍ മനസ്സുകൊണ്ട് ഉറപ്പിക്കുന്നത് ആണ് വിളിയിലൂടെ തന്റെ സാന്നിധ്യം . അത് പക്ഷെ അവര്‍ക്ക് മനസ്സിലാകണം എന്നില്ല . ഇതുപോലെ തന്നെയാണ് അന്യനാടുകളില്‍ മലയാളി സൂക്ഷിക്കുന്ന സഹജീവി സ്നേഹം അവയെ ചൂഷണം ചെയ്യപ്പെടുക എന്നിവ അതാണ്‌ ഒരു N70 സീരിസ് മോഷണം എന്ന കഥ . വഴിവക്കില്‍ സഹായം ചോദിക്കുന്നവരെ സഹായിച്ചു പോകുന്നു എന്നൊരു തെറ്റ് മാത്രമാണ് അവനില്‍ നിന്നും ഉണ്ടാകുന്നത് . അവന്റെ സഹായത്തെ തട്ടിപ്പറിച്ചു കടന്നു കളയുന്ന സ്വദേശികളോ അതുപോലുള്ള അന്യരാജ്യക്കാരോ ബോധപൂര്‍വ്വം അല്ലെങ്കിലും ചെയ്യുന്നത് മലയാളിയില്‍ അവശേഷിക്കുന്ന ആ സഹായമനസ്സിനെ തന്നെയാണ് എന്ന് നമുക്ക് വായിച്ചെടുക്കാം .
വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ നമുക്ക് കാട്ടിത്തരുന്നത്‌ നമ്മുടെ തന്നെ പരിചിതമായ സാമൂഹ്യതലത്തെയാണ് . ഓരോ സമൂഹത്തിനും ഇടയില്‍ ഒരു വിജയന്‍ ഉണ്ട് . ബുദ്ധി വളര്‍ച്ച ഇല്ലാതെ പോയ ഒരു മനുഷ്യന്‍ കല്യാണങ്ങള്‍ , അടിയന്തിരങ്ങള്‍ തുടങ്ങി ഏതു സ്ഥലത്തും നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ജനങ്ങളുടെ , നാട്ടുകാരുടെ , കുട്ടികളുടെ ഒക്കെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങി അവര്‍ക്കിടയിലൂടെ പരിഭവിച്ചും ചിരിച്ചും കരഞ്ഞും കടന്നു പോകുന്ന അത്തരം കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പല സംഭവങ്ങള്‍ക്കും മൂക സാക്ഷികള്‍ ആകാറുണ്ട് . ഒരു ദുരന്തമായി പലപ്പോഴും അവരുടെ ജീവിതം അവസാനിക്കുമെങ്കിലും അതൊരു അപകടമരണമായോ മറ്റോ നാം അവഗണിക്കുക ആണ് പതിവ് . അതുകൊണ്ട് തന്നെയാണ് വിധ്വംസക പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ കൈബോംബ് എടുത്തു നോക്കിയതു വഴി വിജയന്‍ ചിതറിത്തെറിക്കുന്നതും . വളരെ നല്ലൊരു എഴുത്ത് ആയി ഇതിനെ കാണാന്‍ കഴിഞ്ഞു.
ശബ്നം എന്ന കഥ പ്രതിനിധാനം ചെയ്തത് ഗ്രാമീണ മനസ്സിലെ പ്രണയം ആണ് . കുട്ടിത്ത്വം മാറാത്ത പിള്ളേരെ ചില ചേച്ചിമാര്‍ പണ്ടൊക്കെ( ഇന്നും ഉണ്ടോ എന്നറിയില്ല) തൊട്ടും തലോടിയും ചെറിയതോ വലിയതോ ആയ സുഖങ്ങള്‍ നല്‍കിയും തങ്ങളുടെ ഹംസങ്ങള്‍ ആക്കി വയ്ക്കുന്ന നാടന്‍ കാഴ്ചയും അത്തരം ബന്ധങ്ങളില്‍ നിന്നും തെറ്റിദ്ധാരണ മൂലം അവയെ മറ്റൊരു കാഴ്ചയായി (തന്നോടുള്ള പ്രണയം ) കരുതുകയും ചെയ്യുന്ന ചില ബിംബങ്ങളും ആ കഥയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നു
വെള്ളച്ചാമി എന്ന കഥ അല്പം ഗൌരവപരമായ ഒരു എഴുത്ത് ആയിരുന്നു എന്ന് കാണാം . രാഷ്ട്രീയ സാമൂഹിക ഇടപെടലുകള്‍ അതില്‍ വായിച്ചു പോകാം . ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു കഥയാണ് ഇത് . പലപ്പോഴും കഥകള്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ രേഖാ ചിത്രങ്ങളും ആകുന്നു എന്നതിനാല്‍ വെറും കഥയായി കാണാന്‍ കഴിയില്ല ഇതിനെ . ഡാം നിര്‍മ്മാണവും അതിന്റെ നിര്‍മ്മാണത്തൊഴിലാളികളും അവര്‍ക്കിടയിലെ പ്രണയവും ഒക്കെ ഉണ്ട് എങ്കിലും കാതലായ വശം ഇത്തരം വലിയ നിര്‍മ്മാണങ്ങളില്‍ ഒക്കെ നിര്‍ണ്ണായകമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത്‌ തൊഴിലാളികളില്‍ നിന്നോ ഗ്രാമീണരില്‍ നിന്നോ ഉള്ള ഒരാളില്‍ നിന്നൊക്കെ ആകാം . പക്ഷെ വിഗ്രഹം നിര്‍മ്മിക്കും വരെ മാത്രം അതിന്റെ അധികാരി ആകുന്ന ശില്പിയെ പോലെ നിര്‍മ്മാണം കഴിയുമ്പോള്‍ അതിനു സഹായകമായ ആ പേര് നശിപ്പിച്ചു കളയുക ഒരു കീഴ്വഴക്കം പോലെ തുടരുന്നുണ്ട് ഇന്നും. ഇത്തരത്തില്‍ വെള്ളച്ചാമിയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തി കഴിയുമ്പോള്‍ അതിന്റെ അസ്ഥിവാരത്തില്‍ കരുതികൊടുത്തുകൊണ്ട് തങ്ങളുടെ ആധിപത്യവും പ്രശസ്തിയും നിലനിര്‍ത്തുന്നതും മറ്റും ഒരു നല്ല വായന നല്‍കുന്നുണ്ട് . ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നടാടെ അല്ല എന്നതാണ് ഇതിന്റെ വായനയിലെ വാസ്തവികതയും .
എഴുത്തിന്റെ ലോകത്ത് നല്ലൊരു വാഗ്ദാനം ആണ് സലിം അയ്യനേത്ത് . ഇനിയും കൂടുതല്‍ പുസ്തകങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

2015 മേയ് 18, തിങ്കളാഴ്‌ച

ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന കഥകള്‍( ബഷീര്‍ താഴത്തയില്‍ )

ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന കഥകള്‍
വായനാനന്തരം ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന ചില കഥകളാണ് സലിം അയ്യനത്തിന്‍റെ ഡിബോറ എന്ന സമാഹാരത്തില്‍. അവ വായിച്ചു വിഷാദിക്കാനും സ്വയം നവീകരിക്കാനുമുളളതാണെന്ന് അവതാരികയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍.
വായന പുസ്തകത്തില്‍ നിന്ന് മാറി നവ മാധ്യമങ്ങളുടെ കൊച്ചു സ്ക്രീനിലേക്ക് ചേക്കേറുമ്പോഴും ഇത്തരം കഥകള്‍ പുസ്തകങ്ങളുടെ പ്രസക്തി സാക്ഷ്യപ്പെടുത്തുന്നു.
സമാഹാരത്തിലെ കഥകള്‍ മഹത്തരമാണെന്ന സങ്കല്‍പമില്ലെന്ന് കഥാകാരന്‍. എന്നാല്‍ അവ ജീവിതത്തിന്‍റെ വൈവിധ്യ മേഖലകളെ സ്പര്‍ശിക്കുന്നു. വിശിഷ്യാ ആധുനിക സമൂഹത്തിന്‍റെ '' വിശാല പരിമിതി '' കളിലേക്ക് വെളിച്ചം കാട്ടുന്നു. കാലികാനുഭവങ്ങളുടെ ഭീഭത്സമായ യാഥാര്‍ത്ഥ്യത്തിലേക്കും ഈ കഥകളുടെ ചാലുകള്‍ പ്രവേശിക്കുന്നു.
സാഹിത്യത്തിന് ഇപ്പോള്‍ ഒട്ടേറെ വിഭജനങ്ങളുണ്ട്. ഇതില്‍ പ്രവാസ രചനകള്‍ക്ക് ഏറെ പ്രാമുഖ്യമുണ്ട്. ഡിബോറയില്‍ പ്രവാസാനുബന്ധ പ്രമേയങ്ങളുണ്ടെങ്കിലും, ഇത് പ്രവാസത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എന്‍റെ പക്ഷം. ഡിബോറ വ്യത്യസ്ത സന്ദര്‍ഭങ്ങളെ പ്രമേയമാക്കുന്നുണ്ടെന്നതു തന്നെ കാരണം.
കാമത്തെപ്പോലെ പ്രണയത്തെയും വാണിജ്യവല്‍ക്കരിച്ചിരിക്കുന്ന നവയുഗത്തിന്‍റെ സര്‍വ്വ വിഷാദങ്ങളും 14 കഥകളിലായി ഈ സമാഹാരത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.
