2015 മാർച്ച് 12, വ്യാഴാഴ്‌ച

പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ് (ഹാറൂണ്‍ കക്കാട്)

സലിം അയ്യനത്ത് ഷെൽഫിയിൽ
ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്തിന്റെ എഴുത്തുമുറിയിലെക്കു പ്രിയ വായനക്കാർക്കു നമോവാകം. മൂന്നു ശ്രദ്ദേയ കൃതികളുടെ കര്ത്താവായ സലിം 'ബ്രാഹ്മിണ്‍ മൊഹല്ല' എന്ന പുതിയ നോവലിന്റെ അവസാനവട്ട മിനുക്കുപണികളിലാണിപ്പോൾ. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും...ഇതെല്ലാം നോവലിനു ഇതിവൃത്തമായി വരുന്നു.
മലയാളത്തിന്റെ പ്രണയ കഥാകാരൻ തന്റെ എഴുത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വര്ത്തമാനം ദിനപത്രം ഖത്തർ വീക്കെന്റ്റ് സ്പെഷ്യൽ എഡിഷനിലെ ഈ ആഴ്ചയിലെ 'ഷെൽഫി'യിൽ.
പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ്
ഹാറൂണ്‍ കക്കാട്
മണ്ണിനും മര്‍ത്യനും അപ്പുറത്തേക്ക് കണ്ണെറിഞ്ഞു ശോകത്തെ ഉത്ക്കര്‍ഷ സോപാനമാക്കി സലിം അയ്യനത്ത് എന്ന എഴുത്തുകാരനിതാ മലയാള സാഹിത്യത്തില്‍ ആരും പറയാത്ത ചിന്തയുടെ നവ വിസ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തോടുള്ള സമീപനത്തില്‍ മനുഷ്യര്‍ക്കുണ്ടായ അനാസ്ഥയെ കുറിച്ച് കഥാകൃത്ത് പറയുന്നത് തികച്ചും പ്രസക്തമായ ആശയങ്ങളുടെ കരുത്തോടെയാണ്. ഒരു കഥയില്‍ അടുക്കും ചിട്ടയോടെയുമുള്ള വിവരണംകൊണ്ട് ഈ മനോഭാവത്തിന്റെ ഗൗരവം വ്യഞ്ജിപ്പിക്കാനാവുകയില്ല. അതുകൊണ്ട് കഥയുടെ പതിവ് ആഖ്യാന ഘടനയാകെ പൊളിച്ചുകളയുകയാണ് സലിം അയ്യനത്ത്. മനുഷ്യത്വം, സദാചാരം, സ്‌നേഹം, സാഹോദര്യം തുടങ്ങിയ വാക്കുകളുടെ ആപേക്ഷികാര്‍ഥങ്ങളുടെ ആഴവും പരപ്പും എന്തൊക്കെയെന്ന് തന്റെ കൃതികളിലൂടെ ഈ കഥാകാരന്‍ പറഞ്ഞുതരുന്നത് അയത്‌ന ലളിതമായ ഭാഷയിലാണ്.
വായന അപാരമായ ഒരു ലഹരിയാണ്. അതില്‍ ആണ്ടുപോവുകയും പുസ്തകങ്ങളെ ജീവിതത്തില്‍ മറ്റെന്തിനേക്കാളേറെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ അനുഭവിക്കുന്ന ആത്മസായൂജ്യത്തിന്റെ മുഗ്ധമനോഹരമായ ഒരു തലമുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിനു ഭാഗ്യം സിദ്ധിക്കുന്നത്. വായനാ രതിയെന്നോ വായനാ ഭ്രാന്തെന്നോ പറയാവുന്ന വിധത്തില്‍ പുസ്തകങ്ങളോട് ജീവിതത്തെ ചേര്‍ത്തുവെയ്ക്കുക എന്തൊരു സുഖദായകമായിരിക്കും? ജീവിതസന്ധാരണത്തിനുള്ള മാര്‍ഗംകൂടി ഇത്തരം സാഹചര്യങ്ങളിലായാല്‍ അതില്‍പരം ആഹ്ലാദിക്കാന്‍ മറ്റെന്തുവേണം? ഏറെ ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്ത് അത്തരമൊരു പുസ്തകപ്പുഴുവാണ്. ഷാര്‍ജയിലെ ദല്‍ഹി െ്രെപവറ്റ് സ്‌കൂളില്‍ സീനിയര്‍ ലൈബ്രേറിയനായ സലിം ജോലിയിലും അല്ലാത്തപ്പോഴും പുസ്തകങ്ങളുടെ മണമാസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
പ്രവാസലോകത്തെ തിരക്കുകളില്‍നിന്ന് എഴുത്തിന്റെ ഒഴിയാ തിരക്കുകളിലേക്ക് ഒഴുകുകയാണ് ഈ കഥാകൃത്തിന്റെ ജീവിതം. എഴുതിയും സര്‍ഗസുഗന്ധമുള്ളവരെ നിരന്തരം എഴുതാന്‍ പ്രേരിപ്പിച്ചും മണലാരണ്യത്തിലെ സമയങ്ങളത്രയും സലിം സാര്‍ഥകമാക്കുന്നു. മരുക്കാറ്റ് പോലും സലീമിനോട് പറയുന്നത് എഴുത്തു സപര്യയുടെ നൂറുകൂട്ടം പ്രണയകഥകള്‍.
പ്രവാസലോകത്തെ പ്രഥമ സാഹിത്യസഹകരണ സംരംഭമായ പാം പുസ്തകപ്പുരയുടെ പ്രസിഡന്റാണ് സലിം. കുരുന്നു സര്‍ഗപ്രതിഭകള്‍ക്ക് ശില്‍പശാല, കഥാമത്സരം, യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു പാം അക്ഷര തൂലിക കഥ/ കവിത പുരസ്‌കാരങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സാഹിത്യസെമിനാറുകള്‍ തുടങ്ങി എമ്പാടും മാത്രകാപ്രവര്‍ത്തനങ്ങളുമായി പ്രവാസലോകത്തെ സാഹിത്യമേഖലയില്‍ സലീമും കൂട്ടുകാരും നിറഞ്ഞുനില്ക്കുകയാണ്. പാമിന്റെ തണലില്‍ മരുഭൂമിയില്‍ മലയാളം പൂക്കുന്നു.