എന്നാല്‍ ഹാസ്യം കഥാകൃത്ത് ഉപേക്ഷിച്ചതായി അനുഭവപ്പെടുന്നു. നൊമ്പരങ്ങളുടെ ലോകത്ത് നര്‍മ്മത്തിന് സ്ഥാനമില്ലെന്നാണോ ഈ എഴുത്തുകാരന്‍റെ പക്ഷം?
എന്തായാലും മലയാളത്തിലെ പുതിയ എഴുത്തുകാരുടെ ശ്രേണിയില്‍ മുന്‍ നിരയില്‍ തന്നെ സലിം അയ്യനത്ത് തന്‍റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്ന് ഡിബോറ സാക്ഷ്യപ്പെടുത്തുന്നു.
ഡിബോറ
സലിം അയ്യനത്ത്
കൈരളി ബുക്സ്
( ബഷീര്‍ താഴത്തയില്‍ )

2015 മാർച്ച് 12, വ്യാഴാഴ്‌ച

പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ് (ഹാറൂണ്‍ കക്കാട്)

സലിം അയ്യനത്ത് ഷെൽഫിയിൽ
ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്തിന്റെ എഴുത്തുമുറിയിലെക്കു പ്രിയ വായനക്കാർക്കു നമോവാകം. മൂന്നു ശ്രദ്ദേയ കൃതികളുടെ കര്ത്താവായ സലിം 'ബ്രാഹ്മിണ്‍ മൊഹല്ല' എന്ന പുതിയ നോവലിന്റെ അവസാനവട്ട മിനുക്കുപണികളിലാണിപ്പോൾ. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും...ഇതെല്ലാം നോവലിനു ഇതിവൃത്തമായി വരുന്നു.
മലയാളത്തിന്റെ പ്രണയ കഥാകാരൻ തന്റെ എഴുത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വര്ത്തമാനം ദിനപത്രം ഖത്തർ വീക്കെന്റ്റ് സ്പെഷ്യൽ എഡിഷനിലെ ഈ ആഴ്ചയിലെ 'ഷെൽഫി'യിൽ.
പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ്
ഹാറൂണ്‍ കക്കാട്
മണ്ണിനും മര്‍ത്യനും അപ്പുറത്തേക്ക് കണ്ണെറിഞ്ഞു ശോകത്തെ ഉത്ക്കര്‍ഷ സോപാനമാക്കി സലിം അയ്യനത്ത് എന്ന എഴുത്തുകാരനിതാ മലയാള സാഹിത്യത്തില്‍ ആരും പറയാത്ത ചിന്തയുടെ നവ വിസ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തോടുള്ള സമീപനത്തില്‍ മനുഷ്യര്‍ക്കുണ്ടായ അനാസ്ഥയെ കുറിച്ച് കഥാകൃത്ത് പറയുന്നത് തികച്ചും പ്രസക്തമായ ആശയങ്ങളുടെ കരുത്തോടെയാണ്. ഒരു കഥയില്‍ അടുക്കും ചിട്ടയോടെയുമുള്ള വിവരണംകൊണ്ട് ഈ മനോഭാവത്തിന്റെ ഗൗരവം വ്യഞ്ജിപ്പിക്കാനാവുകയില്ല. അതുകൊണ്ട് കഥയുടെ പതിവ് ആഖ്യാന ഘടനയാകെ പൊളിച്ചുകളയുകയാണ് സലിം അയ്യനത്ത്. മനുഷ്യത്വം, സദാചാരം, സ്‌നേഹം, സാഹോദര്യം തുടങ്ങിയ വാക്കുകളുടെ ആപേക്ഷികാര്‍ഥങ്ങളുടെ ആഴവും പരപ്പും എന്തൊക്കെയെന്ന് തന്റെ കൃതികളിലൂടെ ഈ കഥാകാരന്‍ പറഞ്ഞുതരുന്നത് അയത്‌ന ലളിതമായ ഭാഷയിലാണ്.
വായന അപാരമായ ഒരു ലഹരിയാണ്. അതില്‍ ആണ്ടുപോവുകയും പുസ്തകങ്ങളെ ജീവിതത്തില്‍ മറ്റെന്തിനേക്കാളേറെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ അനുഭവിക്കുന്ന ആത്മസായൂജ്യത്തിന്റെ മുഗ്ധമനോഹരമായ ഒരു തലമുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിനു ഭാഗ്യം സിദ്ധിക്കുന്നത്. വായനാ രതിയെന്നോ വായനാ ഭ്രാന്തെന്നോ പറയാവുന്ന വിധത്തില്‍ പുസ്തകങ്ങളോട് ജീവിതത്തെ ചേര്‍ത്തുവെയ്ക്കുക എന്തൊരു സുഖദായകമായിരിക്കും? ജീവിതസന്ധാരണത്തിനുള്ള മാര്‍ഗംകൂടി ഇത്തരം സാഹചര്യങ്ങളിലായാല്‍ അതില്‍പരം ആഹ്ലാദിക്കാന്‍ മറ്റെന്തുവേണം? ഏറെ ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്ത് അത്തരമൊരു പുസ്തകപ്പുഴുവാണ്. ഷാര്‍ജയിലെ ദല്‍ഹി െ്രെപവറ്റ് സ്‌കൂളില്‍ സീനിയര്‍ ലൈബ്രേറിയനായ സലിം ജോലിയിലും അല്ലാത്തപ്പോഴും പുസ്തകങ്ങളുടെ മണമാസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
പ്രവാസലോകത്തെ തിരക്കുകളില്‍നിന്ന് എഴുത്തിന്റെ ഒഴിയാ തിരക്കുകളിലേക്ക് ഒഴുകുകയാണ് ഈ കഥാകൃത്തിന്റെ ജീവിതം. എഴുതിയും സര്‍ഗസുഗന്ധമുള്ളവരെ നിരന്തരം എഴുതാന്‍ പ്രേരിപ്പിച്ചും മണലാരണ്യത്തിലെ സമയങ്ങളത്രയും സലിം സാര്‍ഥകമാക്കുന്നു. മരുക്കാറ്റ് പോലും സലീമിനോട് പറയുന്നത് എഴുത്തു സപര്യയുടെ നൂറുകൂട്ടം പ്രണയകഥകള്‍.
പ്രവാസലോകത്തെ പ്രഥമ സാഹിത്യസഹകരണ സംരംഭമായ പാം പുസ്തകപ്പുരയുടെ പ്രസിഡന്റാണ് സലിം. കുരുന്നു സര്‍ഗപ്രതിഭകള്‍ക്ക് ശില്‍പശാല, കഥാമത്സരം, യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു പാം അക്ഷര തൂലിക കഥ/ കവിത പുരസ്‌കാരങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സാഹിത്യസെമിനാറുകള്‍ തുടങ്ങി എമ്പാടും മാത്രകാപ്രവര്‍ത്തനങ്ങളുമായി പ്രവാസലോകത്തെ സാഹിത്യമേഖലയില്‍ സലീമും കൂട്ടുകാരും നിറഞ്ഞുനില്ക്കുകയാണ്. പാമിന്റെ തണലില്‍ മരുഭൂമിയില്‍ മലയാളം പൂക്കുന്നു.

വിശപ്പിന്റ സംഗീതം 
പതിമൂന്ന് മക്കളായിരുന്നു സലീമിന്റെ വീട്ടില്‍. ദാരിദ്ര്യം മൂടിവെക്കപ്പെട്ട ഒരു ബാല്യമായിരുന്നു ഈ എഴുത്തുകാരന്റേത്. സദാസമയവും പാരായണം ചെയ്ത് അക്ഷരങ്ങളും പേജുകളും അഴുക്കായും മറ്റും തേഞ്ഞുമാഞ്ഞുപോയ ഒരു ഖുര്‍ആനായിരുന്നു സലീമിന്റെ ഉമ്മ. ഉമ്മ മരണപ്പെട്ടു. ഇപ്പോഴും ഉമ്മ പാരായണം ചെയ്ത ആ ഖുര്‍ആന്‍ കഥാകാരന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. വിയര്‍പ്പുകണങ്ങളാലും മറ്റും തേഞ്ഞുപോയ ഖുര്‍ആന്‍ പതിപ്പ്.
എഴുത്തിന്റെ ലോകത്തേക്ക് കവിതയുമായാണ് സലീമിന്റെ കന്നിപ്രവേശം. കൊച്ചുനാളിലേ നന്നായി ചിത്രങ്ങള്‍ വരക്കുമായിരുന്നു. പിന്നീടെപ്പഴോ കവിതയിലേക്കും കഥയിലേക്കും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കഥാക്യാംപില്‍ പങ്കെടുത്തത്. സുന്ദരിയായ നിളാനദീ തീരത്തുവെച്ചായിരുന്നുവത്. അശോകന്‍ ചരുവിലായിരുന്നു ക്യാംപിലെ താരം. പഞ്ചായത്ത് കലോത്സവത്തില്‍ സലീം കഥയെഴുത്തിനു കൂടിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ എന്നതായിരുന്നു വിഷയം. റെയില്‍വേ സ്‌റ്റേഷനിലെ ബാലഭിക്ഷാടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയെഴുതി. ഭിക്ഷ കിട്ടിയ കാശ് അച്ഛന്‍ തട്ടിപ്പറിച്ചുകൊണ്ടുപോയി മദ്യപിക്കുന്ന കഥ. വിശപ്പിന്റെ സംഗീതം എന്നു പേരിട്ടു. അതായിരുന്നു ആദ്യകഥ. അതിന് സമ്മാനവും കിട്ടി. ഒരു കൊച്ചു ട്രോഫിയും സര്‍ട്ടിഫിക്കറ്റും. ആ കഥയാണ് നിളാനദീതീരത്തുനടന്ന ക്യാംപില്‍ അവതരിപ്പിച്ചത്. വലിയ സാഹിത്യകാരന്മാര്‍ക്കിടയിലെ സലിം എന്ന പൊടിമീശക്കാരന്റെ കഥക്ക് നല്ല അഭിപ്രായമാണ് കിട്ടിയത്.