വിശപ്പിന്റ സംഗീതം 
പതിമൂന്ന് മക്കളായിരുന്നു സലീമിന്റെ വീട്ടില്‍. ദാരിദ്ര്യം മൂടിവെക്കപ്പെട്ട ഒരു ബാല്യമായിരുന്നു ഈ എഴുത്തുകാരന്റേത്. സദാസമയവും പാരായണം ചെയ്ത് അക്ഷരങ്ങളും പേജുകളും അഴുക്കായും മറ്റും തേഞ്ഞുമാഞ്ഞുപോയ ഒരു ഖുര്‍ആനായിരുന്നു സലീമിന്റെ ഉമ്മ. ഉമ്മ മരണപ്പെട്ടു. ഇപ്പോഴും ഉമ്മ പാരായണം ചെയ്ത ആ ഖുര്‍ആന്‍ കഥാകാരന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. വിയര്‍പ്പുകണങ്ങളാലും മറ്റും തേഞ്ഞുപോയ ഖുര്‍ആന്‍ പതിപ്പ്.
എഴുത്തിന്റെ ലോകത്തേക്ക് കവിതയുമായാണ് സലീമിന്റെ കന്നിപ്രവേശം. കൊച്ചുനാളിലേ നന്നായി ചിത്രങ്ങള്‍ വരക്കുമായിരുന്നു. പിന്നീടെപ്പഴോ കവിതയിലേക്കും കഥയിലേക്കും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കഥാക്യാംപില്‍ പങ്കെടുത്തത്. സുന്ദരിയായ നിളാനദീ തീരത്തുവെച്ചായിരുന്നുവത്. അശോകന്‍ ചരുവിലായിരുന്നു ക്യാംപിലെ താരം. പഞ്ചായത്ത് കലോത്സവത്തില്‍ സലീം കഥയെഴുത്തിനു കൂടിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ എന്നതായിരുന്നു വിഷയം. റെയില്‍വേ സ്‌റ്റേഷനിലെ ബാലഭിക്ഷാടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയെഴുതി. ഭിക്ഷ കിട്ടിയ കാശ് അച്ഛന്‍ തട്ടിപ്പറിച്ചുകൊണ്ടുപോയി മദ്യപിക്കുന്ന കഥ. വിശപ്പിന്റെ സംഗീതം എന്നു പേരിട്ടു. അതായിരുന്നു ആദ്യകഥ. അതിന് സമ്മാനവും കിട്ടി. ഒരു കൊച്ചു ട്രോഫിയും സര്‍ട്ടിഫിക്കറ്റും. ആ കഥയാണ് നിളാനദീതീരത്തുനടന്ന ക്യാംപില്‍ അവതരിപ്പിച്ചത്. വലിയ സാഹിത്യകാരന്മാര്‍ക്കിടയിലെ സലിം എന്ന പൊടിമീശക്കാരന്റെ കഥക്ക് നല്ല അഭിപ്രായമാണ് കിട്ടിയത്.
പിന്നീടൊരിക്കല്‍ പോസ്റ്റമാന്‍ എഴുനൂറ് രൂപയുടെ മണിയോര്‍ഡറുമായി സലീമിന്റെ വീട്ടില്‍വന്നു. മനോരമയില്‍ നിന്ന് അയച്ചതായിരുന്നു അത്. ആദ്യമായി അച്ചടിമഷി പുരണ്ടതും പ്രതിഫലം കിട്ടിയതും മനോരമ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ പ്രണയലേഖനം എന്ന കഥയ്ക്കായിരുന്നു.
എഴുത്തിന് സലീമിനെ പ്രോത്സാഹിപ്പിച്ചവര്‍ നിരവധിയാണ്. ഒരാളെ പേരെടുത്ത് പറയാനാകില്ല, അത് അനുചിതമായി സലീമിനെ അറിയുന്നവര്‍ കരുതും. സുഹൃത്തുക്കളുടെ സാക്ഷാത്കരിക്കാത്ത പ്രണയങ്ങള്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തിരുന്നു. അങ്ങനെ ജീവിതപങ്കാളികളായവരുണ്ട്. അന്നുമുതലേ എഴുത്തിന്, ഭാഷയ്ക്ക് ഒരു വശ്യതയുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. എന്നിട്ടും സലിം സ്വന്തമായി പ്രണയലേഖനം എഴുതിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പെണ്‍കുട്ടികള്‍ അടുത്ത് വരുമ്പോള്‍ ചുണ്ടുകള്‍ വിറക്കുമായിരുന്ന ഒരു നാണംകുണുങ്ങിയെന്ന് വേണമെങ്കില്‍ പറയാം. കാലക്രമേണ പെണ്‍സൗഹൃദങ്ങള്‍ ഈ വിറയലും നാണവും മാറ്റിയെടുത്തു. മിശ്ര വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മാറ്റം തന്നെയായിരുന്നു. സ്‌കൂള്‍, കോളെജ് എന്നു പറയപ്പെടുന്ന സര്‍ക്കസ് കൂടാരങ്ങളില്‍നിന്നാണ് നാമിന്ന് കാണുന്ന സലിം രൂപപ്പെടുന്നത്.
അന്നത്തെ ചില വാരാന്ത്യപതിപ്പുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ച് വരുമായിരുന്നു. എഴുത്തുകാരനായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ കവിതയെ കുറിച്ചുള്ള വിലയിരുത്തലില്‍ സലീമിന്റെ കവിതകളെയും പരാമര്‍ശിക്കുമായിരുന്നു. ചെറുകഥകളോടാണ് സലീമിനു കൂടുതല്‍ പ്രണയം. ഒതുക്കിപ്പറയലിന്റെ മനോഹാരിത പെട്ടെന്ന് വായിച്ചാസ്വദിക്കാനാവുന്നത് ചെറുകഥകളാണെന്ന് തോന്നിയിട്ടുണ്ട്. ടി പത്മനാഭന്റെ കഥകള്‍ അന്നും ഇന്നും ഇഷ്ടമാണ്. ഗൗരി എത്ര തവണ വായിച്ചിട്ടുണ്ടെന്ന് സലീമിനു നിശ്ചയമില്ല. അതിലെ ഓരോ വരികളും കാണാപാഠമാണ്.
കഥകള്‍ അയച്ചുകൊടുക്കുവാന്‍ വളരെ മടിയുള്ള ഒരാളായിരുന്നു. എന്നിരുന്നാലും മലയാള മനോരമ, മാധ്യമം, ചന്ദ്രിക പിന്നെ പ്രദേശിക മാസികകള്‍ എന്നിവയിലൊക്കെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതാനിരുന്നാല്‍ ഒരൊഴുക്കിലൂടെ അങ്ങ് സഞ്ചരിക്കും. എഴുത്ത് പൂര്‍ത്തിയാകുന്നത് വരെ ചുറ്റുഭാഗത്ത് നടക്കുന്നതൊന്നും അറിയില്ല. വല്ലാത്തൊരു ഉന്മാദാവസ്ഥയിലാണ്, അത് പറയാനാകില്ല, അനുഭവിച്ചറിയണം. ഇപ്പോള്‍ പേനകൊണ്ട് എഴുത്തില്ല, കീബോര്‍ഡിലെ വിരലുകളുടെ സ്പര്‍ശം, അക്ഷരങ്ങള്‍ പിറവിയെടുക്കുമ്പോള്‍ മഴ പെയ്തിറങ്ങുന്നത് പോലെയാണ്. വെട്ടിത്തിരുത്തലുകളുടെ പ്രയാസം ഒഴിവാക്കാന്‍ ഇതേറെ സഹായിച്ചു. നോവല്‍ രചനയ്ക്ക് വളരെ സഹായകമാണ് കംപ്യൂട്ടറിലുള്ള ഈ എഴുത്ത്.


കൃതികളും അംഗീകാരങ്ങളും
ഒലീവ് പ്രസിദ്ധീകരിച്ച നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ (കവിതാസമാഹാരം), പാം സാഹിത്യ സഹകരണസംഘം പുറത്തിറക്കിയ തുന്നല്‍പക്ഷിയുടെ വീട് (കഥാസമാഹാരം), കൈരളി പ്രസിദ്ധീകരിച്ച ഡിബോറ (കഥാസമാഹാരം, രണ്ടാം എഡിഷന്‍) എന്നിവയാണ് സലീമിന്റെ കൃതികള്‍. ഈ കൃതികളിലെല്ലാം പ്രണയം, പ്രകൃതി, രാഷ്ട്രീയം തുടങ്ങിയവയൊക്കെ കടന്നുവരുന്നു. പിന്നെ വായനക്കാരന്‍ ഇഷ്ടപ്പെടുന്ന എന്തും. പ്രണയ കഥാകാരന്‍ എന്ന ഒരു വിളിപ്പേരുമുണ്ട് സലീമിന്.
അവാര്‍ഡുകള്‍ പ്രശസ്തി ഉണ്ടാക്കുന്നു എന്നത് സത്യമാണ്. ഒരു എഴുത്തുകാരന്റെ കൃതി മറ്റുള്ളവരിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് അവാര്‍ഡുകള്‍. എന്നാല്‍ അവാര്‍ഡുകളാണ് ഒരു കലാസൃഷ്ടിയുടെ മാനദണ്ഡം എന്ന് സലിം വിശ്വസിക്കുന്നില്ല.
കൈരളി അറ്റ്‌ലസ് പുരസ്‌കാരം, ദുബൈ കൈരളി പുരസ്‌കാരം, അബുദാബി ശക്തി കഥാപുരസ്‌കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്‌കാരം, ഷെറിന്‍ ജീവരാഗ സാഹിത്യ പുരസ്‌കാരം, പ്രൊഫസര്‍ രാജന്‍ വര്‍ഗ്ഗീസ് പുരസ്‌കാരം, കേരളകൗമുദി കഥാപുരസ്‌കാരം, യുവകലാ സാഹിതി കഥാപുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, എയിം കഥാപുരസ്‌കാരം, സ്വരുമ പുരസ്‌കാരം, എന്‍ പി സി സി കൈരളി പുരസ്‌കാരം, ബ്രൂക്ക് ബെസ്റ്റ് സ്‌റ്റോറി പുരസ്‌കാരം എന്നിവ സലീമിനു ലഭിച്ചിട്ടുണ്ട്.
കേരളകൗമുദി ആഴ്ചപ്പതിപ്പ് സംസ്ഥാനതലത്തില്‍ യുവകഥാകൃത്തുക്കള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ആയിരത്തില്‍ ഒന്നാമനായി സലിം തന്റെ പ്രതിഭയുടെ തിളക്കം പ്രസരിപ്പിച്ചു. പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ട് 'എച്ച് ടു ഒ' എന്ന കഥ വ്യത്യസ്തമായി.
നോവല്‍, കഥാസമാഹാരം എന്നീ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. പ്രസിദ്ധീകരിക്കാനാവുന്ന കഥകള്‍ കയ്യിലുണ്ട്, ധൃതിയില്ല, എന്തിനാ ധൃതി കാണിക്കുന്നത്. വലിയൊരു വായനാസമൂഹം കാത്തിരിക്കുന്നൊന്നുമില്ലല്ലോ…കുറച്ച്കൂടി മികച്ചത് ഉണ്ടാകട്ടെ എന്ന് കാത്തിരിക്കുന്നു സലീം. നോവലിന്റെ എഡിറ്റിംഗിലാണ് ഇപ്പോള്‍ മനസ്സ് മുഴുവന്‍. അതിനിടയില്‍ ചില ഒഴിച്ചു കൂടാനാവാത്ത പുസ്തക നിരൂപണങ്ങള്‍.
ബ്രാഹ്മിണ്‍ മൊഹല്ല എന്നാണ് പുതിയ നോവലിന്റെ പേര്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും നോവലിനു ഇതിവൃത്തമായി വരുന്നു.

സലീമിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നത്
സലീം അയ്യനത്ത് എല്ലാ അര്‍ഥത്തിലും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഡിബോറയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നത്. ഈ കഥാകൃത്ത് പ്രവാസി എഴുത്തുകാരുടെ സംവരണമണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിക്കപ്പെടേണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയില്‍ എഴുതുന്ന ഏതു കഥാകാരനുമൊപ്പം കസേര വലിച്ചിട്ടിരിക്കുവാന്‍പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നു. ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം.
അക്ഷരാര്‍ഥത്തില്‍ ഇത് വരുംകാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തദര്‍ശിത്വതോടെ വരുംകാലം എഴുതുമ്പോള്‍ തന്നെ അത്ഭുതകരമായ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതില്‍ പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത മനുഷ്യപെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം. ചന്ദ്രയാന്‍ യാത്രക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലൊരാളായ നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകള്‍. എന്നിട്ടും അവള്‍ക്ക് ജൈവമായ പ്രണയമുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്. എത്രമാത്രം ദുഃഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി. ഈ ദുഃഖം തന്നെയാണ് കഥയുടെ സത്യം. പരിപൂര്‍ണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാല്‍ നേരനുഭവത്തെക്കാള്‍ ഏറെ യാഥാര്‍ഥ്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചുകൊണ്ടിരിക്കുന്നു. വിര്‍ച്വല്‍ റിയാലിറ്റിയും ഹൈപ്പര്‍ റിയാലിറ്റിയുമൊക്കെ ചേര്‍ന്ന് യാഥാര്‍ഥ്യത്തെ അനുഭവ ബോധ്യങ്ങള്‍ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് 'ഡിബോറ'. ഇതു ഒരേ സമയം വരുംകാലത്തിന്റെ യാഥാര്‍ഥ്യത്തെയും സമകാലത്തിന്റെ അതിയാഥാര്‍ഥ്യത്തെയും നേരിടുന്നു.
എന്നാല്‍ നേര്‍ക്കുനേര്‍ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയല്‍ രീതിയുടെ സമര്‍ഥമായ നിര്‍വഹണംകൊണ്ട് കഥ നമുക്ക് അത്രമേല്‍ സ്വാഭാവികമായ ജീവിത യാഥാര്‍ഥ്യവുമായിത്തീരുന്നു. 'ഡിബോറ' എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും നമ്മെ ഓര്‍മപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാര്‍ഘ്യമുണ്ട്. നമുക്ക് സ്‌നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്.
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖസൗകര്യങ്ങള്‍, അറിവ്, സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖസൗകര്യങ്ങള്‍ പോലും. പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അത് സ്‌നേഹമാണ്.
ഏറ്റവും നവീനമായ ഭാവുകത്വത്തെ സ്വീകരിച്ചുകൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറച്ചിലുകാരന്റെ സത്യസന്ധതയോടെ നേര്‍ക്കുനേരെ കഥപറയാനും ഈ കഥാകൃത്തിന് കഴിയുന്നു. ഈ കഥകള്‍ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ളവയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കാനും സ്വയം നവീകരിക്കാനുമുള്ളവയാണെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നു.
''വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലിയും ആഖ്യാനവുമാണ് സലിം അയ്യനത്തിന്റേത്. ക്രാഫ്റ്റില്‍ മാത്രം ശ്രദ്ധിക്കുകയും കഥ ശരീരത്തില്‍ അഭിരമിക്കുകയും കഥയിലെ ആന്തരിക ലോകം ശൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥ സലീമിന്റെ കഥകള്‍ക്കില്ല'' എന്ന് 'തുന്നല്‍ പക്ഷിയുടെ വീട്' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറയുന്നു.
ഏറ്റവും കൂടുതലിഷ്ടപ്പെട്ട രണ്ട് എഴുത്തുകാരെ കുറിച്ചു ചോദിച്ചപ്പോള്‍ സലീമിന്റെ മറുമൊഴി ഇങ്ങനെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ പറയുമ്പോള്‍ എം ടി കയറി വരും, സി രാധാകൃഷ്ണനില്ലാതെ എന്ത് നോവല്‍ സാഹിത്യം. ടി പത്മനാഭനെ വായിക്കാതെ കഥാലോകവും പൂര്‍ണ്ണമാകില്ല. ഇപ്പോള്‍ വായിക്കുന്നതൊക്കെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുതല്‍ വി ജെ ജെയിംസ് വരെയുള്ള പുതിയ എഴുത്തുകാരെയാണ്.
പുതുതായി എഴുതിത്തുടങ്ങുന്നവരോടായി സലീം ഓര്‍മിപ്പിക്കുന്നു. എഴുത്തുവരുന്ന വഴിയില്‍ മടികൂടാതെ, ആ വലിയ പ്രവാഹത്തില്‍ അലിഞ്ഞില്ലാതെയാകണം. നന്നായി വായിക്കണം. പുതിയ മാറ്റങ്ങളെ ഉള്‍കൊള്ളുന്നതാകണം വായന. എവിടെയോ ഒരു വായനക്കാരന്‍ തന്നെ വായിക്കാന്‍ കാത്തിരിക്കുന്നുവെന്ന ബോധത്തില്‍ എഴുത്തിനെ തപസ്സായി കാണണം. അവര്‍ക്കേ എഴുത്തില്‍ വിജയിക്കാനും വായനക്കാരന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനുമാകൂ.
ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്‌കാരിക അധ:പതനത്തിന് കാരണമാകും, ഭാഷ അന്യംനിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മാതൃഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെയാണ്. ഏതൊരു സംസ്‌കാരത്തിന്റെയും അടിസ്ഥാനം മാതൃഭാഷയാണെന്നും മാതൃഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്നതിലൂടെ മലയാളത്തനിമ നിലനിര്‍ത്താനാകുമെന്നുമുള്ള ബോധം ജനങ്ങള്‍ക്കുണ്ടാകണമെന്ന് ഈ എഴുത്തുകാരന്‍ പറയുന്നു. വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നേരില്‍ കണ്ട ഒരാളും അങ്ങനെ പറയില്ല. വായനയുടെ തലങ്ങളാണ് മാറിയത്. ഗൗരവമായ വായനകള്‍ ഉണ്ടാകുന്നില്ല. സോഷ്യല്‍ മീഡിയകളിലേക്കും ടെക്‌നോളജിയിലേക്കും വായന ചുരുങ്ങുകയാണെന്നു സലീം വിലയിരുത്തുന്നു.

ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍ പോകേണ്ടത് 
എം ടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, കഥയേക്കാള്‍ ഇഷ്ടം തനിക്ക് കഥയ്ക്ക് പിന്നിലെ കഥകളോടാണ് എന്ന്. അത്തരം ഒരു അനുഭവമായിരുന്നു സലീം എഴുതിയ 'തിരയെടുത്ത സ്വപ്‌നങ്ങള്‍' എന്ന കഥയ്ക്ക് പിന്നിലെ കഥ. സൂനാമി ദുരന്തത്തില്‍, സലിം അന്നു ജോലിചെയ്തിരുന്ന ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌ക്കൂളിലെ സഹപ്രവര്‍ത്തകയുടെ 35 കുടംബക്കാരാണ് ഇല്ലാതായത്. അവളുടെ വീട്ടിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. അവളുടെ ആരും തന്നെ ജീവിച്ചിരിക്കുന്നില്ല എന്ന സത്യം അവളെ മരിച്ചതിനു തുല്യമാക്കിമാറ്റിയിരുന്നു. ശ്രീലങ്കക്കാരിയായ അവള്‍ ഇനി ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍പോകേണ്ടത്. ഈ സംഭവം സലീമിന്റെ തൂലികയില്‍ കഥയായി പ്രസിദ്ധീകരിച്ചുവന്നു. അവളുടെ കഥാപാത്രത്തിന്റെ ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ കഥയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതു കഥാകൃത്തായ സലീമിന്റെ തന്നെ നമ്പറായിരുന്നു.
കഥ വായിച്ചവരുടെ ഫോണ്‍ പ്രവാഹമായിരുന്നു പിന്നീട്. അവളെ സഹായിക്കാം, അവളെ വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഫോണ്‍ കോളുകള്‍.…അത്തരം സംസാരങ്ങളോട് കലിയാണ് തോന്നിയത്. പെണ്ണിനോടുള്ള സമൂഹത്തിന്റെ ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു. വെറുമൊരു ഉപഭോഗവസ്തുവായി കാണുന്നതിന് പകരം, പെണ്ണിനെ ഒരു വ്യക്തിയായി കാണാന്‍ പഠിക്കണമെന്ന് ഈ കഥാകാരന് അടിവരയിടുന്നു.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചമ്രവട്ടത്താണ് സലീമിന്റെ വീട്. അയ്യനത്ത് എന്നതു കുടുംബപേരാണ്. സൈഫുന്നിസയാണ് ഭാര്യ. ഷുഹൈബ് അന്‍സാര്‍, ഷിംന എന്നിവരാണ് മക്കള്‍. ഇമെയില്‍ ayyanathsaleem@gmail.com