പിന്നീടൊരിക്കല്‍ പോസ്റ്റമാന്‍ എഴുനൂറ് രൂപയുടെ മണിയോര്‍ഡറുമായി സലീമിന്റെ വീട്ടില്‍വന്നു. മനോരമയില്‍ നിന്ന് അയച്ചതായിരുന്നു അത്. ആദ്യമായി അച്ചടിമഷി പുരണ്ടതും പ്രതിഫലം കിട്ടിയതും മനോരമ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ പ്രണയലേഖനം എന്ന കഥയ്ക്കായിരുന്നു.
എഴുത്തിന് സലീമിനെ പ്രോത്സാഹിപ്പിച്ചവര്‍ നിരവധിയാണ്. ഒരാളെ പേരെടുത്ത് പറയാനാകില്ല, അത് അനുചിതമായി സലീമിനെ അറിയുന്നവര്‍ കരുതും. സുഹൃത്തുക്കളുടെ സാക്ഷാത്കരിക്കാത്ത പ്രണയങ്ങള്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തിരുന്നു. അങ്ങനെ ജീവിതപങ്കാളികളായവരുണ്ട്. അന്നുമുതലേ എഴുത്തിന്, ഭാഷയ്ക്ക് ഒരു വശ്യതയുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. എന്നിട്ടും സലിം സ്വന്തമായി പ്രണയലേഖനം എഴുതിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പെണ്‍കുട്ടികള്‍ അടുത്ത് വരുമ്പോള്‍ ചുണ്ടുകള്‍ വിറക്കുമായിരുന്ന ഒരു നാണംകുണുങ്ങിയെന്ന് വേണമെങ്കില്‍ പറയാം. കാലക്രമേണ പെണ്‍സൗഹൃദങ്ങള്‍ ഈ വിറയലും നാണവും മാറ്റിയെടുത്തു. മിശ്ര വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മാറ്റം തന്നെയായിരുന്നു. സ്‌കൂള്‍, കോളെജ് എന്നു പറയപ്പെടുന്ന സര്‍ക്കസ് കൂടാരങ്ങളില്‍നിന്നാണ് നാമിന്ന് കാണുന്ന സലിം രൂപപ്പെടുന്നത്.
അന്നത്തെ ചില വാരാന്ത്യപതിപ്പുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ച് വരുമായിരുന്നു. എഴുത്തുകാരനായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ കവിതയെ കുറിച്ചുള്ള വിലയിരുത്തലില്‍ സലീമിന്റെ കവിതകളെയും പരാമര്‍ശിക്കുമായിരുന്നു. ചെറുകഥകളോടാണ് സലീമിനു കൂടുതല്‍ പ്രണയം. ഒതുക്കിപ്പറയലിന്റെ മനോഹാരിത പെട്ടെന്ന് വായിച്ചാസ്വദിക്കാനാവുന്നത് ചെറുകഥകളാണെന്ന് തോന്നിയിട്ടുണ്ട്. ടി പത്മനാഭന്റെ കഥകള്‍ അന്നും ഇന്നും ഇഷ്ടമാണ്. ഗൗരി എത്ര തവണ വായിച്ചിട്ടുണ്ടെന്ന് സലീമിനു നിശ്ചയമില്ല. അതിലെ ഓരോ വരികളും കാണാപാഠമാണ്.