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

അന്നൊരു ആഗസ്റ്റ് പതിനഞ്ചിന്


 ആ ഗ്രാമത്തിൽ നിന്നും പട്ടണത്തിലെ സ്കൂളിൽ പഠിക്കാൻ പോകുന്ന ഒരേയൊരു മുസ്ലീം പെണ്‍കുട്ടിയായിരുന്നു  മെഹ്നാസ്. രാജ്യത്തോടുള്ള കൂറ് തൻറെ വിശ്വാസത്തിൻറെ ഭാഗമാണെന്നു കരുതുന്ന അവറാൻ ഹാജിയുടെ ഒരേയൊരു പേരക്കുട്ടി. സ്കൂൾ എൻ സി സി യിലും, കലാ കായിക മത്സരങ്ങളിലും പങ്കെടുത്തിരുന്നവളെ ഇതൊന്നും പെണ്‍കുട്ടികൾക്ക് ചേർന്നതല്ല എന്ന് പറഞ്ഞു ആരൊക്കെയോ എതിർത്തപ്പോഴും തൻറെ പേരക്കുട്ടി സൈനിക വിദ്യാഭ്യാസം നെടുന്നതിലും, കായിക മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നതിലും   അഭിമാനിക്കുകയായിരുന്നു തടത്തിൽ അവറാൻ ഹാജി. പുലർച്ചെ വിളിച്ചുണർത്തിയതും   മെഹ്നാസിൻറെ യൂണിഫോമും പർദയുമൊക്കെ ഒരുക്കി വച്ചതും ആ വയോവൃദ്ധനായിരുന്നു. ഈ ആഗസ്റ്റ്‌ പതിനഞ്ചിന് മെഹ്നാസിന് പതിനാറു വയസ്സ് പൂര്ത്തിയാകുന്നു. ഓരോ ആഗസ്റ്റ്‌ പതിനഞ്ചും മേഹ്നാസിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടെയിരുന്നു. ഋതുമതിയായതും, ആദ്യമായ് ഒരാന്കുട്ടി ഇഷ്ടമാണെന്നറിയിച്ചതും അങ്ങിനെയൊരു ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു. വാപ്പച്ചിയുടെ വാക്കുകള കേട്ട് അവൾ വല്ലാതെ സങ്കടപ്പെട്ടു. ബഹ്റൈനിൽ തന്നെയുള്ള ബിസിനസ്സുകാരനായ സുഹൃത്തിന്റെ ഏകാമാകാൻ, എൻജിനീയർ. അയാള് തന്നെ കാണാൻ വരുമെന്നും വാപ്പച്ചി പറഞ്ഞപ്പോൾ മനസ്സിലെവിടെയോ പാരതന്ത്ര്യത്തിന്റെ ചങ്ങല ക്കിലുക്കം തൻറെ സ്വപ്നങ്ങളെ ബന്ധിക്കപ്പെട്ടപോലെ മെഹ്നാസിന് തോന്നി. പതിനാറാം വയസ്സിലെ ഈ സ്വാതന്ത്ര്യദിനം തൻറെ ജീവിതത്തിലെ എല്ലാ സ്വകാര്യതകളെയും  തകിടം മരിക്കും എന്നവൾ ഭയപ്പെട്ടു.    എൻ സി സി യിലൂടെ ഇന്ത്യൻ മിലിട്ടരിയിലോ, എയർഫോഴ്സിലോ ചേരണമെന്നാണ്  തൻറെ ആഗ്രഹമെന്ന് ഇന്നലെ പോലും രാധിക ടീച്ചറോട് പറഞ്ഞിട്ടെയുള്ളൂ. ഒന്ന് ഉള്ളു തുറക്കാൻ ..... ഉമ്മയെപോലെ സ്നേഹിക്കാൻ ... രാധിക ടീച്ചറേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് വാപ്പച്ചി ഒരുക്കിയ ഈ നശിച്ച പെണ്ണുകാണൽ ചടങ്ങ്. തന്റെ ജീവിതത്തെ മാറ്റങ്ങളേറെയുണ്ടാക്കിയ നല്ലയീ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തല്ലോ.... സ്കൂളിൽ ഇന്ന് പോകേണ്ട എന്നാണു നിർദ്ദേശം എന്തൊക്കെ ആയാലും തനിക്കിന്നു പോയെ തീരൂ... പെണ്ണുകാണാൻ   വരുന്നവർ ആരാണെങ്കിലും വരട്ടെ.... കണ്ടു പോകട്ടെ, അല്ലെങ്കിൽ വാപ്പച്ചിയുടെ ദാര്ഷ്ട്യങ്ങൾക്ക് ഇരയാകേണ്ടി വരും.

            നേരിയ മഴച്ചാര്  ഉണ്ടായിട്ടും പുകമൂടിയ ഇടവഴിയിലൂടെ അവറാൻ ഹാജിയുടെ കൂടെ അവൾ നടന്നു. തോരണങ്ങൾ മഴ  നനഞ്ഞങ്ങനെ  കിടന്നിരുന്നു.സൂര്യകിരണങ്ങലെൽക്കുമ്പോ സ്വതസിദ്ധമായി രൂപാന്തരം പ്രാപിച്ച് തോരണങ്ങളും പതാകകളും കാറ്റിലാടി നിൽക്കും. അകെഷ്യാമരങ്ങള്ക്ക് വരെ ത്രിവർണ്ണ പതാകയുടെ നിറമാണ്. സ്വാതന്ത്ര്യം അതൊരു വല്ലാത്ത അനുഭവമാണ്. പാരതന്ത്ര്യ മെന്തെന്നറിഞ്ഞവർക്കെ ആ വികാരത്തെ അടുത്തരിയാനാകൂ. തന്റെ ഉപ്പൂപ്പയുടെ അനുഭവ കഥകള കേട്ട് ...... വിഭജനം നിരർത്ഥകമാക്കിയ നീറുന്ന ആത്മാവുകളെ തൊട്ടറിഞ്ഞ് ഉപ്പൂപ്പയ്ക്കൊപ്പം ഇടവഴി താണ്ടിയിറങ്ങി. മെഹ്നാസും അതെല്ലാം അനുഭവിച്ചവലാണ്, ഉപ്പൂപ്പയറിഞ്ഞത്     സ്വന്തം രാജ്യത്തിൻറെ വിഭജനമായിരുന്നുവെങ്കിൽ  .... മെഹ്നാസിന് നിറങ്ങള കെട്ടുപോയ കുട്ടിക്കാലമായിരുന്നു. വാപ്പചിയും ഉമ്മച്ചിയും വേര്പിരിഞ്ഞത് മുതൽ താനൊരധികപറ്റാന്  ഈ തറവാട്ടിൽ..... രണ്ടാനമ്മയുമായി വാപ്പച്ചി ബഹറിനിലേക്ക് പരന്നപ്പോൾ താനൊരു ബാധ്യത യാകുകയായിരുന്നു. അതുകൊണ്ടല്ലേ ഈ ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്തയക്കാൻ അവരിത്ര തിടുക്കം കാണിക്കുന്നത്. ഉമ്മച്ചിയെ മറ്റൊരാൾ വിവാഹം ചെയ്തു കൊണ്ടുപോയപ്പോൾ താൻ തീര്ത്തും ഒറ്റപ്പെടുകയായിരുന്നില്ലേ ....?  
               രാവിലെ അഞ്ച്പത്തിനുള്ള ആദ്യത്തെ ബസ് കാത്തു അവർ കവലയിൽ നിന്നു.  മെഹ്നാസ് അവളുടെ പർദയിലേക്ക് ഷോൾ തിരികി വച്ചു. ''ഉപ്പൂപ്പ ....ഉപ്പൂപ്പ  ഗാന്ധിജിയെ കണ്ടൂന്നു പറയുന്നത് നേരാണോ ...''

പൊയ്പ്പോയ  സുന്ദര ദിനങ്ങളെ ഒര്ത്തെടുത്തുകൊണ്ട് ഒരു നീണ്ട നെടുവീര്പ്പോടെ അയാള് പറയും ''ഹ്ആ .... ഉം പിന്നെല്ലാണ്ടെ'' ''ഒരു നോട്ടം അന്ന് കോഴിക്കോട്ടെ കടപ്പുറത്ത് വന്നപ്പോ .... ദാ ഇത്രേം അടുത്തുന്ന്''. അന്നനുഭവിച്ച അതെ വികാരങ്ങള ഉപ്പൂപ്പയുടെ കണ്ണുകളിൽ മിന്നിമറയുന്നത് മെഹ്നാസ് കണ്ടു.താൻ മനപൂര്വ്വം ചോദിക്കുകയാനെന്നു ഉപ്പൂപ്പ മനസ്സിലാക്കിയോ..... തൻറെ ഈ ഒരു ചോദ്യമല്ലേ ഉപ്പൂപ്പയെ ഇന്നും ജീവിപ്പിക്കുന്നത്‌ ....


''ഉപ്പൂപ്പ ..... ഗാന്ധിജി ചെറുപ്രായത്തിലേ കല്യാണം കഴിച്ചിരുന്നോ.....??'' ഉം... സമൂഹത്തിൽ അന്നതൊക്കെ സാധാരണമായിരുന്നു. കാലം മാറിയതനുസരിച്ച് നമ്മൾ മാറാൻ മറന്നുപോയി. വിവാഹം കുട്ടിക്കളിയല്ലെന്ന് ഇനിയെന്നാണ് നമ്മൾ തിരിച്ചറിയുക....... കയറ്റമിറങ്ങി വരുന്ന ഇന്ത്യൻ ബസ്സിന്റെ കണ്ണുകള ദൂരെ തെളിഞ്ഞുകത്തി. പഴയ മയിൽ വാഹനമാണ് ഇന്ത്യൻ എന്ന പേരിലേക്ക് മാറിയത്. പ്രകാശത്തിന്റെ ഋജു രേഖയിൽ ആകാശത്തെക്കുയർന്നു പൊന്തുന്ന ഈയ്യം പട്ടകൾ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിരിച്ചു അല്പ്പജീവിതം ആസ്വദിച്ചു.... ദീരെ നിന്നും ബാങ്കിന്റെ അവസാനത്തെ അലയൊലികൾ..... അസ്സലാത്തു ഹൈരും മിനനൗം.... ഉറക്കത്തിനേക്കാൾ നിനക്കുത്തമം പ്രാർഥനയാണ്. അതോടൊപ്പം ഭഗവതി ക്ഷേത്രത്തിൽ നിന്നുയരുന്ന ഭക്തിഗാനം...... രണ്ട് ശബ്ദങ്ങൾ ക്കിടയിലുള്ള മൌനമാണ് പ്രാര്ത്ഥന. ഉറക്കത്തെക്കാൾ ഉത്തമം പ്രാര്ത്ഥനയാണെന്നറിയാതെ ഗ്രാമമിപ്പോഴും കൂർക്കം വലിച്ചുറങ്ങുകയാണ്. പുഴയിൽ മുങ്ങി നിവർന്ന് അമ്പലം ചുറ്റി ഈറനുടുത്ത വസ്ത്രവുമായി നടന്നുപോകുന്ന വൃദ്ധരായ സ്ത്രീകൾ..... ബാഗ് അവളുടെ തോളിൽ ഭദ്രമാക്കി തൂക്കിയിട്ട് ബസ്സിൽ കയറുന്നതും നോക്കി അവറാൻ ഹാജി പള്ളിയിലേക്ക് നടന്നു. '' എന്താ ചീരോ ..... കുളിരുന്നുണ്ടോ.....'' 'ഉം അവറാൻ മാപ്ലേ ..... സാമിക്കലമല്ലേ വരാമ്പോകുന്നത്.....'' മീൻകാരൻ അസൈനാര്ക്ക തൻറെ വലിയ കുട്ടകൾ രണ്ടെണ്ണം ബസ്സിനു പിറകിൽ തൂക്കിയിട്ടു. മീന കച്ചവടത്തിൽ എല്ലാവരും പുതിയ രീതികൾ പരീക്ഷിച്ചെങ്കിലും അസൈനാര്ക്ക മാത്രം ഇപ്പഴും പഴയതുപോലെ തന്നെ. ചില പച്ചക്കറി കച്ചവടക്കാരും, കോഴിക്കോട്ടെയ്ക്കും, മഞ്ചേരിയിലേക്കുമുള്ള   ദീർഘ ദൂര യാത്രക്കാരും, വാടിയ മുല്ലപ്പൂ ചൂടിയ ഒന്ന് രണ്ട് സ്ത്രീകളും ഒഴിച്ചാൽ ബസ്സിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല്ല. സ്വാതന്ത്ര്യദിന അവധിയായതു കൊണ്ട് മറ്റു വിദ്യാര്ത്തികലെല്ലാം നീണ്ട സുഷുപ്തിയിലായിരിക്കും. അവർക്കിതൊന്നും മനസ്സിലാകില്ല. തൻറെ ഉപ്പൂപ്പയെ പോലുള്ള പതിനായിരങ്ങൾ ജീവന നല്കി നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തിന്റെ വില. എന്നിട്ടും ഇന്നും പെണ്‍കുട്ടികള പതിനാലിലും പതിനഞ്ചിലും ഇഷ്ടമില്ലാത്ത വിവാഹം കഴിക്കാൻ നിര്ബന്ധിക്കപ്പെടുന്നു. രാവിലെ തന്നെ കണ്ടക്ടറുടെ പുളിച്ച തെറിയെ ഭയപ്പെട്ടിരുന്നുവെങ്കിലും അവൾ  എൻസി സി ഐഡന്റിറ്റി  കാര്ഡ് കാണിച്ച് കണ്‍സെഷൻ എടുത്തു. എന്നിട്ടും മദ്ധ്യവയസ്കനായ കണ്ടക്റ്റർ പതിവ് പോലെ പിറുപിറുക്കുന്നുണ്ടായിരുന്നു .  
കയറിയ ഉടനെ ഇന്നലെ വായിച്ചുവെച്ച പുസ്തകം കയ്യിലെടുത്തു. ''എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' ഒന്ന് രണ്ടു പേജുകൾ മറിച്ചുനോക്കി. തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്ന താടിക്കാരാൻ അവളെ തന്നെ നോക്കുന്നു. അവളൊന്നു ചെരിഞ്ഞിരുന്നു പുറത്തെ പുലര്ച്ചയിലേക്ക് കണ്ണുകള പായിച്ചു. സൂര്യ കിരണങ്ങൾ മഴ മേഘങ്ങളെ ഒപ്പിയെടുക്കുന്ന കാഴ്ച. അവൾ എന്തൊക്കെയോ വെറുതെ ചിന്തിച്ചു. തലേന്ന് രാത്രി യൂനിഫോമെല്ലാം ഇസ്തിരിയിട്ട്,ബെൽറ്റും, ഷൂവും കറുത്തു തിളക്കം കൂടുന്നത് വരെ ബ്രഷ് കൊണ്ട് മിനുക്കിയിരിക്കുമ്പോഴും മനസ്സിലോരാഗ്രഹമായിരുന്നു ''ബെസ്റ്റ് കേഡറ്റ് ''   ആകണം. നേരം വൈകിയാണുറങ്ങിയത്, അപ്പോഴും ഒരു കൈ സഹായത്തിനു പാവം ഉപ്പൂപ്പ തന്നെ വേണ്ടിവന്നു. തലേന്നത്തെ ഉറക്കമിളിപ്പും ബസ്സിന്റെ തുറന്ന ജാലകത്തിലൂടെയുള്ള തണുത്ത കാറ്റും അവളുടെ കണ്‍ പോളകളിൽ ഉറക്കം തത്തികളിച്ചു.
ബസ്സ് ഒരിറക്കം ഇറങ്ങി വളവു തിരിഞ്ഞതും അവളുടെ ശരീരം മുന്നോട്ടാഞ്ഞു ഞെട്ടിയുണർത്തി, തന്റെ മടിയില വെച്ചിരുന്ന പുസ്തകവും പേഴ്സും കാണുന്നില്ല. താഴേക്കു ഊര്ന്നിറങ്ങിയ ബാഗിന് ചുറ്റും തിരഞ്ഞു. നേരത്തെ തന്നെ മാത്രം നോക്കിയിരുന്ന ആ താടിക്കരനെയും അവിടെയെങ്ങും കണ്ടില്ല. അവൾ തിരിഞ്ഞു നോക്കി അയാള് പിറകിലെ വാതിലിനടുത്തേക്ക് നടക്കുന്നത് കണ്ടതും മെഹ്നാസ് ഉറക്കെ വിളിച്ചു പറഞ്ഞു.
''കള്ളൻ...... കള്ളൻ....... എന്റെ പേഴ്സ് കാണുന്നില്ല. ആരോ പോക്കറ്റടിച്ചിരിക്കുന്നു. ദാ അതെന്റെ പുസ്തകമാണ്. ആ പുസ്തകത്തിനുള്ളിലാ ഞാൻ പേഴ്സ് വെച്ചത്. അവൾ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി.
എല്ലാവരും കൂടി അയാളെ വളഞ്ഞു, ചിലര് അയാളുടെ കോളറിൽ കയറിപ്പിടിച്ചു. മറ്റു ചിലർഅയാളെ അടിച്ചു, അയാൾ വെച്ച് വെച്ച് വീഴാൻ തുടങ്ങി, ഏല്ലാവർക്കും അടിക്കാൻ കിട്ടുന്ന അവസരമായിരുന്നു അത്. 
ഞാനല്ല, ഞാനല്ല എന്ന് അയാൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു.
''വെ , പൈസ പോയെങ്കി പൊയ്ക്കോട്ടേ ന്റെ പുസ്തകം തിരിച്ചു കിട്ടിയല്ലോ, ഇനി അയാളെ ആരും ഒന്നും ചെയ്യേണ്ട. ..'' ചുണ്ടിൽ നിന്നും ചോരയൊലിക്കുന്ന അയാൾ മെഹ്നാസിനെ ദയനീയമായി നോക്കി.
 ''അത് പറ്റില്ല പേഴ്സ് കണ്ടെത്തിയിട്ട് പോയാല മതി, സ്വാതന്ത്ര്യ ദിനമായിട്ടും കക്കാനിരങ്ങിയിരിക്കുന്നു നായിക്കൾ, ബസ്സ് നേരെ പോലീസ് സ്റ്റെഷനിലേക്ക് വിടൂ...'' അസൈനാര്ക്ക ഇടപെട്ടു. 
' മോള് ഇത്ര രാവിലെ തന്നെ എങ്ങോട്ടാ പോകുന്നത്...'
'എനിക്ക് സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കാനുള്ളതാണ്.... ഇപ്രാവശ്യമെങ്കിലും പങ്കെടുക്കുക എന്നുള്ളത് എൻറെ ജീവിതാഭിലാഷമാണ്..... അടുത്ത പ്രാവശ്യം ഒരു പക്ഷെ എന്നെ വിവാഹം കഴിച്ചയച്ചെക്കും .....'
മേഹ്നാസിന്റെ മനസ്സിലേക്ക് എം എസ് പി പരേഡ് ഗ്രൌണ്ടും, പ്രാക്റ്റിസിനായി ചിലവഴിച്ച മൂന്നാഴ്ച്ചകളും ഓടിയെത്തി. കൂട്ടുകാരികളായ അനൂഷയും നിവ്യാ തോമസും ഇപ്പോൾ യൂണിഫോമിട്ട് ഗ്രൂണ്ടിലെത്തിയിട്ടുണ്ടാവും. ബാന്റ് വാദ്യങ്ങളുടെ മുഴക്കം അവളുടെ കാതുകളിൽ വന്നലച്ചു. ബസ്സ്‌ പോലീസ് സ്റ്റേഷന് മുന്നിലെത്തുമ്പോൾ മടങ്ങിയ ത്രിവർണ്ണ പതാക നേർത്ത വെള്ള ചരടിലൂടെ ആകാശത്തിലേക്കുയരുന്നുണ്ടായിരുന്നു. പതാക വിടരുന്നതും പതാകയ്ക്കുള്ളിൽ അടക്കം ചെയ്തിരുന്ന രുധിര വർണ്ണപ്പൂക്കളും വിവിധ നിറത്തിലുള്ള വർണ്ണക്കടലാസുകളും താഴേക്കു പറന്നിരങ്ങുന്നതും ഒരു സ്വപ്നത്തിലെന്നോണം അവൾ കണ്ടു.
പോലീസ് സ്റ്റെഷനിലെക്കുള്ള ഈ നശിച്ച യാത്ര വേണ്ടിയിരുന്നില്ല, ഒരു പൊട്ടി പെണ്ണിനെ പോലെ നഷ്ടങ്ങളൊക്കെ സഹിച്ചു ഒച്ചയും ബഹളവുമില്ലാതെ ഇരിക്കാമായിരുന്നു...... വേണ്ട താനൊരു എൻ സി സി കേഡറ്റാണ്.... അതിലുപരി സ്വാതന്ത്ര്യ സമര സേനാനി തടത്തിൽ അവറാൻ ഹാജിയുടെ കൊച്ചു മകളാണ് . അവൾ പ്രതികരിക്കെണ്ടിടത്ത് പ്രതികരിച്ചേ മതിയാകൂ.. എന്നിട്ടുമെന്തേ .... ഈ പതിനാറാം വയസ്സില തനിക്കിപ്പോൾ വിവാഹം വേണ്ടെന്നു പറയാൻ നാവ് പൊന്തിയില്ല, പേടിയായിരുന്നു വാപ്പച്ചിയെ അന്നും ഇന്നും....