കഥകള്‍ അയച്ചുകൊടുക്കുവാന്‍ വളരെ മടിയുള്ള ഒരാളായിരുന്നു. എന്നിരുന്നാലും മലയാള മനോരമ, മാധ്യമം, ചന്ദ്രിക പിന്നെ പ്രദേശിക മാസികകള്‍ എന്നിവയിലൊക്കെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതാനിരുന്നാല്‍ ഒരൊഴുക്കിലൂടെ അങ്ങ് സഞ്ചരിക്കും. എഴുത്ത് പൂര്‍ത്തിയാകുന്നത് വരെ ചുറ്റുഭാഗത്ത് നടക്കുന്നതൊന്നും അറിയില്ല. വല്ലാത്തൊരു ഉന്മാദാവസ്ഥയിലാണ്, അത് പറയാനാകില്ല, അനുഭവിച്ചറിയണം. ഇപ്പോള്‍ പേനകൊണ്ട് എഴുത്തില്ല, കീബോര്‍ഡിലെ വിരലുകളുടെ സ്പര്‍ശം, അക്ഷരങ്ങള്‍ പിറവിയെടുക്കുമ്പോള്‍ മഴ പെയ്തിറങ്ങുന്നത് പോലെയാണ്. വെട്ടിത്തിരുത്തലുകളുടെ പ്രയാസം ഒഴിവാക്കാന്‍ ഇതേറെ സഹായിച്ചു. നോവല്‍ രചനയ്ക്ക് വളരെ സഹായകമാണ് കംപ്യൂട്ടറിലുള്ള ഈ എഴുത്ത്.


കൃതികളും അംഗീകാരങ്ങളും
ഒലീവ് പ്രസിദ്ധീകരിച്ച നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ (കവിതാസമാഹാരം), പാം സാഹിത്യ സഹകരണസംഘം പുറത്തിറക്കിയ തുന്നല്‍പക്ഷിയുടെ വീട് (കഥാസമാഹാരം), കൈരളി പ്രസിദ്ധീകരിച്ച ഡിബോറ (കഥാസമാഹാരം, രണ്ടാം എഡിഷന്‍) എന്നിവയാണ് സലീമിന്റെ കൃതികള്‍. ഈ കൃതികളിലെല്ലാം പ്രണയം, പ്രകൃതി, രാഷ്ട്രീയം തുടങ്ങിയവയൊക്കെ കടന്നുവരുന്നു. പിന്നെ വായനക്കാരന്‍ ഇഷ്ടപ്പെടുന്ന എന്തും. പ്രണയ കഥാകാരന്‍ എന്ന ഒരു വിളിപ്പേരുമുണ്ട് സലീമിന്.
അവാര്‍ഡുകള്‍ പ്രശസ്തി ഉണ്ടാക്കുന്നു എന്നത് സത്യമാണ്. ഒരു എഴുത്തുകാരന്റെ കൃതി മറ്റുള്ളവരിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് അവാര്‍ഡുകള്‍. എന്നാല്‍ അവാര്‍ഡുകളാണ് ഒരു കലാസൃഷ്ടിയുടെ മാനദണ്ഡം എന്ന് സലിം വിശ്വസിക്കുന്നില്ല.
കൈരളി അറ്റ്‌ലസ് പുരസ്‌കാരം, ദുബൈ കൈരളി പുരസ്‌കാരം, അബുദാബി ശക്തി കഥാപുരസ്‌കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്‌കാരം, ഷെറിന്‍ ജീവരാഗ സാഹിത്യ പുരസ്‌കാരം, പ്രൊഫസര്‍ രാജന്‍ വര്‍ഗ്ഗീസ് പുരസ്‌കാരം, കേരളകൗമുദി കഥാപുരസ്‌കാരം, യുവകലാ സാഹിതി കഥാപുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, എയിം കഥാപുരസ്‌കാരം, സ്വരുമ പുരസ്‌കാരം, എന്‍ പി സി സി കൈരളി പുരസ്‌കാരം, ബ്രൂക്ക് ബെസ്റ്റ് സ്‌റ്റോറി പുരസ്‌കാരം എന്നിവ സലീമിനു ലഭിച്ചിട്ടുണ്ട്.
കേരളകൗമുദി ആഴ്ചപ്പതിപ്പ് സംസ്ഥാനതലത്തില്‍ യുവകഥാകൃത്തുക്കള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ആയിരത്തില്‍ ഒന്നാമനായി സലിം തന്റെ പ്രതിഭയുടെ തിളക്കം പ്രസരിപ്പിച്ചു. പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ട് 'എച്ച് ടു ഒ' എന്ന കഥ വ്യത്യസ്തമായി.
നോവല്‍, കഥാസമാഹാരം എന്നീ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. പ്രസിദ്ധീകരിക്കാനാവുന്ന കഥകള്‍ കയ്യിലുണ്ട്, ധൃതിയില്ല, എന്തിനാ ധൃതി കാണിക്കുന്നത്. വലിയൊരു വായനാസമൂഹം കാത്തിരിക്കുന്നൊന്നുമില്ലല്ലോ…കുറച്ച്കൂടി മികച്ചത് ഉണ്ടാകട്ടെ എന്ന് കാത്തിരിക്കുന്നു സലീം. നോവലിന്റെ എഡിറ്റിംഗിലാണ് ഇപ്പോള്‍ മനസ്സ് മുഴുവന്‍. അതിനിടയില്‍ ചില ഒഴിച്ചു കൂടാനാവാത്ത പുസ്തക നിരൂപണങ്ങള്‍.