  ആകാശത്ത്‌ കാറ്റിനോട് സല്ലപിക്കുന്ന തന്റെ ദേശീയ പതാകയിലേക്ക് നോക്കി പോലീസുകാർ സല്യൂട്ട് ചെയ്യുന്നു. അവളുടെ കണ്ണുകള നിറഞ്ഞു, ഇനി ഇതുപോലൊരവസരം ജീവിതത്തിലുണ്ടാകില്ല. അടുത്ത സ്വാതന്ത്ര്യദിനം ഒരാണിന്റെ ബീവിയായി ഏതെങ്കിലും അടുക്കലയിലിരുന്നു സ്വപ്നം കാണേണ്ടി വരും.... ഇന്നലെയുടെ സ്വാതന്ത്ര്യത്തെ കുറിച്ച്. ആളുകൾ സ്തംഭിച്ചു നില്ക്കെ മെഹ്നാസ് ബസ്സിൽ നിന്നും ഇറങ്ങി ഓടി, ആരും കാണാത്തൊരിടത്തുവച്ചു അവൾ പർദ്ദ വലിച്ചൂരി. അടിയിൽ ധരിച്ചിരുന്ന യൂനിഫോമുമായി പോലീസുകാരോടൊപ്പം ചേർന്ന് പതാകയെ സല്യൂട്ട് ചെയ്തു. അവളുടെ കയ്യിലെ സുവർണ്ണ രോമങ്ങൾ എഴുന്നു നിന്നു... ബാണ്ടിന്റെ താളത്തിനൊത്ത് അവൾ ചുവടു വെച്ച്, നെഞ്ചു വിരിച്ച്.... കൈകള വീശി .... ഒരു പട്ടാളക്കാരിയുടെ ആവേശത്തോടെ.
ഏക്‌ ദോ ഏക്‌   ഏക്‌ ദോ ഏക്‌ .... അവളുടെ മനസ്സ് മന്ത്രിച്ചു. ... പരേഡിനിടയിലേക്ക്  എടുത്തു ചാടിയ അവളെ  വനിതാ എസ് ഐ കഴുത്തിനു പിടിച്ചു.... നിലത്തേക്കു ആഞ്ഞു തള്ളി, അരയിലും മറ്റും ആയുധങ്ങളൊന്നും ഇല്ല എന്നുറപ്പുവരുത്തി. മന്ത്രിയും മറ്റുയർന്ന പോലീസ്ധ്യോഗസ്ഥന്മാരും  സംശയ ദൃഷ്ടിയോടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. മനസ്സിന്റെ സമനില തെട്ടിയപോലെ അവൾ എന്തൊക്കെയോ പരസ്പര വിരുദ്ധമായി പുലമ്പുന്നുണ്ടായിരുന്നു.
''പതിനാറാം വയസ്സില പെണ്‍കുട്ടികൾക്ക് വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്'' അതാരും കേട്ടില്ല അപ്പഴേക്കും അവളുടെ പ്ളാസ്റ്റർ കൊണ്ട് ഒട്ടിച്ചിരുന്നു.
പൊട്ടിയൊലിക്കുന്ന മുറിവുകളിലെ വേദന കടിച്ചമാര്ത്തി എന്തിനെന്നറിയാതെ അവൾ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. പോലീസുകാർ ചേർന്ന് അവളെ നിലത്തൂടെ വലിച്ചിഴച്ചു പോലീസ് ലോക്കപ്പിലെക്കെടുത്തെരിഞ്ഞു.
പരേഡ് പരിശോധനകഴിഞ്ഞ് സ്ഥലം എസ് ഐ പീതാംബരം ഓടിക്കിതച്ചു അവിടെയെത്തി, ഒരു മാതൃകാ പോലീസ് സ്റ്റെഷനായിരുന്നിട്ടും ഈ സ്വാതന്ത്ര്യ ദിനത്തിൽ ആരാണ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുവാൻ എത്തിയതെന്ന ബധപ്പടോടെ അയാൾ ചുറ്റും നോക്കി. അയാൾ കാക്കി യൂണിഫോമിട്ട ഷഹ്നാസിനെയാണ്   കാണുന്നത്. പരാതിക്കരോട് അപ മര്യാദയോടെ  പെരുമാറിയ പോലീസുകാരെ നോക്കി അയാൾ ദേഷ്യപ്പെട്ടു. അയാളുടെ കൂര്ത്ത നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ   മെഹ്നാസ് പർദ്ദ എടുത്തണിഞ്ഞു. പർദ്ദ പെണ്ണിന് ഒരു സുരക്ഷിത ബോധം നല്കുന്നതാനെന്നു ഉപ്പൂപ്പ പറഞ്ഞത് അവളോർത്തു.
''ഇങ്ങിനെയാണോ പോലീസ് സ്റ്റെഷനിലേക്ക് വരുന്ന ആളുകളോട് പെരുമാരേണ്ടത്, കുറ്റവാളികളോടാനെങ്കിൽ  പോലും മാന്യതയോടെ   പെരുമാറണം. അവർക്കൊക്കെ ലഡ്ഡു വിതരണം ചെയ്യൂ.....
''സർ ആ പോക്കറ്റ് അടിക്കാരനോ...''
'' ആ കള്ളപന്നിക്കും കൊടുക്കടോ സ്വാതന്ത്ര്യത്തിന്റെ ഒരു ലഡ്ഡു''....  എന്നിട്ടയാൾ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു. പോലീസുകാർ ലഡ്ഡു അണ്ണാക്കിലേക്ക് തിരുകി അയാളെ ലോകകപ്പിലേക്ക് തള്ളി.
കദർ ധരിച്ച ഒരാള് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. എസ് ഐ യെ കണ്ടതും അയാൾ എഴുന്നേറ്റു നിന്നു.
''താനാരാടോ ....'' എസ് ഐ കദർ ധാരിയോടു ചോദിച്ചു.
''സാറേ ഞാനാണ് ഇന്ത്യന്റെ മുതലാളി''
അത് കേട്ടതും ഭവ്യതയോടെ എസ് ഐ അയാളെ വണങ്ങി , തൊപ്പിയൂരി കക്ഷത്തിൽ വെച്ചു.
''ഇരിക്കണം സർ'' എന്നിട്ട് ചുവരിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കി അയാൾ ചോദിച്ചു... '' ഇവരൊക്കെ താങ്കളുടെ ആരായിട്ടു വരും''... ആ ചോദ്യം   കേട്ടപ്പോൾ മറ്റു പോലീസുകാർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
''സർ, കളിയാക്കരുത്, സാറുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ കാണിച്ചു ഇവരൊക്കെ ആരാണെന്നു ചോദിച്ചാൽ ഞാനെങ്ങിനെയത്  പറയും.... സർ ഞാൻ ഇന്ത്യൻ ബസ്സിന്റെ മുതലാളിയാണ്.
ലോകകപ്പിൽ നിന്നും ചില തടവുകാര് വിളിച്ചു പറഞ്ഞു.
'' സർ, ആ ചുള്ളികമ്പ് പിടിച്ചയാളാണ് നമ്മുടെ ഗാന്ധി.''
''വെള്ള തൊപ്പിയണിഞ്ഞു മാറിൽ റോസ് പൂവ് കുത്തിയ മനുഷ്യനാണ് നമ്മുടെ ചാച്ചാജി''
    എസ് ഐ പോക്കറ്റടിക്കാരനെ പുറത്തു കൊണ്ടുവരാൻ പറഞ്ഞു.
''എടോ താനീ കുട്ടിയുടെ പേഴ്സ് എടുത്തോ.....'' ''ഇല്ല്യ സർ ....''പിന്നെ താനെന്തിനാടോ വേഷം മാറി ഇവളുടെ അടുത്തെത്തിയത്. കണ്ടാല ഏതോ നല്ല കുടുംബത്തിൽ പിരന്നതാനെന്നു തോന്നുമല്ലോ .....'' അയാൾ തലതാഴ്ത്തിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പെണ്‍കുട്ടിയോട് '' നീ എവിടെയാണ് കുട്ടീ  പേഴ്സ് വെച്ചത് .'' അവർക്കൊപ്പ മുണ്ടായിരുന്ന അസൈനാർക്കയാണ് മറുപടി പറഞ്ഞത്. ''സർ അയാളുടെ മടിയിലുണ്ടായിരുന്ന പുസ്തകത്തിലായിരുന്നു.'' പോലീസുകാരൻ അയാളുടെ മടിയിൽ വെച്ചിരുന്ന പുസ്തകം പുറത്തെടുത്തു. '' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' എം കെ ഗാന്ധി . ആരാണടോ ഈ എം കെ ഗാന്ധി ഓ വല്ല പൈങ്കിളി നോവലിസ്റ്റും ആയിരിക്കും. നമ്മുടെ ബുക്കർ പ്രൈസ് കിട്ടിയ മാഡത്തിന്റെ അഭിപ്രായത്തിൽ തീവ്ര ജാതീയ വാദി ..... അല്ലെടോ .. പോലീസുകാർ ആർത്തു ചിരിച്ചു. '' അല്ല സർ അതാണ്‌ നമ്മുടെ രാഷ്ട്ര പിതാവ് മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി.'' കൈക്കൂലി കൊടുത്ത് പോലീസ് സേനയിൽ ചേർന്ന ജാള്യത മറച്ചു വെച്ച് പോലീസുകാർ മുഖത്തോടു മുഖം നോക്കി. ''ഉം, ഇതൊക്കെ മാതൃകാ പോലീസ് സ്റ്റേഷന്റെ ഒരു രീതിയാടോ..... അല്ലാതെ ഞങ്ങള്ക്കാര്ക്കും ഗാന്ധിജിയെന്ന മനുഷ്യനെ അറിയാഞ്ഞിട്ടല്ല.'' '' നീ എന്തിനാടോ ഈ കുട്ടിയുടെ സമ്മതമില്ലാതെ ഇതെടുത്തത്.'' '' ആ കുട്ടി ഉറങ്ങിയപ്പോൾ താഴെ വീണതാ... പുസ്തകം വേദ ഗ്രന്ഥം പോലെ കാണുന്നത് കൊണ്ടാണ് ഞാനതെടുത്തത്, ഉണരുമ്പോൾ കൊടുക്കാമെന്നു കരുതി...'' '' ഓ ഒരു വല്യ പുസ്തക സ്നേഹി..'' വീണ്ടും പോലീസുകാരുടെ അടക്കിപിടിച്ച ചിരി.... '' ശരിയാണ് സർ ആ മനുഷ്യനെ അറിയേണ്ട രീതിയിൽ അറിയാൻ ശ്രമിക്കാത്തതും അഹിംസ എന്ന മൂന്നക്ഷരത്തെ മറന്നുപോയതുമാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.'' മെഹ്നാസിന്റെ കണ്ണുകൾ നനഞ്ഞു. ഇയാളെയാണോ ഞാൻ സംശയിച്ചത്, ആളുകൾ പോക്കറ്റടിക്കാരനാണെന്ന് മുദ്ര കുത്തിയത്.

ഇന്ത്യൻ ബസ്സിലെ  കണ്ടക്റ്റർ ഒരു പേഴ്സുമായി ഓടി വന്നു.  

''സർ, ബസ്സ് കഴുകാൻ ഉപയോഗിക്കുന്ന ബക്കറ്റിന്നകത്ത്   നിന്നും കിട്ടിയതാണ്.''''ഉം പേഴ്സ് തുറന്നു നോക്ക്, എസ് ഐ മെഹ്നാസിനോടന്നോണം പറഞ്ഞു. അവൾ പേഴ്സ് തുറന്നു.ചെളിപിടിക്കാത്ത നാലഞ്ചു ഗാന്ധി തലയുള്ള നോട്ടുകലടങ്ങിയ തൻറെ പേഴ്സ്....! പോലീസുകാരുടെ കണ്ണുകള പുറത്തേക്ക് തള്ളി, അതിൽ നിന്നും രണ്ടുമൂന്നു നോട്ടുകൾ കയ്യിലെടുത്തുപോലീസുകാരൻ പറഞ്ഞു.ഇന്ന് ഞങ്ങള്ക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കണം.മേഹ്നാസ് കുട്ടാവളിയെന്നു സംശയിച്ച ആളുടെ കണ്ണുകളിലേക്കു നോക്കി ക്ഷമാപണം നടത്തി, എന്നിട്ട് മെല്ലെ ഗാന്ധിജിയുടെ പുസ്തകം അയാൾക്ക്‌ നീട്ടി.''അയാള് അത് മനപ്പൂര്വ്വം നിരസിച്ചുകൊണ്ട് അവളുടെ ചെവിയില പതുക്കെ മന്ത്രിച്ചു.... നിന്റെ പാരതന്ത്ര്യത്തിലേക്ക് ഒരുനാൾ ഞാൻ കടന്നു വരും.... പ്രണയം കൊണ്ട് നിന്നെ പൂര്ണ്ണമായും സ്വതന്ത്രയാക്കാൻ.... മെഹ്നാസ് അന്ധാളിച്ചു ഇയാൾ എന്തൊക്കെയാണീ പറയുന്നത്.ത്രിവർണ്ണ പതാക അപ്പോഴും കാറ്റിനോട് സല്ലപിച്ചുകൊണ്ടെയിരിക്കുന്നു.ആപെണ്‍കുട്ടിയെ കുറിച്ചുള്ള ഇന്റിലിജന്റ് റിപ്പോർട്ടും സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ  പാകപ്പിഴകളെ കുറിച്ചും എത്രയും പെട്ടെന്ന് റിപ്പോര്ട്ട് സമര്പ്പിക്കാൻ നിര്ദേശം നല്കി മന്ത്രിയും പരിവാരങ്ങളും കടന്നു പോയി.... ഒരു പുതിയ ഇരയെ വീണുകിട്ടിയ ആഹ്ലാദത്തിൽ പോലീസുകാരും മാധ്യമങ്ങളും ചുറ്റും കൂടി.....ദേശീയ പതാകയെ സ്നേഹിച്ച ആ പെണ്‍കുട്ടിയായിരിക്കും നാളത്തെ പത്രങ്ങളിലെ പ്രധാന വാർത്ത. അവളായിരിക്കും നാളത്തെ കൊടും തീവ്രവാദി...!   വൈകുന്നേരമാണ് അവൾ വീട്ടില് തിരിച്ചെത്തിയത്‌. പൂമുഖത്ത് ആരൊക്കെയോ ഉപ്പൂപ്പയോട് സംസാരിച്ചിരിക്കുനത് കണ്ടു. അവളെ കണ്ടതും ഉപ്പൂപ്പ പറഞ്ഞു. '' മോളെ ബാപ്പ പറഞ്ഞ ആൾ വന്നിട്ടുണ്ട് ... മോളെ കാണാൻ...''പടച്ചവനേ..... ബാപ്പ പറഞ്ഞ അയാള്.... തന്റെ സ്വാതന്ത്ര്യം ഹനിക്കാൻ വന്ന കാലന.... അവൾ പ്രാകിപ്പറഞ്ഞു മനസ്സില്ലാ മനസ്സോടെ പഴയ ഒരു ചൂരിദാർ ധരിച്ചു പിടയ്ക്കുന്ന ഹൃദയത്തോടെ പൂമുഖത്തേക്ക്‌ ബടന്നു.അയാളുടെ മുഖത്തു നോക്കിയതും അവൾ സ്തംഭിച്ചു നിന്നുപോയി.ഒരു നിമിഷം ബസ്സ് , കൊടിതോരണങ്ങൾ, പരേഡ് , ബാന്റ് വാദ്യങ്ങൾ , ചുണ്ടിൽ ചോര പൊടിഞ്ഞ അയാള് , പോലീസ് സ്റ്റേഷൻ..... ഒന്നൊഴിയാതെ സിനിമയിലെ മങ്ങിയ ഒരമ്മ ചിത്രങ്ങൾ പോലെ മിന്നി മറഞ്ഞു.... പടച്ചവനേ അയാളെങ്ങിനെ ഇവിടെ......''ഇനി നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടോ'' ഉപ്പൂപ്പാന്റെ ശബ്ദം കേട്ടപ്പോൾ ഒരു സ്വപ്നത്തിലെന്നപോലെ മേഹ്നാസ് ഉണർന്നു. അയാൾപറഞ്ഞു. ഇല്ല്യ .... എനിക്കൊന്നും ഈ കുട്ടിയോടെ ചോദിക്കാനില്ല. ഒരാഴ്ച യായി ഞാൻ വന്നിട്ട്. പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുണ്ട്. പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. അവൾ പഠിക്കുകയല്ലേ .... പഠിക്കട്ടെ.... അടുത്ത ലീവിന് വരുമ്പോഴേ കല്യാണം ഉണ്ടാകൂ... ന്നാലും ഒരു കാര്യം പെട്ടെന്നുള്ള യാത്രക്കിടയിൽ വായിക്കാൻ പുസ്തകങ്ങള എടുക്കാൻ മറന്നു. ഒരു പുസ്തകം കിട്ടിയിരുന്നെങ്കിൽ കുറച്ചു ദിവസത്തെ ഈ വിരസത ഒഴിവാക്കാമായിരുന്നു.മോളെ ..... നിൻറെ അടുത്തുള്ള നമ്മുടെ ഗാന്ധിജിയുടെ പുസ്തകം ഇങ്ങോട്ട് എടുത്തു കൊടുത്തേ....അവൾ മടിച്ചു മടിച്ചു പുസ്തകവുമായി അയാളുടെ അടുത്തേക്ക്‌ ചെന്നു, മൌനം കൊണ്ട് ക്ഷമ ചോദിച്ചു അയാൾക്ക്‌ നേരെ പുസ്തകം നീട്ടി..'' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ''''മെഹ്നാസ്.... ഇനി പുസ്തകം വീണുപോകാതിരിക്കാൻ നോക്കണേ....'' ഒരു നേരത്ത പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