ബ്രാഹ്മിണ്‍ മൊഹല്ല എന്നാണ് പുതിയ നോവലിന്റെ പേര്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും നോവലിനു ഇതിവൃത്തമായി വരുന്നു.

സലീമിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നത്
സലീം അയ്യനത്ത് എല്ലാ അര്‍ഥത്തിലും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഡിബോറയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നത്. ഈ കഥാകൃത്ത് പ്രവാസി എഴുത്തുകാരുടെ സംവരണമണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിക്കപ്പെടേണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയില്‍ എഴുതുന്ന ഏതു കഥാകാരനുമൊപ്പം കസേര വലിച്ചിട്ടിരിക്കുവാന്‍പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നു. ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം.
അക്ഷരാര്‍ഥത്തില്‍ ഇത് വരുംകാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തദര്‍ശിത്വതോടെ വരുംകാലം എഴുതുമ്പോള്‍ തന്നെ അത്ഭുതകരമായ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതില്‍ പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത മനുഷ്യപെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം. ചന്ദ്രയാന്‍ യാത്രക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലൊരാളായ നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകള്‍. എന്നിട്ടും അവള്‍ക്ക് ജൈവമായ പ്രണയമുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്. എത്രമാത്രം ദുഃഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി. ഈ ദുഃഖം തന്നെയാണ് കഥയുടെ സത്യം. പരിപൂര്‍ണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാല്‍ നേരനുഭവത്തെക്കാള്‍ ഏറെ യാഥാര്‍ഥ്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചുകൊണ്ടിരിക്കുന്നു. വിര്‍ച്വല്‍ റിയാലിറ്റിയും ഹൈപ്പര്‍ റിയാലിറ്റിയുമൊക്കെ ചേര്‍ന്ന് യാഥാര്‍ഥ്യത്തെ അനുഭവ ബോധ്യങ്ങള്‍ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് 'ഡിബോറ'. ഇതു ഒരേ സമയം വരുംകാലത്തിന്റെ യാഥാര്‍ഥ്യത്തെയും സമകാലത്തിന്റെ അതിയാഥാര്‍ഥ്യത്തെയും നേരിടുന്നു.
എന്നാല്‍ നേര്‍ക്കുനേര്‍ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയല്‍ രീതിയുടെ സമര്‍ഥമായ നിര്‍വഹണംകൊണ്ട് കഥ നമുക്ക് അത്രമേല്‍ സ്വാഭാവികമായ ജീവിത യാഥാര്‍ഥ്യവുമായിത്തീരുന്നു. 'ഡിബോറ' എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും നമ്മെ ഓര്‍മപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാര്‍ഘ്യമുണ്ട്. നമുക്ക് സ്‌നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്.
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖസൗകര്യങ്ങള്‍, അറിവ്, സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖസൗകര്യങ്ങള്‍ പോലും. പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അത് സ്‌നേഹമാണ്.
ഏറ്റവും നവീനമായ ഭാവുകത്വത്തെ സ്വീകരിച്ചുകൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറച്ചിലുകാരന്റെ സത്യസന്ധതയോടെ നേര്‍ക്കുനേരെ കഥപറയാനും ഈ കഥാകൃത്തിന് കഴിയുന്നു. ഈ കഥകള്‍ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ളവയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കാനും സ്വയം നവീകരിക്കാനുമുള്ളവയാണെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നു.
''വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലിയും ആഖ്യാനവുമാണ് സലിം അയ്യനത്തിന്റേത്. ക്രാഫ്റ്റില്‍ മാത്രം ശ്രദ്ധിക്കുകയും കഥ ശരീരത്തില്‍ അഭിരമിക്കുകയും കഥയിലെ ആന്തരിക ലോകം ശൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥ സലീമിന്റെ കഥകള്‍ക്കില്ല'' എന്ന് 'തുന്നല്‍ പക്ഷിയുടെ വീട്' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറയുന്നു.
ഏറ്റവും കൂടുതലിഷ്ടപ്പെട്ട രണ്ട് എഴുത്തുകാരെ കുറിച്ചു ചോദിച്ചപ്പോള്‍ സലീമിന്റെ മറുമൊഴി ഇങ്ങനെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ പറയുമ്പോള്‍ എം ടി കയറി വരും, സി രാധാകൃഷ്ണനില്ലാതെ എന്ത് നോവല്‍ സാഹിത്യം. ടി പത്മനാഭനെ വായിക്കാതെ കഥാലോകവും പൂര്‍ണ്ണമാകില്ല. ഇപ്പോള്‍ വായിക്കുന്നതൊക്കെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുതല്‍ വി ജെ ജെയിംസ് വരെയുള്ള പുതിയ എഴുത്തുകാരെയാണ്.