പുസ്തകങ്ങളെ സ്നേഹിക്കുന്ന, ഗാന്ധിജിയെ അറിയുന്ന, സ്വാതന്ത്ര്യത്തിന്റെ വിലമനസ്സിലാക്കിയ ആ മനുഷ്യൻ.... മെഹ്നാസ് നാണത്തോടെ ഉപ്പൂപ്പാന്റെ പിറകിലേക്ക് നീങ്ങി നിന്ന്. അയാളെ ഇടം കണ്ണിട്ടു നോക്കി.... ഇങ്ങിനെ ഒരാലെയല്ലേ താൻ ആഗ്രഹിച്ചത്‌.അയാൾ പുറത്തിറങ്ങിയതും അവൾ മട്ടുപാവിലേക്ക് ഓടി.....വഴി മറയുന്നത് വരെ നോക്കി നിന്നു.     
''നിൻറെ പാരതന്ത്ര്യത്തിലേക്ക് ഒരു നാൾ ഞാൻ കടന്നു വരും..... പ്രണയം കൊണ്ട് നിന്നെ പൂര്ണ്ണമായും സ്വതന്ത്രയാക്കാൻ...'' സ്റ്റേഷനിൽ വെച്ച് അയാൾ പറഞ്ഞ ആ വാക്കുകള അവളെ കോരിത്തരിപ്പിച്ചു. ലോകം കീഴടക്കിയവളെ പോലെ അവൾ നനുത്ത പുതപ്പിലേക്ക് വീണു .....

2014 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉപദേശി

ഉപദേശി
---------------

പുകവലിക്കുകയായിരുന്ന അവനെ ഞാന്‍ ഉപദേശിച്ചു
ശ്വാസകോശത്തില്‍ നിക്കോട്ടിന്‍ എന്ന വിഷാംശം ക്യാന്‍സര്‍ ഉണ്ടാകും
ഇതൊന്നു നിര്‍ത്താന്‍ എന്താ ചെയ്യാ...മാഷേ

അതിനുള്ള പ്രേരണ വരുമ്പോള്‍ വല്ല ബാബ്ല്‍ഗമോ അടക്കയോ വായേല്‍ ഇട്ടാല്‍ മതി
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍ വായ നിറയെ പാന്‍പരാഗ്
ഇതൊട്ടും ശരിയല്ല...ആമാശയത്തെ ബാധിക്കും
ഇതു മാറ്റാന്‍ ഇപ്പോ എന്താ ചെയ്യാ...

പ്രേരണ വരുമ്പോള്‍ എന്തെങ്കിലും കൂള്‍ ഡ്രിങ്ക്സ് കഴിച്ചാല്‍ മതി 
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍
നന്നായി ബിയര്‍ കഴിച്ചിരിക്കുന്നു...
ഇതൊന്നു മാറ്റികിട്ടാന്‍ എന്താ ചെയ്യ മാഷേ

വല്ല സോടയോ കൊക്ക കോളയോ കഴിച്ചാല്‍ മതി
പിന്നീടൊരിക്കല്‍ വഴിയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ 
അവന് ചുറ്റും ഒരു കുപ്പി അന മയക്കി, ഒരു ബീഡിക്കെട്ട്...വായില്‍ പാന്‍ പരാക്ക്..പോക്കറ്റില്‍ഹാന്‍സ്..കഞ്ചാവിന്റെ ഒരു ചെറു പൊതി!
മാഷേ എനിക്കിതില്‍ നിന്നൊരു മോചനം ഉണ്ടാകാന്‍ ഞാനെന്താ ചെയ്യാ
--------------------------------------------------------------------------------------------------------------------------------------------------------
ജീവിതം ഇതൊന്നുമല്ല എന്ന് അവനവന് സ്വയം തിരിച്ചരിവുണ്ടാകുന്നത് വരെ ആരുടേയും ഉപദേശം സ്വീകരിക്കാതിരിക്കുക....!
--------------------------------------------------------------------------------------------------------------------------------------------------------
അവനെ പിന്നീട് എവിടയും കണ്ടില്ല....
അവനില്‍ നിന്ന് ഇളിഭ്യനായി  ഞാനെന്ന ഉപദേശി പതുക്കെ ഇറങ്ങി പോയി...!


2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം
-----------------------------------------


സൂര്യനെല്ലിയില്‍
ഇപ്പോഴും സൂര്യനുദിക്കുന്നു
കവിയൂരില്‍
കവിതയുടെ പുള്ളുവന്‍ പാട്ട്
കിളിരൂരില്‍
കിളിക്കൊഞ്ചലുമായ്
രാവുണരുന്നു
വിതുര
വിതുമ്പിയതല്ലാതെ മറ്റെന്ത്..?
പിന്നെയാണോ ഉറഞ്ഞുപോകാത്ത
ഈ കോഴിക്കോടന്‍ ഐസ്ക്രീം..?

പീഡനം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍
ചോദ്യചിഹ്നങ്ങളാകുന്ന
വിറങ്ങലിച്ച പെണ്‍ശരീരങ്ങള്‍...
പൂതകൊക്കുകള്‍ അടയിരിക്കുന്ന
ബാബുല്‍ മരങ്ങളില്‍ തൂങ്ങിയാടുന്ന
ദളിദ് പെണ്‍കോലങ്ങള്‍....
ഉത്തരേന്ത്യന്‍ ജാതീയ തിമിരം
മോര്‍ച്ചറികളില്‍
ആത്മഹത്യകളാക്കപ്പെടുന്ന
നഗ്നശരീരങ്ങള്‍ ചോദിക്കുന്നു
മരണമെന്ന സ്വാതന്ത്ര്യം
അതിലേക്കിനിയുമെത്ര ദൂരമുണ്ട്...?

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വെള്ളത്തണ്ട്

വെള്ളത്തണ്ട് 
---------------------------------------------------------------------
വൈറ്റ്നർ കുത്തി 
നീലിച്ച അക്ഷരങ്ങളെ 
മായിച്ചു കളയുന്ന കുട്ടിയോട് 
വെള്ളത്തണ്ട് പറഞ്ഞു 
കൊഴിഞ്ഞു പോയ കുട്ടിക്കാലത്തിന്റെ 
ചതഞ്ഞരഞ്ഞ ഓർമകളാണിന്നു ഞാൻ 

തെറ്റുകൾ ഒറ്റവര കൊണ്ട് വെട്ടിയിടണം 
പിന്നീടത്‌ നമ്മെ ഓർമിപ്പിക്കണം 
ചിന്തിപ്പിക്കണം വേദനിപ്പിക്കണം 
നിനക്ക് മാത്രമല്ല നോവേണ്ടത്
ശരി പഠിപ്പിച്ച അധ്യാപകനും നോവണം
ഒരുപാട് ശരികൾക്കിടയിലെ ഒരു തെറ്റ് 
അതറിയുകയാണ് ജീവിത വിജയം  
വൈറ്റ്നറിട്ട് മായിച്ച് അതിനു മുകളിൽ 
ശരിയെന്ന് എഴുതുന്നതാകരുത് ജീവിതം  
സ്ലേറ്റിൽ എഴുതിയ ശരികൾ 
തുപ്പൽ തൊട്ട് മായിക്കുന്നതാകരുത് 
നിനക്ക് പ്രണയം
നിന്റെ തൊടികൾക്കും നിനക്കും 
ഞാനിന്ന് അന്യമാണ്
കൃത്രിമ വളം ചേർത്ത് നീ നശിപ്പിച്ചത് 
നിന്റെ ജീവനെ തന്നെയാണ്.

നീ ഈ പ്രണയ ചെടിയെ വല്ലപ്പോഴും ഓർക്കുക  
മൂന്നാം ലോക രാജ്യങ്ങളുടെ 
കുട്ടികൾക്ക് വേണ്ടി പടച്ചുണ്ടാക്കുന്ന
വൈറ്റ്നർ ദൂരെ കളയുക.
സാമ്രാജ്യത്വ ശക്തികളോടും 
ആഗോള വൽക്കരണത്തോടുമുള്ള  
നിന്റെ ആദ്യത്തെ സന്ധിയല്ലാ സമരം 
തുടങ്ങേണ്ടത് വെള്ളത്തണ്ട് 
എന്ന നിന്റെ അസ്ത്വിത്വത്തെ 
മുറുകെ പിടിച്ചാണ് 
അതിനായി നിന്റെ തൊടികൾ 
പാകപ്പെടുത്തുക....!