പുതുതായി എഴുതിത്തുടങ്ങുന്നവരോടായി സലീം ഓര്‍മിപ്പിക്കുന്നു. എഴുത്തുവരുന്ന വഴിയില്‍ മടികൂടാതെ, ആ വലിയ പ്രവാഹത്തില്‍ അലിഞ്ഞില്ലാതെയാകണം. നന്നായി വായിക്കണം. പുതിയ മാറ്റങ്ങളെ ഉള്‍കൊള്ളുന്നതാകണം വായന. എവിടെയോ ഒരു വായനക്കാരന്‍ തന്നെ വായിക്കാന്‍ കാത്തിരിക്കുന്നുവെന്ന ബോധത്തില്‍ എഴുത്തിനെ തപസ്സായി കാണണം. അവര്‍ക്കേ എഴുത്തില്‍ വിജയിക്കാനും വായനക്കാരന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനുമാകൂ.
ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്‌കാരിക അധ:പതനത്തിന് കാരണമാകും, ഭാഷ അന്യംനിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മാതൃഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെയാണ്. ഏതൊരു സംസ്‌കാരത്തിന്റെയും അടിസ്ഥാനം മാതൃഭാഷയാണെന്നും മാതൃഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്നതിലൂടെ മലയാളത്തനിമ നിലനിര്‍ത്താനാകുമെന്നുമുള്ള ബോധം ജനങ്ങള്‍ക്കുണ്ടാകണമെന്ന് ഈ എഴുത്തുകാരന്‍ പറയുന്നു. വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നേരില്‍ കണ്ട ഒരാളും അങ്ങനെ പറയില്ല. വായനയുടെ തലങ്ങളാണ് മാറിയത്. ഗൗരവമായ വായനകള്‍ ഉണ്ടാകുന്നില്ല. സോഷ്യല്‍ മീഡിയകളിലേക്കും ടെക്‌നോളജിയിലേക്കും വായന ചുരുങ്ങുകയാണെന്നു സലീം വിലയിരുത്തുന്നു.

ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍ പോകേണ്ടത് 
എം ടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, കഥയേക്കാള്‍ ഇഷ്ടം തനിക്ക് കഥയ്ക്ക് പിന്നിലെ കഥകളോടാണ് എന്ന്. അത്തരം ഒരു അനുഭവമായിരുന്നു സലീം എഴുതിയ 'തിരയെടുത്ത സ്വപ്‌നങ്ങള്‍' എന്ന കഥയ്ക്ക് പിന്നിലെ കഥ. സൂനാമി ദുരന്തത്തില്‍, സലിം അന്നു ജോലിചെയ്തിരുന്ന ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌ക്കൂളിലെ സഹപ്രവര്‍ത്തകയുടെ 35 കുടംബക്കാരാണ് ഇല്ലാതായത്. അവളുടെ വീട്ടിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. അവളുടെ ആരും തന്നെ ജീവിച്ചിരിക്കുന്നില്ല എന്ന സത്യം അവളെ മരിച്ചതിനു തുല്യമാക്കിമാറ്റിയിരുന്നു. ശ്രീലങ്കക്കാരിയായ അവള്‍ ഇനി ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍പോകേണ്ടത്. ഈ സംഭവം സലീമിന്റെ തൂലികയില്‍ കഥയായി പ്രസിദ്ധീകരിച്ചുവന്നു. അവളുടെ കഥാപാത്രത്തിന്റെ ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ കഥയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതു കഥാകൃത്തായ സലീമിന്റെ തന്നെ നമ്പറായിരുന്നു.
കഥ വായിച്ചവരുടെ ഫോണ്‍ പ്രവാഹമായിരുന്നു പിന്നീട്. അവളെ സഹായിക്കാം, അവളെ വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഫോണ്‍ കോളുകള്‍.…അത്തരം സംസാരങ്ങളോട് കലിയാണ് തോന്നിയത്. പെണ്ണിനോടുള്ള സമൂഹത്തിന്റെ ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു. വെറുമൊരു ഉപഭോഗവസ്തുവായി കാണുന്നതിന് പകരം, പെണ്ണിനെ ഒരു വ്യക്തിയായി കാണാന്‍ പഠിക്കണമെന്ന് ഈ കഥാകാരന് അടിവരയിടുന്നു.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചമ്രവട്ടത്താണ് സലീമിന്റെ വീട്. അയ്യനത്ത് എന്നതു കുടുംബപേരാണ്. സൈഫുന്നിസയാണ് ഭാര്യ. ഷുഹൈബ് അന്‍സാര്‍, ഷിംന എന്നിവരാണ് മക്കള്‍. ഇമെയില്‍ ayyanathsaleem@gmail.com